ഹാരി കെയ്‌നിന് ഇരട്ട ഗോള്‍ തിളക്കം; കോംഗോയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍

Published : Jul 01, 2026, 11:57 PM IST
England vs DR Congo

Synopsis

ഫിഫ ലോകകപ്പില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ പിന്നിലായിരുന്ന ഇംഗ്ലണ്ടിനായി നായകന്‍ ഹാരി കെയ്ന്‍ രണ്ടാം പകുതിയില്‍ ഇരട്ട ഗോളുകള്‍ നേടി ടീമിന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പില്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തകര്‍ത്ത് ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍. അറ്റ്‌ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍, ആദ്യ പകുതിയില്‍ പിന്നിലായതിന് ശേഷം രണ്ടാം പകുതിയില്‍ നായകന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇംഗ്ലണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആവേശകരമായ വിജയം കെട്ടിപ്പടുത്തത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് പടയെ ഞെട്ടിച്ചുകൊണ്ട് കോംഗോയാണ് ആദ്യം ലീഡെടുത്തത്. ഏഴാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് കോംഗോ വിങ്ങര്‍ ബ്രയാന്‍ സിപെംഗ ഉഗ്രനൊരു ഫിനിഷിംഗിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ സമനിലയ്ക്കായി ഇംഗ്ലണ്ട് ആക്രമണം ശക്തമാക്കിയെങ്കിലും കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസി എന്‍സൗ ചൈനീസ് മതില്‍ പോലെ ഉറച്ചുനിന്നു. ഹാരി കെയ്ന്‍, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഉറപ്പായ നാല് മികച്ച ഗോള്‍ശ്രമങ്ങളാണ് എന്‍സൗ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയത്.

ഒന്നാം പകുതിയില്‍ ഇംഗ്ലണ്ടിന് അനുകൂലമായ ഒരു പെനാല്‍റ്റി റഫറി നിഷേധിച്ചതും അവര്‍ക്ക് തിരിച്ചടിയായി. മറുഭാഗത്ത് കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലണ്ടിനെ ഭയപ്പെടുത്തിയ കോംഗോ സ്‌ട്രൈക്കര്‍ യോവാന്‍ വിസ്സയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചതും ആദ്യ പകുതിയെ ആവേശഭരിതമാക്കി.

രക്ഷകനായി ഹാരി കെയ്ന്‍; തകര്‍പ്പന്‍ തിരിച്ചുവരവ്

രണ്ടാം പകുതിയില്‍ കളി മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒടുവില്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടു. ആന്റണി ഗോര്‍ഡന്‍ ബോക്‌സിലേക്ക് നല്‍കിയ കൃത്യതയാര്‍ന്ന ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ഹാരി കെയ്ന്‍ കോംഗോ വലയിലെത്തിച്ചു (1-1). സമനില നേടിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ ആക്രമണോത്സുകരായി. 86-ാം മിനിറ്റില്‍ ഇംഗ്ലീഷ് ആരാധകരെ ആനന്ദത്തിലാറാടിച്ച വിജയഗോള്‍ പിറന്നു. ഒരിക്കല്‍ക്കൂടി ഗോര്‍ഡന്‍-കെയ്ന്‍ സഖ്യമാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

ഗോര്‍ഡന്റെ പാസില്‍ നിന്ന് പന്ത് സ്വീകരിച്ച കെയ്ന്‍, കോംഗോ ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെ പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക് ഒരു വെടിയുണ്ട കണക്കെ പന്ത് അടിച്ചുകയറ്റി ഇംഗ്ലണ്ടിന് നാടകീയ വിജയം സമ്മാനിച്ചു.

അടുത്ത പോരാട്ടം മെക്‌സിക്കോയുമായി

ആദ്യ പകുതിയിലെ തിരിച്ചടികളില്‍ നിന്നും ശക്തമായി തിരിച്ചുവന്നാണ് ഇംഗ്ലണ്ട് പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ ലോകകപ്പിന്റെ സഹ-ആതിഥേയരായ മെക്‌സിക്കോയാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. തോറ്റെങ്കിലും മുന്‍നിര ടീമായ ഇംഗ്ലണ്ടിനെ വിറപ്പിച്ച പോരാട്ടവീര്യം കാഴ്ചവെച്ചാണ് കോംഗോ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലഹരിക്കേസിലെ പ്രതി ധരിച്ചത് അർജന്റീന ജേഴ്സി, എഐ ഉപയോഗിച്ച് ബ്രസീൽ ജേഴ്സിയാക്കി മാറ്റി പൊലീസുകാരൻ, പിന്നാലെ എസ്ഐക്കെതിരെ നടപടി
'മെസിയെ മറികടക്കുകയല്ല എന്‍റെ ലക്ഷ്യം, ലിയോ ഇനിയും ഗോളടിക്കും'; റെക്കോർഡ് പോരാട്ടത്തിൽ നിലപാട് വ്യക്തമാക്കി എംബാപ്പെ