
ബാഴ്സലോണ: സ്പെയിൻ യുവതാരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ എഫ്‍സി ബാഴ്സലോണ രംഗത്ത്. നിക്കോ വില്യംസിന്‍റെ ഏജന്‍റ്, ബാഴ്സലോണ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. യൂറോ കപ്പ് നേടിയ നിക്കോ വില്യംസ് അത്‍ലറ്റിക് ക്ലബിൽ നിന്ന് ക്യാമ്പ് നൗവിലേക്ക് മാറാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. വില്യംസിന് 50 മില്യൺ യൂറോയ്ക്ക് മുകളിലുള്ള റിലീസ് ക്ലോസ് ഉണ്ട്.
22 ക്കാരനായ താരത്തെ സ്വന്തമാക്കാൻ ഈ തുക ബാഴ്സലോണ കണ്ടെത്തേണ്ടി വരും. പുതിയ പരിശീലകൻ ഹാൻസി ഫ്ലിക്ക് നിക്കോയെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 മുതൽ അത്ലറ്റിക് ക്ലബിലാണ് താരം കളിക്കുന്നത്. ലാമിൻ യമാലിനൊപ്പം നിക്കോ വില്യംസും ക്ലബിലെത്തിയാൽ ബാഴ്സലോണയുടെ മുന്നേറ്റങ്ങൾക്ക് കരുത്ത് കൂടുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ നിക്കോ വില്യംസിനെ ബാഴ്സക്ക് എളുപ്പത്തില്‍ സ്വന്തമാക്കാനാവില്ലെന്ന് സൂചനയുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ആഴ്സണലും ചെല്‍സിയും രംഗത്തുണ്ട്. സ്പെയിന്‍ ടീമിലെ സഹതാരമായ മാര്‍ക്ക് കുക്കുറെല്ലയാണ് നിക്കോയെ ചെല്‍സിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ചെല്‍സിയും ആഴ്സണലും വമ്പന്‍ വാദ്ഗാനവുമായി നിക്കോയ്ക്ക് പുറകില്‍ കൂടിയതോടെ ബാഴ്സലോണ ഡയറക്ടര്‍ ഡെക്കോ താരത്തിന്‍റെ ഏജന്‍റുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
സ്പാനിഷ് ലീഗിലും ചാമ്പ്യൻസ് ലീഗിലും തിരിച്ചടി നേരിട്ട ബാഴ്സലോണക്ക് യുവതാരം ലാമിൻ യമാലിനൊപ്പം നിക്കോ കൂടി എത്തിയാല്‍ അടുത്ത സീസണില്‍ വലിയ മുന്നേറ്റം നടത്താനാവുമെന്ന പ്രതീക്ഷയുണ്ട്. യൂറോ കപ്പില്‍ സ്പെയിനിനായി ഇടതുവിംഗില്‍ പറന്നു കളിച്ച നിക്കോ വില്യംസും വലതു വിംഗില്‍ എതിരാളികളെ ഓടിത്തോല്‍പ്പിച്ച യമാലും സ്പെയിനിന്‍റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. യൂറോ കപ്പില്‍ കളിച്ച ആറ് കളികളില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് നിക്കോ വില്യംസിന്‍റെ പേരിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!