
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെ അർജന്‍റീനക്ക് സമനിലക്കുരുക്ക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്‍റെ 24-ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമനിഗല ഗോളിനായുള്ള അര്‍ജന്‍റീനയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
ഇതിനിടെ എഴുപതാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ അര്‍ജന്‍റീന പ്രതിസന്ധിയിലായി. ലോക ചാമ്പ്യൻമാര്‍ തോൽവിയിലേക്ക് വീഴുമോ എന്ന ആശങ്കകൾക്കിടെ അർജന്‍റീനയുടെ സമനില ഗോളെത്തി. 81 മിനിറ്റിൽ തിയാഗോ അൽമേഡയാണ് അർജന്‍റീനയുടെ സമനില ഗോൾ നേടിയത്. സമിനില വഴങ്ങിയെങ്കിലും ലാറ്റിൻ അമേരിക്കൻ യോഗ്യത പട്ടികയിൽ 35 പോയന്‍റുമായി അർജന്‍റീന ഒന്നാംസ്ഥാനത്ത് തുടരുന്നു.
അതേസമയം പരഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് മുന്‍ ലോക ചാമ്പ്യൻമാരായ ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടി. 44ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്‍റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പിൽ 25 പോയന്‍റുമായി ബ്രസീൽ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തിൽ ഇക്വഡോറിനോട് ഗോൾ രഹിത സമനില വഴങ്ങിയതോടെ, പരാഗ്വേയ്ക്കെതിരായ മത്സരം ബ്രസീലിന് നിർണായകമായിരുന്നു.
ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് യുറുഗ്വേ യോഗ്യതക്ക് അരികിലെത്തി. അതേസമയം ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോള്‍ തോല്‍വി വഴങ്ങിയ മുന്‍ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിനാണ് ചിലി യോഗ്യത നേടുന്നതില്‍ പരാജയപ്പെടുന്നത്. 2018ലും 2022ലും ചിലിക്ക് ലോകകപ്പ് യോഗ്യത നേടാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!