ഗാസിയാബാദില്‍ അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടികളുടെ മുറിയിൽ നിന്ന് പൊലീസിന് കുറിപ്പ് ലഭിച്ചു. കൊറിയൻ ഗെയിമിനോടുള്ള ആസക്തിയാണ് മൂവരുടെയും മരണത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.
ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഭാരത് സിറ്റി സൊസൈറ്റിയിൽ തിങ്കളാഴ്ച രാത്രി മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഈ ദാരുണ സംഭവം കുടുംബത്തെ മാത്രമല്ല, നഗരത്തെയാകെ ഞെട്ടിച്ചു. ഒരു ഓൺലൈൻ കൊറിയൻ ഗെയിമിന് അടിമകളായിരുന്നു ഇവർ എന്നാണ് പ്രാഥമിക നിഗമനം.
26
മുറിയിൽ നിന്ന് കുറിപ്പും ഡയറിയും കണ്ടെത്തി
മൂന്ന് സഹോദരിമാരുടെ മുറിയിൽ നിന്ന് പൊലീസിന് ഒരു കുറിപ്പും ഡയറിയും ലഭിച്ചു. ഡയറിയിലെ വിവരങ്ങൾ പെണ്‍കുട്ടികളുടെ മാനസികാവസ്ഥയും ദാരുണ മരണത്തിന്‍റെ കാരണവും കണ്ടെത്താൻ സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
36
രാത്രി രണ്ട് മണിക്കുണ്ടായ ദാരുണ സംഭവം
ഭാരത് സിറ്റി സൊസൈറ്റിയിലെ ബി-1 ടവറിലെ 907-ാം നമ്പർ ഫ്ലാറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. രാത്രി രണ്ട് മണിയോടെ ഇവിടെയുള്ളവര്‍ വലിയ ശബ്ദം കേട്ടിരുന്നു. 16 വയസ്സുള്ള നിഷിക, 14 വയസ്സുള്ള പ്രാചി, 12 വയസ്സുള്ള പാഖി എന്നിവർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് ഇതിന് പിന്നാലെ ആളുകള്‍ കണ്ടത്. മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്ന് സഹോദരിമാരും ഒരു ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിം കളിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കാൻ പെണ്‍കുട്ടികളെ പലതവണ ഉപദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഗെയിമിലൂടെ എന്തെങ്കിലും സമ്മർദ്ദമുണ്ടായോ എന്നറിയാൻ പൊലീസ് ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
56
പെണ്‍കുട്ടികളുടെ കുടുംബ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നു
പെൺകുട്ടികളുടെ പിതാവ് ചേതൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷമായി രണ്ട് ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം ഇതേ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കുടുംബപരമായ പ്രശ്നങ്ങളോ ഗാർഹിക പീഡനമോ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
66
പ്രദേശവാസികള്‍ ഞെട്ടലിൽ, പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുന്നു
മൂന്ന് സഹോദരിമാരുടെ മരണത്തെ തുടർന്ന് ഞെട്ടലിലാണ് സൊസൈറ്റിയിലെ താമസക്കാർ. കുട്ടികൾ എന്തിനീ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരുടെയും മനസില്‍. സംഭവം അതീവ ഗൗരവമുള്ളതാണെന്നും, സത്യാവസ്ഥ കണ്ടെത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam