Army Helicopter crash : പ്രതികൂല കാലാവസ്ഥ അപകട കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍

First Published Dec 8, 2021, 4:15 PM IST

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് (CDS Bipin Rawat) സഞ്ചരിച്ച സൈനിക ഹെലികോപ്ടർ (Military helicopter) തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായി തകര്‍ന്ന് വീണു. സുലൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ മേട്ടുപാളയം പോകുന്ന വഴിക്കാണ് അപകടം നടന്നത്. ഹെലികോപ്റ്ററില്‍ ബിപിൻ റാവത്ത് ഉള്‍പ്പടെ 14 പേരുണ്ടായിരുന്നതായാണ് വിവരം. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണയുടനെ സംഭവസ്ഥലത്തെത്തിയ നാട്ടുകാര്‍ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ 11 പേരുടെ മരണം സ്ഥിരീകരിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍റിങ്ങിന് തൊട്ട് മുമ്പ്  എം ഐ 17 V5 ഹെലികോപ്റ്ററാണ് തകര്‍ന്ന് വീഴുകയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വ്യോമസേന (Indian Air Force)അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അൽപ്പ സമയത്തിനുള്ളിൽ സ്ഥലത്തേക്ക് എത്തും. അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ  അടിയന്തിര യോഗം ചേര്‍ന്നു. ജന. ബിപിന്‍ റാവത്തിനെ ഗുരുതരപരിക്കുകളോടെ സൈനീക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം.

ജന.ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച  വ്യോമസേനയുടെ  റഷ്യൻ നിർമിത  എം ഐ 17 V5 (MI 17 V 5) ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമകേന്ദ്രത്തിൽ (Sulur Air Force Station) നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കുനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്.  

രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. വന്‍തോതില്‍ അഗ്നിബാധയുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് പ്രാഥമിക ഘട്ടത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തു.

വില്ലിംഗ്ടണ്‍ സൈനീക കോളേജില്‍ പുതിയ ബാച്ചുമായി സംസാരിക്കാനായി 11.45 ന് സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ 12 മണിയോടെ വിലിംഗ്ടണിലെത്തിയെങ്കിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരിച്ച് പറന്നു. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്റര്‍ കുനൂരിന് സമീപം തകര്‍ന്ന് വീഴുകയായിരുന്നു.

ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്‍റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. 

ജന. ബിപിൻ റാവത്ത്,  ശ്രീമതി മധുലിക റാവത്ത്,  ബ്രിഗേഡിയർ LS ലിഡ്ഡർ,  ലഫ്. കേണൽ ഹർജിന്ദർ സിംഗ്,  എൻ കെ ഗുർസേവക് സിംഗ്,  എൻ കെ ജിതേന്ദ്രകുമാർ,  ലാൻസ് നായ്ക് വിവേക് കുമാർ,  ലാൻസ് നായ്ക് ബി സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ 11 മരണം സ്ഥിരീകരിച്ചെങ്കിലും ആരൊക്കെയാണെന്ന ഒദ്ധ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. 

രാജ്യത്തെ രണ്ടാമത്തെ വലിയ സൈനീക വ്യോമ താവളമാണ് സുലൂർ വ്യോമകേന്ദ്രം. ഇവിടെ നിന്നാണ് ജന.ബിപിന്‍ റവത്ത് അടങ്ങുന്ന സംഘം പറന്നുയര്‍ന്നത്. അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാ‍ർ ആശുപത്രിയിൽ എത്തിച്ചതായി ആദ്യം തന്നെ വിവരങ്ങളുണ്ടായിരുന്നു. 

അപകടസ്ഥലത്ത് നിന്നും മൊത്തം 11 മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാ‍ർത്താ ഏജൻസി അറിയിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം നേരം ഹെലികോപ്റ്റര്‍ കത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. 

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്‍റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം ദില്ലിയിൽ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. 

ഉദ്യോഗസ്ഥതലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്. 

അപകടസ്ഥലത്തേക്ക് സുളൂർ വ്യോമകേന്ദ്രത്തിൽ നിന്നും കൂടുതൽ ഹെലികോപ്ടറുകൾ എത്തിച്ചു. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങൾ നൽകാൻ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു. 

പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് തന്നെ അപകടസ്ഥലത്തേക്ക് എത്തുമെന്ന് സൂചനയുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇതിനോടകം ഊട്ടിയിലെത്തി ചേര്‍ന്നു. അപകടത്തിൽ മരണപ്പെട്ട നാല് പേരുടെ മൃതദേഹം ഊട്ടിയിലെ വെല്ലിംഗ്ണ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

ഇന്ത്യൻ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭായോഗം ദില്ലിയിൽ ചേരുകയാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തന്നെ നേരിട്ട് ഊട്ടിയിലെ കൂനൂരിലേക്ക് തിരിക്കാനിരിക്കുകയാണ്.

പ്രതിരോധമന്ത്രി വിവരങ്ങൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുന്നുണ്ട്. ഊട്ടിയിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം പാർലമെന്‍റിൽ അപകടത്തെക്കുറിച്ച് വിശദീകരിക്കും. 

മോശം കാലാവസ്ഥയായിരുന്നു അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഇന്ന് 14 ഡിഗ്രി സെല്‍ഷ്യസാണ് താപനില. പോരാത്തതിന് അതിശക്തമായ മൂടല്‍ മഞ്ഞും മഴയും അപകടത്തിന് കാരണമായതായി കരുതുന്നു. എന്നാല്‍, അപകടം സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണമെന്നും പുറത്ത് വന്നിട്ടില്ല. 

സംയുക്ത സേനാ മേധാവി സഞ്ചരിച്ച എം ഐ 17 V5 ഹെലികോപ്റ്ററില്‍ ഇന്ന് ലോകത്ത് ലഭ്യമായ എല്ലാ അത്യാധുനീക സൈനീക സൌകര്യങ്ങളുമുണ്ടായിരുന്നെന്നാണ് വിവരം. എന്നിട്ടും ഏങ്ങനെയാണ് അപകടം സംഭവിച്ചതെന്നത് മാത്രം ദുരൂഹമായി തുടരുന്നു. നീലഗിരി ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസമായി കാലാവസ്ഥ മോശമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ബിപിന്‍ റാവത്തിന് പ്രഭാഷണമുണ്ടായിരന്ന വില്ലിംഗ്ടണ്‍ സൈനീക കോളേജിലേക്ക് റോഡ് മാര്‍ഗ്ഗം 87 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഇത്രയും ദൂരം റോഡ് മാര്‍ഗ്ഗം സഞ്ചിരിക്കാതെ ബിപിന്‍ റാവത്തും സംഘവും ഹെലികോപ്റ്റര്‍ ഉപയോഗിക്കുകയായിരുന്നു.

click me!