സാന്‍റിയാഗോ: ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുളഅള ധാരണ തെറ്റിച്ച് ലോകകപ്പില്‍ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. കൊളോ-കൊളോയുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ. വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്‍റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ 'മാർക്ക' റിപ്പോർട്ട് ചെയ്യുന്നു.
കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ വൊസീഞ്ഞയെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ച ചിലിയൻ ക്ലബ്ബിന് താരത്തിന്‍റെ അവസാന നിമിഷ മലക്കം മറിച്ചില്‍ വലിയ നാണക്കേടായി. പുതിയ സീസണിനായുള്ള തയാറെടുപ്പുകൾക്കിടെ നേരിട്ട ഈ അബദ്ധം വലിയ മാധ്യമ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 2026 ലോകകപ്പിൽ കേപ്പ് വെർദെയ്ക്കായി സ്പെയിൻ, ഉറുഗ്വേ, അർജന്‍റീന ടീമുകൾക്കെതിരെ വൊസീഞ്ഞ നടത്തിയ പ്രകടനമാണ് താരത്തിന്‍റെ ഡിമാൻഡ് വർദ്ധിപ്പിച്ചത്.
മൊറോക്കൻ ക്ലബ്ബായ ആർഎസ് ബെർക്കെന്‍റെ പരിശീലകനായി അടുത്തിടെ ചുമതലയേറ്റ കേപ്പ് വെർദെയുടെ മുൻ കോച്ച് ബുബിസ്റ്റയുടെ ഫോൺ കോളാണ് വൊസീഞ്ഞയുടെ തീരുമാനം മാറ്റിമറിച്ചത്. ലോകകപ്പിൽ തങ്ങളെ നയിച്ച കോച്ചിനൊപ്പം വീണ്ടും ഒന്നിക്കാമെന്നതും, ടീമിലെ പ്രധാന ഗോൾകീപ്പർ പദവിയും കൂറ്റൻ പ്രതിഫലവും ലഭിക്കുമെന്നതും കണക്കിലെടുത്താണ് വൊസീഞ്ഞ ചിലിയൻ ക്ലബ്ബിനെ വേണ്ടെന്നുവെച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!