ജന്മനായുള്ള 'ഹൈപ്പർ മൊബൈൽ എൽബോ' എന്ന ശാരീരിക പ്രത്യേകതയാണ് തന്‍റെ കൈ വളയാൻ കാരണമെന്നും, ഐസിസി പരിശോധനകളിൽ ക്ലീൻ ചിറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉസ്മാന്‍ താരിഖ് പറയുന്നത്.
ബൗളിംഗിനായി വളരെ കുറഞ്ഞ റൺ അപ്പ്, ക്രീസിലെത്തിയ ശേഷം ഒരു നിമിഷത്തെ നിർത്തം, അതിനുശേഷം മലിംഗയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ബോൾ റിലീസിംഗ്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയമാണ്. ടി20 ലോകകപ്പിൽ പാകിസ്ഥാൻ രണ്ടാം റൗണ്ടിനടുത്തെത്തി നിൽക്കുമ്പോൾ, താരിഖിന്‍റെ വിവാദ ആക്ഷൻ നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
27
പരാതികള്‍ നിരവധി
ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീൻ, ഇംഗ്ലണ്ടിന്‍റെ ടോം ബാന്‍റൺ എന്നിവർ താരിഖിന്‍റെ ആക്ഷനിൽ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 പരമ്പരയ്ക്കിടെ തന്നെ പുറത്താക്കിയ താരിഖിന്‍റെ ആക്ഷനെ പരിഹസിക്കുന്ന രീതിയിൽ ഗ്രീൻ അനുകരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താരിഖിന്‍റെ ബോൾ റിലീസിംഗ് ആംഗിളുകൾ സ്ക്രീൻഷോട്ടുകൾ എടുത്ത് പലരും വിമർശിക്കുന്നുണ്ടെങ്കിലും യാഥാർത്ഥത്തില്‍ ഇത് നിയമവിരുദ്ധമാണോ, എന്താണ് താരിഖിന്‍റെ അസാധാരണ ആക്ഷന് പിന്നിലെന്ന് നോക്കാം.
37
രണ്ട് കൈമുട്ടുകൾ
തന്‍റെ ആക്ഷനെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി താരിഖ് നൽകിയിട്ടുണ്ട്. എന്‍റെ കൈയ്യിൽ രണ്ട് മുട്ടുകളുണ്ട് (Double-jointed). എന്‍റെ കൈ സ്വാഭാവികമായി തന്നെ വളഞ്ഞതാണ്. ഇത് ഞാൻ ടെസ്റ്റ് ചെയ്ത് ക്ലിയറൻസ് വാങ്ങിയതാണ്. ഞാൻ കൈ മടക്കുന്നു എന്നാണ് എല്ലാവർക്കും തോന്നുന്നത്, പക്ഷേ ഇതൊരു ജന്മനായുള്ള ശാരീരിക പ്രത്യേകതയാണെന്നാണ് ഉസ്മാൻ താരിഖിന്‍റെ വിശരീകരണം.
വൈദ്യശാസ്ത്രത്തില്‍ 'ഹൈപ്പർ മൊബൈൽ എൽബോ' എന്ന് വിളിക്കുന്ന ഈ അവസ്ഥ മുത്തയ്യ മുരളീധരനും ഉണ്ടായിരുന്നു. വർഷങ്ങളോളം ആക്ഷന്‍റെ പേരിൽ വേട്ടയാടപ്പെട്ട മുരളീധരൻ ഒടുവിൽ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തന്‍റെ നിരപരാധിത്വം തെളിയിച്ചത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ കൈകൾക്കും സമാനമായ സവിശേഷതയുണ്ട്.
57
എന്താണ് ഐസിസി നിയമം പറയുന്നത്
ഐസിസി നിയമപ്രകാരം, പന്ത് റിലീസ് ചെയ്യുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ മടങ്ങാൻ പാടില്ല. പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ രണ്ട് തവണ താരിഖിന്‍റെ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഓരോ തവണയും പരിശോധനയിൽ താരം ക്ലീൻ ചിറ്റ് നേടുകയാണ് ഉണ്ടായത്.
67
പേസറിൽ നിന്ന് സ്പിന്നറിലേക്ക്
ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഒരു പേസറായാണ് താരിഖ് കളി തുടങ്ങിയത്. ഒരിക്കൽ ടീമിൽ ബൗളർമാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ തന്‍റെ കോച്ചിന്‍റെ നിർദ്ദേശപ്രകാരമാണ് ഓഫ് സ്പിൻ പരീക്ഷിച്ചത്. അത് വിക്കറ്റുകൾ വാരിക്കൂട്ടിയതോടെ താരം സ്പിന്നറായി മാറുകയായിരുന്നു.
77
റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കൻ
രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി മൂന്ന് മാസത്തിനുള്ളിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ താരിക്, വിക്കറ്റ് നേടുന്നതിനൊപ്പം റൺസ് വിട്ടുകൊടുക്കുന്നതിൽ കാണിക്കുന്ന പിശുക്കും ശ്രദ്ധേയമാണ്. ആറിന് താഴെയാണ്(5.93) താരിഖിന്‍റെ ഇക്കോണമി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!