
റിയാദ്: എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ (AFC Champions League) മുംബൈ സിറ്റിക്ക് ചരിത്ര വിജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ മുംബൈ ഒന്നിനെതിരെ രണ്ട് ഗോളിന് ഇറാഖ് ക്ലബ് എയര്‍ ഫോഴ്‌സിനെ തോല്‍പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു മുംബൈയുടെ വിജയം. രണ്ടാം പകുതിയിലായിരുന്നു മൂന്നുഗോളും. ഡീഗോ മൗറീസിയോയും രാഹുല്‍ ബെക്കേയുമാണ് (Rahul Bheke) മുംബൈയുടെ സ്‌കോറര്‍മാര്‍. ഹമ്മദി അഹ്മ്മദാണ് എയര്‍ ഫോഴ്‌സിന്റെ ഒരു ഗോള്‍ നേടിയത്.
അഞ്ച് പ്രതിരോധതാരങ്ങളുമായി കളിച്ച എയര്‍ഫോഴ്‌സിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 19 ഷോട്ടുകളും അവര്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാല്‍ ഒരെണ്ണം മാത്രമാണ് ഗോള്‍വര കടന്നത്. മറുവശത്ത് മുംബൈ ആറ് ഷോട്ടില്‍ ഒതുങ്ങി. പന്തടക്കത്തിലും എയര്‍ ഫോഴ്‌സ് തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ ആദ്യപാതിയില്‍ അവരെ പ്രതിരോധിച്ച് നിര്‍ത്താന്‍ മുംബൈക്കായി. 59-ാം മിനിറ്റില്‍ എയര്‍ ഫോഴ്‌സിന്റെ ആക്രമണത്തിന് ഫലമുണ്ടായി. ഹമ്മാദിയുടെ ഗോള്‍ പിറന്നു.
എന്നാല്‍ 70-ാം മിനിറ്റില്‍ മൗറീസിയോ മുംബൈയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബെക്കേയുടെ ഗോളെത്തി. അഹ്മ്മദ് ജഹൗഹിന്റെ കോര്‍ണര്‍ കിക്കില്‍ തലവച്ചാണ് ബെക്കേ വലകുലുക്കിയത്. ഇതോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ബെക്കെയ്ക്ക് സ്വന്തമായി. മാത്രമല്ല, ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്ലബെന്ന നേട്ടം മുംബൈ സ്വന്തമാക്കി. ആദ്യ കളിയില്‍ സൗദി ക്ലബ് അല്‍ ഷബാബ് മുംബൈയെ തോല്‍പിച്ചിരുന്നു.
14ന് യുഎഇ ക്ലബ് അല്‍ ജസീറയ്‌ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ടീമാണ് അല്‍ ജസീറ. അതേസമയം, എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടില്‍ എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. ശ്രീലങ്കയില്‍ നിന്നുള്ള ബ്ലൂ സ്റ്റാറാണ് എടികെയുടെ എതിരാളി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!