
മുംബൈ: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി നാളെ ഇന്ത്യയിലെത്തും. തിങ്കളാഴ്ച വരെ മെസ്സി ഇന്ത്യയിലുണ്ടാവും. ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലിയോണല്‍ മെസി വീണ്ടും ഇന്ത്യന്‍ മണ്ണിലേക്ക്. മെസി നാളെ പുലര്‍ച്ചെ ഒന്നരയ്ക്ക് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയില്‍ വിമാനം ഇറങ്ങും. മെസിയുടെ ഉറ്റ സുഹൃത്തുക്കളായി ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും കൂടെയുണ്ടാവും. രാവിലെ 9:30 മുതല്‍ 10:30 വരെ: മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം.
പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ മെസ്സി അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്‍മാരാണ് പ്രതിമ തയ്യാറാക്കിയത്. പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലിയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസ്സിയെ ആദരിക്കലും.
ഉച്ചയ്ക്ക് രണ്ടോടെ മെസ്സി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് 7 മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും. ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകിട്ട് നാലിന് സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!