മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ വേണ്ടിയും കളിക്കാമായിരുന്നു, നീ അര്‍ജന്റീനയെ മാത്രം തിരഞ്ഞെടുത്തു, നന്ദി ലിയോ- വൈകാരിക കുറിപ്പുമായി മുന്‍താരം

Published : Sep 01, 2026, 08:00 AM IST
lionel messi

Synopsis

മെസി ക്ലബ്ബ്‌ ഫുട്‌ബോള്‍ കളിക്കാന്‍ ബാഴ്‌സലോണയിലേക്ക്‌ ചെറിയ പ്രായത്തില്‍ തന്നെ പോയതോടെ അദ്ദേഹത്തിന്‌ സ്‌പാനിഷ്‌ പൗരത്വം ലഭിച്ചിരുന്നു. കുടുംബവേരുകളുള്ളതിനാല്‍ ബ്രസീല്‍, ഇറ്റലി രാജ്യങ്ങളിലും പൗരത്വമെടുത്ത്‌ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, മെസി അര്‍ജന്റീനയുടെ ജഴ്‌സിയണിയാനാണ്‌ ആഗ്രഹിച്ചത്‌.

അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന്‌ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സഹതാരങ്ങളില്‍ നിന്ന്‌ വൈകാരികമായ പ്രതികരണങ്ങളുണ്ടായി. മെസിക്കൊപ്പം അന്താരാഷ്ട്ര തലത്തില്‍ ചെറുപ്പം തൊട്ട്‌ കളിച്ച്‌ വരുന്ന ഏഞ്ചല്‍ ഡി മരിയ എഴുതിയ വരികള്‍ ശ്രദ്ധേയമായി. അര്‍ജന്റീനക്ക്‌ വേണ്ടി ഫുട്‌ബോള്‍ കളിക്കാന്‍ തീരുമാനിച്ചതിലൂടെ ഞങ്ങള്‍ എക്കാലവും നിന്നോട്‌ കടപ്പെട്ടിരിക്കും. അര്‍ജന്റീനയെ നീ ലോകത്തിന്റെ നെറുകയിലെത്തിച്ചു, നിനക്ക്‌ വേണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന്‌ വേണ്ടി അന്താരാഷ്ട്ര കരിയര്‍ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നു. നന്ദി ക്യാപ്‌റ്റന്‍, എല്ലാത്തിനും നന്ദി. ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്‌ നീ - ഡി മരിയ എക്‌സില്‍ കുറിച്ചു. 2022 ഖത്തര്‍ ലോകകപ്പ്‌ കിരീടം മെസിക്കൊപ്പം നേടിയ താരമാണ്‌ ഡി മരിയ.

മെസി ക്ലബ്ബ്‌ ഫുട്‌ബോള്‍ കളിക്കാന്‍ ബാഴ്‌സലോണയിലേക്ക്‌ ചെറിയ പ്രായത്തില്‍ തന്നെ പോയതോടെ അദ്ദേഹത്തിന്‌ സ്‌പാനിഷ്‌ പൗരത്വം ലഭിച്ചിരുന്നു. കുടുംബവേരുകളുള്ളതിനാല്‍ ബ്രസീല്‍, ഇറ്റലി രാജ്യങ്ങളിലും പൗരത്വമെടുത്ത്‌ അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, മെസി അര്‍ജന്റീനയുടെ ജഴ്‌സിയണിയാനാണ്‌ ആഗ്രഹിച്ചത്‌. 2022 ഫിഫ ലോകകപ്പ്‌, കോപ അമേരിക്ക (2021, 2024), 2022 ഫൈനലിസിമ എന്നിങ്ങനെ നാല്‌ കിരീടങ്ങള്‍ മെസി അര്‍ജന്റീനക്കൊപ്പം നേടി. 2005 ലായിരുന്നു മെസി അര്‍ജന്റീനക്കായി അരങ്ങേറിയത്‌. പതിനെട്ടാം വയസില്‍ തുടങ്ങിയ കുതിപ്പ്‌ 21 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവസാനിപ്പിക്കുമ്പോള്‍ മെസി ലോകഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായി മാറിയിരുന്നു. രാജ്യത്തിനായി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 207 മത്സരങ്ങള്‍ കളിച മെസി 125 ഗോളുകളും 68 അസിസ്‌റ്റുകളും ചെയ്‌തു.

