മുപ്പത്തിയാറ് മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്‍റീനയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു സൗദി
അറേബ്യക്കെതിരായ തോൽവി
ദോഹ: ലോക ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകളത്രയും ഇന്ന് അര്‍ജന്‍റീനയുടെ പോരാട്ടത്തിലേക്കാണ്. ഇന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ തോറ്റാല്‍ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ എയറിലാകും. അതിനാല്‍ തന്നെ മെക്‌സിക്കോയ്‌ക്ക് എതിരെ മാറ്റങ്ങളോടെയാവും അര്‍ജന്‍റീന ഇന്ന് ഇറങ്ങുക.
മുപ്പത്തിയാറ് മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്‍റീനയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമായിരുന്നു സൗദി അറേബ്യക്കെതിരായ തോൽവി. ഖത്തര്‍ ലോകകപ്പിലെ ഹോട്ട് ഫേവറേറ്റുകളായ മെസിപ്പടയുടെ ഭാവി പോലും ഇന്ന് തുലാസിലാണ്. ഇനിയുള്ള രണ്ട് കളികളും നോക്കൗട്ടിന് തുല്യം. പിഴച്ചാൽ വിശ്വ കിരീടമെന്ന മെസിയുടെ മോഹം എന്നന്നേക്കുമായി ഇല്ലാതാകും. പ്രധാന താരങ്ങളുടെ പരിക്കിനെ പഴി പറഞ്ഞ് സ്‌കലോണിക്ക് ഒഴിയാമെങ്കിലും വീഴ്ചകൾ ഏറെയായിരുന്നു. സൗദിയെ ചെറുതായി കണ്ടപ്പോള്‍ ഓഫ് സൈഡ് ട്രാപ്പിന് മറുതന്ത്രമുണ്ടായില്ല. ചില താരങ്ങളിൽ അമിത വിശ്വാസമര്‍പ്പിച്ചതും തിരിച്ചടിയായി.
അതിനാല്‍ മെക്‌സിക്കോയ്ക്കെതിരെ ടീമിൽ അഴിച്ചുപണി ഉറപ്പാണ്. ചുരുങ്ങിയത് മൂന്ന് മാറ്റങ്ങളെങ്കിലും വരും. രണ്ട് വിംഗ് ബാക്കുകളെ മാറ്റിയേക്കും. നെഹുവേൽ മൊളീനയ്ക്ക് പകരം മൊണ്ടേയേലും ടഗ്ലിയാഫിക്കോയ്ക്ക് പകരം അക്യൂനയും വരും. ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പകരം ലിസാൻഡ്രോ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൊ സെൽസോയ്ക്ക് പകരം പാപ്പു ഗോമസിനെ വച്ചുള്ള പരീക്ഷണം പാളിയിരുന്നു. സൗദിക്കെതിരെ പകരക്കാരനായിറങ്ങിയ എൻസോ ഫെര്‍ണാണ്ടസോ, മക് അലിസ്റ്ററോ ആവും വരിക. മുന്നേറ്റത്തിൽ ഏഞ്ചല്‍ ഡി മരിയയെ പിൻവലിച്ച് ജൂലിയൻ അൽവാരസിനേയും സ്‌കലോണി പരീക്ഷിച്ചേക്കാം.
മെക്‌സിക്കോയ്ക്കെതിരെ ലോകകപ്പിൽ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും അര്‍ജന്‍റീന ജയിച്ചിട്ടുണ്ട്. ഖത്തറില്‍ ഇന്നത്തെ പോരാട്ടത്തിലും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ജയിച്ചേ തീരൂ. ലുസൈല്‍ സ്റ്റേഡിത്തില്‍ ഇന്ത്യന്‍സമയം രാത്രി 12.30നാണ് അര്‍ജന്‍റീന-മെക്‌സിക്കോ പോരാട്ടം തുടങ്ങുക.
കളമശ്ശേരി പൊലീസ് വേറെ ലെവല്‍; മെസി-സിആര്‍7-നെയ്‌മര്‍ കട്ടൗട്ടുകളുമായി ലഹരിവിരുദ്ധ ക്യാംപയിന്‍