ഫിഫ ലോകകപ്പിൽ 92 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ച് ഈജിപ്ത് ചരിത്ര വിജയം കുറിച്ചു. വിജയത്തിന് ശേഷം നായകൻ മുഹമ്മദ് സലാ വാന്‍കൂവറിലെ തെരുവിലിറങ്ങി ആരാധകർക്കൊപ്പം ആഘോഷിച്ചു. ഈ വിജയത്തോടെ ഈജിപ്ത് ഗ്രൂപ്പ് ജിയിൽ ഒന്നാമതെത്തി.
വാന്‍കൂവര്‍: ഫിഫ ലോകകപ്പില്‍ ഈജിപ്ത് തങ്ങളുടെ കന്നി വിജയം സ്വന്തമാക്കിയപ്പോള്‍ വാന്‍കൂവര്‍ നഗരം സാക്ഷ്യം വഹിച്ചത് അവിശ്വസനീയമായ ആഘോഷങ്ങള്‍ക്കാണ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 3-1ന് തോല്‍പ്പിച്ചതോടെ 1934 മുതല്‍ നീണ്ട 92 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഈജിപ്ത് വിരാമമിട്ടത്.
തെരുവിലിറങ്ങി സലായും സംഘവും
മത്സരശേഷം ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി ഈജിപ്ഷ്യന്‍ നായകന്‍ മുഹമ്മദ് സലാ ആരാധകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത് ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ചു. ടീം ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകര്‍ സലായെ തോളിലേറ്റിയാണ് വിജയം ആഘോഷിച്ചത്. പരിശീലകന്‍ ഹൊസാം ഹസന്‍ കളിക്കാരെ ആരാധകര്‍ക്കിടയിലേക്ക് പോകാന്‍ അനുവദിച്ചത് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
കയ്‌റോയിലെ അന്തരീക്ഷം വാന്‍കൂവറില്‍
മത്സരശേഷം ഹൊസാം ഹസന്‍ പറഞ്ഞതിങ്ങനെ... ''ഞാനും ഈജിപ്ഷ്യന്‍ ജനതയില്‍ ഒരാളാണ്. അതുകൊണ്ട് അവരുടെ അതേ വികാരമാണ് എനിക്കുമുള്ളത്. ഇടവേളയില്‍ ഞാന്‍ കളിക്കാരോട് പറഞ്ഞത്, നമ്മള്‍ കളിക്കുന്നത് ഈജിപ്തിലാണെന്നാണ്. സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞപ്പോള്‍ അത് ശരിക്കും കയ്‌റോയിലെ അന്തരീക്ഷം തന്നെയായിരുന്നു.'' വികാരാധീനനായി ഹൊസാം ഹസന്‍ പറഞ്ഞു.
ആദ്യ പകുതിയില്‍ ഫിന്‍ സര്‍മാനിലൂടെ ന്യൂസിലാന്‍ഡ് മുന്നിലെത്തിയപ്പോള്‍ ഈജിപ്ത് പതറി. എന്നാല്‍, പരിശീലകന്‍ ഹസന്റെ കര്‍ക്കശമായ ഇടപെടലും രണ്ടാം പകുതിയിലെ സലായുടെ തന്ത്രപരമായ നീക്കങ്ങളും കളി മാറ്റിമറിച്ചു. 58-ാം മിനിറ്റില്‍ മൊസ്തഫ സിക്കോയിലൂടെ സമനില. 67-ാം മിനിറ്റില്‍ സിക്കോ നല്‍കിയ പന്തില്‍ നിന്ന് സലായുടെ തകര്‍പ്പന്‍ ഗോള്‍. 81-ാം മിനിറ്റില്‍ സലായുടെ കോര്‍ണറില്‍ നിന്ന് ട്രെസെഗുവേയുടെ ഹെഡര്‍ ഗോള്‍.
മത്സരശേഷം ഡ്രസ്സിംഗ് റൂമിലും ആഘോഷങ്ങള്‍ തുടരുകയായിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പ് ജിയില്‍ നാല് പോയിന്റുമായി ഈജിപ്ത് ഒന്നാമതെത്തി. നോക്കൗട്ട് സാധ്യതകള്‍ തെളിഞ്ഞുവെങ്കിലും, ഇന്നത്തെ രാത്രി വാന്‍കൂവറിലെ ഈജിപ്ഷ്യന്‍ ആരാധകര്‍ ആഘോഷിക്കുന്നത് തങ്ങളുടെ ടീം പുതുക്കിപ്പണിത ഒരു വലിയ ചരിത്രത്തെയാണ്.