വിരമിക്കല്‍ പ്രഖ്യാപിച്ച മെസിയെ ബാഴ്‌സലോണയിലെ സഹതാരമായിരുന്ന സാവി ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്‌ ചെയ്‌തത്‌. നീ രാജ്യത്തിന്‌ വേണ്ടി നേടാവുന്നതെല്ലാം നേടിക്കഴിഞ്ഞു!!സ്‌നേഹത്തോടെ ഒരു വലിയ ആലിംഗനം എന്റെ സുഹൃത്തേ.

ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്‌ വലിയ നിരാശയാണ്‌ ആദ്യം പങ്കുവെച്ചത്‌. ഫുട്‌ബോളിലെയും ജീവിതത്തിലെയും യഥാര്‍ഥ ജേതാവാണ്‌ താങ്കള്‍. എന്റെ അച്ഛന്‍ മെസിക്കൊപ്പം കളിച്ച ആളാണെന്ന്‌ പറഞ്ഞ്‌ മകള്‍ എപ്പോഴും അഭിമാനത്തോടെ സംസാരിക്കാറുണ്ട്‌. താങ്കള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച അത്‌ലറ്റാണ്‌, സത്യസന്ധമായി പറയുന്നു, ആരുമായും താരതമ്യം ആവശ്യമില്ല, താങ്കളാണ്‌ ഏറ്റവും മികച്ചത്‌, അത്രയേറെ ഇഷ്ടപ്പെടുന്നു - മാര്‍ട്ടിനെസ്‌ എഴുതി.

മെസിയുടെ പാരമ്പര്യവും പ്രൊഫഷണലിസവും അര്‍ജന്റീന ഫുട്‌ബോളിന്റെ ഭാഗമായി എക്കാലവുമുണ്ടാകുമെന്ന്‌ അര്‍ജന്റീന ദേശീയ ടീം ഒഫിഷ്യല്‍ എക്‌സ്‌ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. അസാധാരണമായ ഫുട്‌ബോള്‍ കരിയറിലൂടെ ഫുട്‌ബോളിനെ മനോഹരമായി പുനര്‍നിര്‍വചിക്കുകയും ദശലക്ഷക്കണക്കിന്‌ ആളുകളെ പ്രചോദിപ്പിച്ചതിനും അഭിനന്ദനങ്ങള്‍. ലോകത്തെ ഓരോ മുക്കിലും മൂലയിലും ആരാധകരെ ഫുട്‌ബോളിന്റെ പേരില്‍ ഐക്യപ്പെടുത്തിയതിന്‌ വലിയ നന്ദി. ജീവിതത്തിലെ അടുത്ത അധ്യായത്തിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു - ഫിഫ പ്രസിഡന്റ്‌ ജിയാനി ഇന്‍ഫാന്റിനോയുടെ വാക്കുകള്‍.

ഫിഫ ലോകകപ്പില്‍ 21 ഗോളുകളാണ്‌ മെസി നേടിയത്‌. ലോകറെക്കോര്‍ഡ്‌ സൂക്ഷിക്കുന്ന കിലിയന്‍ എംബാപെയെക്കാള്‍ ഒരു ഗോള്‍ മാത്രം പിറകിലാണ്‌ മെസി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'നായകൻ പടിയിറങ്ങി', അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം
മലാഗയെ തകർത്തു, മൗറീഞ്ഞോയ്ക്ക് കീഴിൽ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍, ബെല്ലിങ്ഹാമിനും എംബാപ്പെയ്ക്കും ഗോൾ