Heavy snow in Kashmir: മഞ്ഞില്‍ പുതഞ്ഞ് കശ്മീര്‍; സഞ്ചാരികളെ സ്വാഗതം ചെയ്ത് ദാല്‍ തടാകം

First Published Jan 17, 2022, 4:41 PM IST

ദിവസങ്ങള്‍ നീണ്ട മഞ്ഞ് വീഴ്ചയ്ക്ക് ശേഷം ഇന്നലെ കശ്മീരില്‍ ചെറിയ തോതില്‍ മഴയും മഞ്ഞ് വീഴ്ചയുമുണ്ടായി. മൂന്ന് ദിവസത്തേക്ക് കശ്മീരില്‍ നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഇന്നലെ ജമ്മു കശ്മീരിലും ലഡാക്കിലും കുറഞ്ഞ താപനില നേരിയ തോതിൽ മെച്ചപ്പെട്ടു. കശ്മീരില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ദില്ലി ക്യാമാറാമാന്‍ വസിം സെയ്ദി. 

ഡിസംബർ 21 ന് ആരംഭിച്ച 'ചില്ലൈ കാലൻ' (Chillai Kalan) എന്നറിയപ്പെടുന്ന 40 ദിവസത്തെ കഠിനമായ ശൈത്യകാല തണുപ്പ് ജനുവരി 31 നാണ് അവസാനിക്കുക. ശ്രീനഗറിൽ മൈനസ് 1.2, പഹൽഗാം മൈനസ് 5.4 ഉം ഗുൽമാർഗിൽ മൈനസ് 7.0 ഡിഗ്രി സെൽഷ്യസും ആണ് കുറഞ്ഞ താപനില. 

ലഡാക്ക് മേഖലയിൽ ദ്രാസ് ടൗണിൽ മൈനസ് 17.4, ലേ മൈനസ് 14.3, കാർഗിൽ മൈനസ് 18.6 എന്നിങ്ങനെയാണ് രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില. ജമ്മു നഗരത്തിൽ 8.4, കത്ര, 4.5.4.5. ഭാദെർവ 0.5 ആണ് കുറഞ്ഞ താപനില.

കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ച തുടങ്ങിയതോടെ ധാരാളം സഞ്ചാരികളുമെത്തിത്തുടങ്ങി. നീണ്ട ലോക്ഡൌണിനൊടുവില്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വായി സഞ്ചാരികളെത്തി തുടങ്ങിയത് ചെറിയൊരു ആശ്വാസമായി. '

കശ്മീരില്‍ ഇത്തവണ കനത്ത മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെട്ടത്. ഏതാണ്ടെല്ലാ സ്ഥലങ്ങളും ആഴ്ചകളായി മഞ്ഞില്‍ പുതഞ്ഞാണ് കിടപ്പ്. കഴിഞ്ഞ ബുധനാഴ്ച കശ്മീരില്‍ ഏറ്റവും കുറഞ്ഞ താലനില രേഖപ്പെടുത്തി, -11.6 ഡിഗ്രി സെല്‍ഷ്യസ്. 

കശ്മീർ താഴ്‌വരയിലെ ഏഴ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലും രാത്രിയിൽ പൂജ്യത്തിന് താഴെയുള്ള താപനില രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രം അറിയിച്ചു.

ഗുൽമാർഗിലെ ഏറ്റവും കുറഞ്ഞ താപനില -10.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോൾ തെക്കൻ കശ്മീരിലെ പഹൽഗാമിലെ മറ്റൊരു ടൂറിസ്റ്റ് റിസോർട്ടില്‍ -10.3 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. 

രാത്രിയിൽ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ -3.4 ഡിഗ്രി സെൽഷ്യസിലും ജമ്മുവിൽ നിന്ന് കശ്മീരിലേക്കുള്ള പ്രവേശന കവാടമായ തെക്കൻ കശ്മീരിലെ ഖാസിഗണ്ടിൽ -7.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. 

കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗർ-ജമ്മു ഹൈവേ അടച്ചു. ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നൂറുകണക്കിന് വിമാനങ്ങളും റദ്ദാക്കി. 
 

click me!