
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ ഹോംഗ്രൗണ്ടില്‍ ജയം തേടി ചെല്‍സി ഇറങ്ങുക വ്യത്യസ്‌തമായ തന്ത്രങ്ങളുമായിട്ടാകും. ചെല്‍സി കോച്ച് സാബി അലോണ്‍സോ റഗ്‌ബി സ്‌റ്റൈല്‍ കോണ്‍ടാക് ഡ്രില്‍സാണ് പരിശീലന സെഷനില്‍ കൂടുതല്‍ നേരം ഉള്‍പ്പെടുത്തിയത്. സെറ്റ് പീസുകളില്‍ നിന്ന് ഗോള്‍ കണ്ടെത്താനുള്ള ആഴ്‌സണലിന്റെ നീക്കങ്ങള്‍ തകര്‍ക്കാനുള്ള ഒറ്റമൂലിയാണിത്. കഴിഞ്ഞ സീസണില്‍ മൈക്കല്‍ അര്‍ടെറ്റയുടെ പീരങ്കിപ്പട സെറ്റ് പീസുകളിലൂടെ മാത്രം 23 ഗോളുകളാണ് നേടിയത്. ഇത്തവണയും അതേ രീതിയില്‍ ഗോളടി തുടരാന്‍ അര്‍ടെറ്റയുടെ ടീം ശ്രമിക്കുമെന്ന് ചെല്‍സി കോച്ച് അലോണ്‍സോ വിലയിരുത്തുന്നു. അതുകൊണ്ട്, ഷോള്‍ഡര്‍ ടു ഷോള്‍ഡര്‍ കോണ്‍ടാക്ടിലൂടെ ആഴ്‌സണലിന്റെ സെറ്റ് പീസ് ഗോള്‍ശ്രമങ്ങളെ നേരിടാനുള്ള വിവിധ പരിശീലന മുറകളാണ് ചെല്‍സി നടത്തിയത്.
22 വര്‍ഷങ്ങള്‍ക്ക് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത മൈക്കല്‍ അര്‍ടെറ്റ ആ കുതിപ്പ് തുടരാനുള്ള കഠിനമായ ശ്രമത്തിലാണ്. ചെല്‍സിയാകട്ടെ 2017ന് ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ല. ആഴ്‌സണലിനെതിരെ അവസാനം കളിച്ച പതിനൊന്ന് മത്സരങ്ങളിലും ജയിക്കാന്‍ കഴിയാതെ പോയതും ചെല്‍സിക്ക് തിരുത്തേണ്ടതുണ്ട്. പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളും ആഴ്‌സണലും ചെല്‍സിയും ജയിച്ചു. കഴിഞ്ഞ തവണ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ലണ്ടനിലെ നീലപ്പടയെ മുന്‍നിരയിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സാബി അലോണ്‍സോ പരിശീലക സ്ഥാനം ഏറ്റെടുത്തത്. സെപ്‌തംബര്‍ 6, ഞായറാഴ്‌ച രാത്രി ഇന്ത്യന്‍ സമയം 9.00നാണ് ആഴ്‌സണല്‍-ചെല്‍സി മത്സരം.
ഹാലന്‍ഡിന്റെ ഗോളടി...
കവെന്‍ട്രിക്കെതിരെ എര്‍ലിംഗ് ഹാലന്‍ഡ് നേടിയ ഏക ഗോളിന് മാഞ്ചസ്‌റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ തുടരെ മൂന്നാം ജയം സ്വന്തമാക്കി. പെപ് ഗോര്‍ഡിയോളക്ക് പകരം സിറ്റിയുടെ പരിശീലകനായെത്തിയ എന്‍സോ മരെസ്‌കക്ക് കീഴില്‍ പെര്‍ഫെക്ട് സ്റ്റാര്‍ട്ടാണ് ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. എന്നാല്‍, ടീമിന്റെ പ്രകടന നിലവാരം ആരാധകരെ നിരാശപ്പെടുത്തുന്നു. പ്രമോട്ടഡ് ക്ലബ്ബിനെതിരെ കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ കഴിയാതെ പോയതും, കവെന്‍ട്രി അവസാന നിമിഷങ്ങളില്‍ തുടരെ ഗോളിനടുത്തെത്തിയതും മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ വിജയത്തിന്റെ മാറ്റ് കുറയ്‌ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!