
തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങൾക്ക് മാനദണ്ഡം മറികടന്ന് നിയമനം നൽകുന്നതിനെതിരെ മുന്‍ ഇന്ത്യൻ ഫുട്ബോൾ ടീം താരങ്ങളായ എന്‍ പി പ്രദീപും റിനോ ആന്‍റോയും രംഗത്ത്. കായിക മന്ത്രി വി അബ്ദുള്‍റഹിമാനെതിരെ ഇരുവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ഒരു താൽക്കാലിക ജോലിക്ക് അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ തന്നെ മന്ത്രി ആട്ടിപ്പുറത്താക്കിയെന്ന് എന്‍ പി പ്രദീപ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു താൽക്കാലിക ജോലിക്ക് അപേക്ഷ കൊടുക്കാൻ ചെന്നപ്പോൾ തന്നെ മന്ത്രി ആട്ടിപ്പുറത്താക്കി. നീ ആദ്യം ഫുട്ബോൾ ലൈസൻസെടുത്തിട്ട് വാ എന്നാണ് മന്ത്രി തന്നോട് പറഞ്ഞതെന്ന് എന്‍ പി പ്രദീപ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ മാനദണ്ഡങ്ങൾ മറികടന്ന് ചിലർക്ക് ജോലി നൽകുന്നത് കാണുമ്പോൾ വേദനയുണ്ട്. പ്രത്യേകപരിഗണന നൽകി ജോലി നൽകാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നടക്കം രേഖാമൂലം മറുപടി കിട്ടിയത്. ഇന്ത്യൻ ടീമിൽ കളിച്ചിട്ട് പോലും ഇതാണ് ഗതിയെന്നും എൻ പി പ്രദീപ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര: ഇന്ത്യൻ ടീം അംഗത്തെ ആരാധകനെന്ന് തെറ്റിദ്ധരിച്ച് പോലീസ് തടഞ്ഞു-വീഡിയോ
കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജോലി നിഷേധിച്ചതെന്ന് മുൻ താരം റിനോ ആന്‍റോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനും അനസ് എടത്തൊടികയും എൻ പി പ്രദീപും അടക്കമുള്ളവരുടെ അപേക്ഷകൾ പല തവണ സർക്കാർ തള്ളി. ഇപ്പോഴും 20 കൊല്ലം മുന്നത്തെ മാനദണ്ഡങ്ങൾ വച്ച് താരങ്ങള്‍ക്ക് ജോലി നിഷേധിക്കുകയാണ്. ബോഡി ബിൽഡിംഗ് സ്പോർട്സ് ക്വാട്ടയിലെ ഇനമാണോയെന്നും ഇത് ചട്ടം മറികടന്നുള്ള നിയമനമല്ലേ എന്നും റിനോ ആന്‍റോ ചോദിച്ചു. തങ്ങൾക്ക് നിയമനത്തിനുള്ള പ്രായം കഴിഞ്ഞുവെന്നും എന്നാലും വരും തലമുറയ്ക്കെങ്കിലും ഈ ഗതികേടുണ്ടാവരുതെന്നും റിനോ ആന്‍റോ പറഞ്ഞു.
പൊലീസിലെ ബോഡി ബിൽഡിംഗ് താരങ്ങള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനുള്ള നീക്കം വിവാദമായിരുന്നു. തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ പോലീസിന്‍റെ സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസര്‍ ചുമതലയില്‍ നിന്ന് മാറ്റി എസ് ശ്രീജിത്തിന് പകരം ചുമതല നല്‍കിയിരുന്നു. രണ്ട് ബോഡി ബില്‍ഡിംഗ് താരങ്ങളെ പോലീസില്‍ ഇന്‍സ്പെക്ടര്‍ റാങ്കില്‍ നിയമിക്കാന്‍ തീരുമാനമുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!