
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഒരു ടീമില്‍ പന്ത് തട്ടുന്നത് കാണാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍, ഡിസംബറില്‍ അങ്ങനെയൊരു ഫുട്‌ബോള്‍ വിരുന്നിന് അവസരം തെളിയുന്നു. അര്‍ജന്റീനയില്‍ മെസിയുടെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെയും സഹതാരമായിരുന്ന കാര്‍ലോസ് ടെവസിന്റെ വിടപറയല്‍ മത്സരത്തിലാണ് ഇവര്‍ ഒരുമിക്കുക. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് നേരത്തെ വിരമിച്ച കാര്‍ലോസ് ടെവസ് ക്ലബ്ബ് ഫുട്‌ബോളില്‍ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടിയായിരുന്നു ആദ്യകാലത്തും അവസാന കാലത്തും കളിച്ചിരുന്നത്.
2022 ല്‍ മത്സരഫുട്‌ബോളില്‍ നിന്ന് വിരമിച്ച ടെവസിന്റെ ബൊക്ക ജൂനിയേഴ്‌സില്‍ നിന്നുള്ള വിടപറയല്‍ മത്സരം ഫുട്‌ബോളിലെ വലിയൊരു ഇവന്റാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ മുന്‍കാല സഹപ്രവര്‍ത്തകരും ബൊക്ക ജൂനിയേഴ്‌സ് ക്ലബ്ബും. തന്റെ വിടപറയല്‍ മത്സരത്തിലേക്ക് മെസിയേയും റൊണാള്‍ഡോയെയും ടെവസ് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ക്ഷണം സ്വീകരിച്ച് ഡിസംബറില്‍ സമയം കണ്ടെത്തിയാല്‍ ഒരേ ടീമില്‍ പന്ത് തട്ടുന്നത് കാണാം. ഇതിഹാസങ്ങളുടെ സംഗമത്തിന് ടെവസും മുന്‍കൈ എടുക്കുന്നുണ്ട്.
കാര്‍ലോസ് ടെവസിനൊപ്പം അര്‍ജന്റീന ടീമില്‍ കളിച്ചവരും ക്ലബ്ബ് ഫുട്‌ബോളില്‍ കളിച്ചവരും ഉള്‍പ്പടെ അറുപതോളം പേരെയാണ് വിടപറയല്‍ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ബൊക്ക ജൂനിയേഴ്‌സിന് പുറമെ വെസ്റ്റ്‌ഹാംയുനൈറ്റഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, യുവെന്റസ് ക്ലബ്ബുകളിലും ടെവസ് കളിച്ചിട്ടുണ്ട്.അര്‍ജന്റീന ദേശീയ ടീമി്‌നായി 76 മത്സരങ്ങള്‍ കളിച്ച ടെവസ് പതിമൂന്ന് ഗോളുകള്‍ നേടി. 2004 ഏഥന്‍സ് ഒളിമ്പിക് സ്വര്‍ണം നേടിയ അര്‍ജന്റീന ടീമിലെ സൂപ്പര്‍താരമായിരുന്നു ടെവസ്. ഒളിമ്പിക് ഗോള്‍ഡന്‍ ബൂട്ട് ടെവസിനായിരുന്നു ലഭിച്ചത്.
2022 ല്‍ വിരമിച്ചതിന് ശേഷം കോച്ചിംഗ് കരിയര്‍ തിരഞ്ഞെടുത്ത ടെവസ് റൊസാരിയോ സെന്‍ട്രല്‍, ഇന്‍ഡിപെന്‍ഡെന്റെ, ടലെറെസ് ഡി കൊര്‍ഡോബ ക്ലബ്ബുകളെ പരിശീലിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!