കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല, കര്‍ഷകരോട് കോടതി കേറാന്‍ ആശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍
First Published Jan 9, 2021, 12:09 PM ISTകേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ ദില്ലി വിഗ്യാൻ ഭവനില്‍ നടന്ന എട്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നവംബര്‍ 26 ന്, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളിലെത്തിയിട്ട് 45 ദിവസങ്ങള്‍ പിന്നിടുകയാണ്. നിയമം പിന്‍വലിക്കാതെ പിന്‍മാറ്റമില്ലെന്ന് പറഞ്ഞ് തുടങ്ങിയ സമരത്തെ ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ദില്ലി പൊലീസും ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളും കൂടി തടഞ്ഞു. തുടര്‍ന്ന് ദില്ലിക്ക് കടക്കാതെ സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളില്‍ തമ്പടിച്ച സമരക്കാര്‍ സമരം ഒരു മാസം നീണ്ടുപോയാലും പിന്‍മാറ്റമില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സമരത്തെ കൂടുതല്‍ കാലത്തെക്ക് നീണ്ടിക്കൊണ്ട് പോവുകയെന്ന തന്ത്രമാണ് കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുമുണ്ടായത്. കഴിഞ്ഞ 45 ദിവസത്തിനിടെ എട്ട് തവണയാണ് കേന്ദ്രസര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയത്. എട്ട് തവണ നടന്ന ചര്‍ച്ചകളിലും 'ഭേദഗതി മാത്രം' എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് എല്ലാ ചര്‍ച്ചകളും പരാജയപ്പെട്ടു. ഒടുവില്‍ ഇന്നലത്തെ ചര്‍ച്ചയില്‍ സമവായത്തിന് തയ്യാറല്ലെങ്കില്‍ കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ പറഞ്ഞതായി കർഷകർ വ്യക്തമാക്കി. ദില്ലി സമരഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ പി.