
ന്യുജേഴ്സി: ഫിഫ ലോകകപ്പ് 2026 കലാശപ്പോരാട്ടത്തിൽ സ്പെയിനോട് അർജന്‍റീന പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ, ഡ്രസ്സിങ് റൂമിൽ അർജന്‍റീന നായകൻ ലിയോണൽ മെസി സഹതാരങ്ങളോട് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിരുന്നു. എല്ലാവരും ശാന്തരാകൂ എന്ന് മെസി ആവർത്തിച്ച് പറയുന്നതും, മറ്റു കാര്യങ്ങളെല്ലാം മറന്ന് കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹതാരങ്ങളെ ഓർമ്മിപ്പിക്കുന്നതുമായിരുന്നു ആ ദൃശ്യങ്ങൾ. ഫൈനൽ പോരാട്ടം ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ശാന്തരാകാൻ മെസി ആവശ്യപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ദുരൂഹതയും ആകാംക്ഷയും സൃഷ്ടിച്ചിരുന്നു. മത്സരത്തിന് തൊട്ടുമുമ്പ് ഡ്രസ്സിങ് റൂമിൽ അസ്വാഭാവികമായി എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ സംശയം.
എന്നാൽ ആരാധകരെപ്പോലെ തന്നെ ആശങ്കയിലായ അർജന്‍റീനയൻ താരം അലക്സിസ് മാക് അലിസ്റ്ററുടെ പിതാവ് കാർലോസ് മാക് അലിസ്റ്റർ ഡ്രസ്സിങ് റൂമിൽ നടന്ന സംഭവത്തെക്കുറിച്ച് മകനോട് നേരിട്ട് അന്വേഷിച്ചു. ഡ്രസ്സിങ് റൂമിൽ പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും സംഭവിച്ചിരുന്നില്ലെന്ന് അലക്സിസ് വ്യക്തമാക്കിയതായി റേഡിയോ ലാ റെഡിന് നൽകിയ അഭിമുഖത്തിൽ കാർലോസ് വെളിപ്പെടുത്തി. ബോൾ പാസ് ചെയ്യുന്നതിലും, കളി കൈവിട്ടുപോകാതെ നിലനിർത്തുന്നതിലും, പന്ത് ആവശ്യമില്ലാതെ ഉയർത്തിയടിക്കാതെ തന്ത്രപരമായി മുന്നേറുന്നതിലുമാണ് ശ്രദ്ധിക്കേണ്ടതെന്നാണ് ശാന്തരാകാൻ പറഞ്ഞതിലൂടെ മെസി ഉദ്ദേശിച്ചതെന്ന് അലക്സിസ് പിതാവിനോട് പറഞ്ഞു. മത്സരത്തിന് മുമ്പ് പ്രചരിച്ച സന്ദേശങ്ങൾ മൂലം ആരാധകർക്കിടയിൽ ഉയർന്ന സന്ദേഹങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മൈതാനത്തേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഡ്രസ്സിങ് റൂം ടണലിൽ നടന്ന ദൃശ്യങ്ങളുടെ പൂർണ്ണരൂപം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. വെളുത്ത ജാക്കറ്റ് ധരിച്ച് ടീമിനെ മുന്നിൽ നിന്ന് നയിക്കുന്ന മെസിയെയും, താരങ്ങൾക്ക് ആവേശം പകരുന്ന സപ്പോർട്ടിങ് സ്റ്റാഫിനെയും വീഡിയോയിൽ കാണാം. ഇരുടീമുകളും അണിനിരക്കുന്ന വെയ്റ്റിങ് ഏരിയയിലേക്ക് കടന്നയുടൻ സ്പാനിഷ് താരങ്ങളെ വ്യക്തിപരമായി കണ്ട് അഭിവാദ്യം ചെയ്യാൻ മെസി പ്രത്യേക താല്പര്യം കാണിച്ചു. തന്റെ മുൻ ക്ലബ്ബായ ബാഴ്‌സലോണയിലെ സഹതാരങ്ങളെയും സ്പാനിഷ് കളിക്കാരെയും കൈകൊടുത്തും തോളിൽ തട്ടിയും ആശ്ലേഷിച്ചുമാണ് മെസി മൈതാനത്തേക്ക് ഇറങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!