അലിസണ്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പനിയുടെ ലക്ഷണം കാണിച്ചു; സ്വിസിനെ നേരിടാനൊരുങ്ങുന്ന ബ്രസീലിന് ആശങ്ക

By Web TeamFirst Published Nov 28, 2022, 5:13 PM IST
Highlights

ഇന്ന് രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ മൂന്ന് താരങ്ങളുടെ ഫിറ്റ്‌നെസാണ് ബ്രസീലിനെ ആശങ്കപ്പെടുത്തുന്നത്.

ദോഹ: ഖത്തര്‍ ലോകകപ്പില്‍ സെര്‍ബിയക്കെതിരായ മത്സരത്തിനിടെ സൂപ്പര്‍ താരം നെയ്മര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയെത്തി. നെയ്മര്‍ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നുള്ളതാായിരുന്നു ആ വാര്‍ത്ത. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. തൊട്ടുപിന്നാലെ മറ്റൊരു വാര്‍ത്തകൂടിയെത്തി. പ്രതിരോധതാരം ഡാനിലോക്കും പരിക്കാണെന്നും അദ്ദേഹത്തിനും ഗ്രൂപ്പ് ഘട്ടം നഷ്ടമാവുമെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. 

ഇന്ന് രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടാനൊരുങ്ങുമ്പോള്‍ മൂന്ന് താരങ്ങളുടെ ഫിറ്റ്‌നെസാണ് ബ്രസീലിനെ ആശങ്കപ്പെടുത്തുന്നത്. മിഡ്ഫീല്‍ഡര്‍ ലൂകാസ് പക്വേറ്റ, വിംഗര്‍ ആന്റണി, ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ എന്നിവര്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

എന്നാല്‍ ഞായറാഴ്ച്ച മൂവരും പരിശീലനത്തില്‍ പങ്കെടുത്തിരുന്നു. പരിക്കേറ്റ നെയ്മര്‍ക്ക് പകരക്കാരനാവുമെന്ന് കരുതപ്പെടുന്ന താരമാണ് ആന്റണി. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ താരം കളിക്കുമോയെന്ന് കണ്ടറിയണം. അതുമല്ലെങ്കില്‍ റോഡ്രിഗോ, ഗബ്രിയേല്‍ ജീസസ്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലെി എന്നിവരില്‍ ഒരാള്‍ ടീമില്‍ സ്ഥാനം പിടിക്കും.

ബ്രസീല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ രക്ഷിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡും ആദ്യ മത്സരം ജയിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം.

ഗ്രൂപ്പില്‍ കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയില്‍. ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്‌സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്‌ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. 

പകരക്കാരുടെ പക; ഫിഫ ലോകകപ്പില്‍ കളംനിറഞ്ഞ് പകരക്കാര്‍

click me!