പക്ഷിപ്പനി; യൂറോപ്പിലും ഏഷ്യയിലും പടര്‍ന്ന് പിടിച്ച് പക്ഷിപ്പനി

First Published Jan 6, 2021, 10:38 AM IST

യൂറോപ്പിലെയും ഏഷ്യയിലെയും കൂടുതല്‍ രാജ്യങ്ങളിലേക്ക് പക്ഷിപ്പനി പടരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,000 പക്ഷികളെയാണ് ജര്‍മ്മനിയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിഡന്‍, യുകെ എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണ കൊറിയയില്‍ 4,11,000 പക്ഷികളെയാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് ചൈനയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിൽ 30,00,000 വളർത്തു പക്ഷികളെയാണ് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണാ രോഗാണു ബാധയെ തുടര്‍ന്ന് ഏതാണ്ട് നിശ്ചലമായിരുന്ന അവസ്ഥയില്‍ നിന്ന് ചലിച്ച് തുടങ്ങിയ സാമ്പത്തിക മേഖലയ്ക്ക് പക്ഷിപ്പനി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിത കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുഭാഷ് എം

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു. അതീവജാ​ഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.
undefined
പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുന്നു. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാൽപ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയിൽ 20,000 ത്തോളം പക്ഷികളെ കൊന്നിരുന്നു. ശേഷിക്കുന്ന 15,000 ഓളം പക്ഷികളെ ഇന്ന് കൊല്ലും.
undefined
പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്‍റെ പരിശോധനയും തുടരുന്നുണ്ട്. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കമുള്ള ആശ്വാസ നടപടികൾ സർക്കാർ വേഗത്തിൽ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
undefined
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
undefined
കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കാൻ തുടങ്ങി. നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ 2,700 താറാവിന്‍ കുഞ്ഞുങ്ങളെയും സമീപ മേഖലകളിലെ 300 വളര്‍ത്ത് പക്ഷികളെയും ഇതുവരെ ദ്രുതകര്‍മ്മ സേന കൊന്നു.
undefined
ജില്ലാ കളക്ടര്‍ രൂപീകരിച്ച എട്ട് ദ്രുതകര്‍മ്മ സേനകളാണ് താറാവുകളെയും മറ്റു പക്ഷികളെയും കൊല്ലുന്നത്. രോഗം സ്ഥിരീകരിച്ച ഫാമില്‍ ആറ് സംഘങ്ങളെയും പുറത്ത് രണ്ട് സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ഉമ്മന്‍, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. ഷാജി പണിക്കശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് നടപടികള്‍.
undefined
ആലപ്പുഴയിൽ വളർത്ത് പക്ഷികളെയും കൊന്നു തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവിൽ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ എം ദിലീപ് ആലപ്പുഴയിൽ പറഞ്ഞു. നശിപ്പിക്കുന്ന വളർത്ത് പക്ഷികൾക്ക് ആനുപാതിക നഷ്ടപരിഹാരം കർഷകർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
ഇതിനിടെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേർപ്പെടുത്തി. അതിര്‍ത്തികളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
undefined
undefined
click me!