ടി20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത്തും കോലിയും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. കോലി ലണ്ടനിലും രോഹിത് അമേരിക്കയിലുമാണ് ഇപ്പോഴുള്ളത്.
മുംബൈ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുന്നതിലെ സസ്പെന്‍സ് ബിസിസിഐ തുടരുന്നതിനിടെ ആരാധകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിന്‍റെ നായകനായി രോഹിത് ശര്‍മ കളിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വിരാട് കോലിയും ശ്രീലങ്കയില്‍ ഏകദിനം കളിക്കാനുണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ടി20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത്തും കോലിയും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ്. കോലി ലണ്ടനിലും രോഹിത് അമേരിക്കയിലുമാണ് ഇപ്പോഴുള്ളത്. ഈ മാസം അവസാനം തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഇരുവരും ടീമിനൊപ്പം ചേരും.സൂര്യകുമാര്‍ യാദവിനെ ടി20 ടീമിന്‍റെ നായകനായി പ്രഖ്യാപിക്കുമെന്നും ജസ്പ്രീത് ബുമ്രക്ക് ഏകദിന, ടി20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചേക്കുമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദിന, ടി20 ടീമുകളിലേക്ക് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയും യുവതാരം റിയാന്‍ പരാഗിനെയും പരിഗണിച്ചേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടി20 ടീമിന്‍റെ നായകനായി സൂര്യകുമാര്‍ യാദവിനെയാണ് പുതുതായി ചുമതലയേറ്റ കോച്ച് ഗൗതം ഗംഭീര്‍ പിന്തുണക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും ജോലിഭാരം കാരണം ചില പരമ്പരകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും മൂലം ഹാര്‍ദ്ദിക് പാണ്ഡ്യയെ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കന്നതിനെ ഗംഭീര്‍ അനുകൂലിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ട് ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ഗംഭീര്‍ ഹാര്‍ദ്ദിക്കിനോട് വിശദീകരിച്ചിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടി20 പരമ്പരയില്‍ കളിക്കുന്ന ഹാര്‍ദ്ദിക് വ്യക്തിപരമായ കാരണങ്ങളാല്‍ ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കണണെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ പുതിയ നിബന്ധനയുമായി ബിസിസിഐ; 3 താരങ്ങള്‍ക്ക് മാത്രം ഇളവ്
സൂര്യകുമാറിനെ ടി20 നായകനാക്കണമെന്ന ഗംഭീറിന്‍റെ നിര്‍ദേശത്തില്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഭിന്നതയുണ്ടെന്നും സൂചനയുണ്ട്. ഭാവി മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിനെ തന്നെ ക്യാപ്റ്റനാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സൂര്യകുമാറിന് 35ന് അടുത്ത് പ്രായമായെന്നും 2026ലെ ടി20 ലോകകപ്പ് മുന്നില്‍ കണ്ട് ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കണമെന്നുമാണ് ഒരു വാദം. സൂര്യ ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലിലോ രാജ്യാന്തര ക്രിക്കറ്റിലോ കഴിവു തെളിയിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ടീം പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
