15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു; ആഘോഷത്തില്‍ ആദിവാസി ജനത

First Published Jul 22, 2022, 10:10 AM IST

ന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി (Indian President) ദ്രൗപദി മുര്‍മു (Draupadi Murmu) തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാ സെക്രട്ടറിയും റിട്ടേണിംഗ് ഓഫീസറുമായ പി.സി.മോദിയാണ് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയായി പ്രഖ്യാപിച്ചത്. അറുപത് ശതമാനത്തിലേറെ വോട്ടുകൾ നേടിയാണ് മുര്‍മുവിന്‍റെ വിജയം. അറുപത് ശതമാനം വോട്ട് നേടുക എന്ന ബിജെപി ലക്ഷ്യവും ഇതോടെ നിറവേറി. 7.02 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ആ നേട്ടം മറികടക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. 6.76 ലക്ഷം വോട്ടുമൂല്യമാണ് മുര്‍മുവിന് നേടിയത്. 3.65 ലക്ഷം വോട്ടാണ് കഴിഞ്ഞ തവണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നേടിയതെങ്കില്‍ അതില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിഞ്ഞു. അദ്ദേഹംത്തിന് 3.70 ലക്ഷം വോട്ടുകള്‍ ലഭിച്ചു. ദ്രൗപതി മുര്‍മുവിന്‍റെ വസതിയില്‍ ഇന്നലെ രാത്രിയില്‍ ആഘോഷമായിരുന്നു. ദ്രൗപതി മുര്‍മുവിന്‍റെ വസതിയില്‍ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാന്‍ വസീം സെയ്ദി. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജിപി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ആദിവാസി വിഭാ​ഗത്തിൽ നിന്നുള്ള വനിതാ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുർമു എന്ന പേര് ഉയര്‍ന്നു വന്നത്. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് രാഷ്ട്രപതി പദവിയിലേക്ക് പരി​ഗണിക്കുന്ന ആ​ദ്യ വ്യക്തിയെന്ന പ്രത്യേകതയും ഈ സ്ഥാനാർഥിത്വത്തിനുണ്ട്. 

ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ പോലും ഭിന്നിപ്പിക്കാനായി എന്ന് ദ്രൗപതി മുര്‍മു നേടിയ വോട്ട് ശതമാനം തെളിയിക്കുന്നു. മുര്‍മുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ എന്‍ഡിഎ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി തന്ത്രത്തെ പൊളിച്ചടുക്കിയിരുന്നു. 

ജെഎംഎം, ബിജെഡി അടക്കം എന്‍ഡിഎയ്ക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുടെ പിന്തുണ മാത്രമല്ല അതിലപ്പുറം പിന്തുണ നേടിയെടുത്താണ് ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ആദ്യത്തെ ഗോത്രവിഭാഗക്കാരിയായ വനിതയാകുന്നത്.

ദ്രൗപതി മുര്‍മുവിന്‍റെ വിജയത്തിലൂടെ സ്വതന്ത്ര്യത്തിന്‍റെ 70-മത് വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യ, ഒരു പുതിയ ചരിത്രം കൂടി രചിക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായി ആദിവാസി വനിത രാജ്യത്തിന്‍റെ പ്രഥമ പൗരയായി.  ആദിവാസി വനിതാ നേതാവിനെ ഉയർത്തിക്കാട്ടുന്നതിലൂടെ ചിതറിക്കിടക്കുന്ന പ്രതിപക്ഷ പാർട്ടികളിൽ നിന്നടക്കം പിന്തുണ നേടുക എന്ന തന്ത്രം ബിജെപി വിജയകരമായി നടപ്പിലാക്കി. 

ഒഡീഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് അവര്‍ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. വാര്‍ഡ് കൗൺസിലറായാണ് ദ്രൗപതി തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്സണായി. 2013-ൽ ഒഡീഷയിലെ ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  

2000-ത്തിലാണ് ദ്രൗപതി മുർമു ഒഡീഷ നിയമസഭയിലേക്ക് ബിജെപി ടിക്കറ്റിൽ മത്സരിച്ച് ജയിക്കുന്നത്. റെയ്റാങ്പുർ മണ്ഡലത്തിൽ നിന്നും അവര്‍ എംഎൽഎയായി നിയമസഭയിലെത്തി. തുടർച്ചയായി രണ്ട് തവണ എംഎൽഎയായി. 2000-ത്തിൽ ആദ്യവട്ടം എംഎൽഎയായപ്പോൾ തന്നെ മന്ത്രിപദം തേടിയെത്തി. ആദ്യം വാണിജ്യ-​ഗതാ​ഗത മന്ത്രി സ്ഥാനവും പിന്നീട് ഫിഷറീസ്-മൃ​ഗസംരക്ഷണ വകുപ്പും കൈകാര്യം ചെയ്തു.  

2007ൽ ഒഡിഷയിലെ ഏറ്റവും മികച്ച എംഎൽഎയ്ക്ക് സമ്മാനിക്കുന്ന നിലാകാന്ത പുരസ്കാരത്തിന് ദ്രൗപതി മുര്‍മു അര്‍ഹയായി. 2015 ൽ ബിജെപി സര്‍ക്കാര്‍ ദ്രൗപതിയെ ജാർഖണ്ഡിന്‍റെ ​ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ​ഗവർണര്‍ എന്ന പദവി സ്വന്തമാക്കിയാണ് ദ്രൗപതി മുർമു പടിയിറങ്ങിയത്. 

ജാർഖണ്ഡിന്‍റെ ആദ്യ വനിതാ ​ഗവർണർ എന്ന പ്രത്യേകതയും ദ്രൗപതി മുർമുവിന് തന്നെ.  1958 ജൂൺ 20-ന് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ​ഗ്രാമത്തിൽ ആദിവാസി വിഭാ​ഗമായ സാന്താൾ കുടുംബത്തിലായിരുന്നു ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. 

click me!