Chennai Rain‌‌ | കനത്ത മഴയില്‍ മുങ്ങി ചെന്നൈ നഗരം; നേരിട്ടെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

First Published Nov 8, 2021, 11:40 PM IST

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടര്‍ന്ന് രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ (heavy rain) നിന്ന് ചെന്നൈ (chennai) നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇന്നലെ മുതല്‍ വെള്ളക്കെട്ട് ശക്തമാണ്. ഇന്ന് പുലർച്ചെ മുതൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നതാണ് ആശ്വാസം. എന്നാൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്കയായി നിലനില്‍ക്കുന്നു. ഇരുന്നൂറോളം ക്യാമ്പുകളിലായി നൂറ് കണക്കിന് കുടുംബങ്ങളാണ് മാറിത്താമസിക്കുന്നത്. ഇതിനിടെ മഴക്കെടുതിയെ തുടര്‍ന്ന് നാല് മരണം രേഖപ്പെടുത്തിയെന്ന് തമിഴ്നാട് റവന്യൂമന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രൻ അറിയിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. 

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് എന്നീ നാല് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സ്കൂളുകൾ ഒരു കാരണവശാലും തുറക്കരുതെന്നും ഉത്തരവുണ്ട്. 

അടുത്ത രണ്ട് ദിവസത്തേക്ക് ചെന്നൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, മധുരൈ എന്നീ ജില്ലകളിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി രക്ഷാദൌത്യം ആരംഭിച്ചു. 

ശനിയാഴ്ച രാത്രി എട്ടര മുതൽ പുലർച്ചെ അഞ്ച് മണി വരെ 14 സെന്‍റിമീറ്റർ മഴയാണ് ചൈന്നെ നഗരത്തിൽ ലഭിച്ചത്. ഇതോടെ വേളാച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാർ ആശുപത്രി തുടങ്ങി നിരവധി പ്രദേശത്തെ റോഡുകളിൽ വെള്ളം കയറി. 

പരമാവധി സംഭരണ ശേഷിയില്‍‌ എത്തിയതിനെ തുടർന്ന് പുഴൽ, ചെമ്പരമ്പാക്കം അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. 500 ക്യുസെക്സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ചെന്നൈ, കരൂർ, തിരുവള്ളൂർ, പുതുക്കോട്ടൈ, ശിവഗംഗൈ, തിരുച്ചിറപ്പള്ളി, നാമക്കൽ, രാമനാഥപുരം, മധുര, വിരുതുനഗർ, ഈറോഡ് എന്നീ ജില്ലകളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്. 

കനത്ത മഴയിൽ വെള്ളത്തിനടിയിലായ താഴ്ന്ന പ്രദേശങ്ങൾ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സന്ദർശിച്ചു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം ദുരിത ബാധിതരുടെ പരാതികൾ നേരിട്ട് കേട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി സംസാരിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. 

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് ഇന്നലെ രാത്രി മുതല്‍ ചെന്നൈയില്‍ പെയ്തിറങ്ങുന്ന റെക്കോര്‍ഡ് മഴയ്ക്ക് കാരണം.  സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട് തിരുവള്ളൂര്‍ കാഞ്ചീപുരം എന്നിവടങ്ങളിലും ശക്തമായ മഴയാണ്. 

ചെമ്പരമ്പാക്കം, പൂണ്ടി , പുഴല്‍ തടാകങ്ങളില്‍ പരമാവധി സംഭരണ ശേഷിയായി. 500 ക്യൂസെക്സ് വെള്ളം തുറന്നുവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ചെന്നൈയില്‍ മാത്രം അമ്പതോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിനെ വിന്യസിച്ചു.  

ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം കേരളത്തിലും ശക്തമായ മഴ പെയ്യുകയാണ്. പതിനൊന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെയോടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. 

ഇത് ശക്തി പ്രാപിച്ച് വ്യാഴ്ചയോടെ വടക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. 

ഇടവിട്ട് പെയ്യുന്ന മഴ തമിഴ്നാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയാണ്. ഇടയ്ക്കിടയ്ക്ക് മഴ പെയ്യുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് ഇനിയും ശമനമില്ല.  

നൂറ് കണക്കിന് കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മഴ തുടര്‍ന്നാല്‍ ചെമ്പരമ്പാക്കം തടാകത്തില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടേണ്ടി വരും. ടി നഗര്‍ നുംഗമ്പാക്കം ഗിണ്ടി അടക്കം താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്.

സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ മരം വീണ് കെട്ടിടം തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി വിതരണവും ഇന്‍റര്‍നെറ്റ് സേവനങ്ങളും പല പ്രദേശങ്ങളിലും തടസപ്പെട്ടു. 

click me!