Bronx apartment fire: ന്യൂയോർക്കിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം; ഒമ്പത് കുട്ടികളടക്കം 19 പേര്‍ മരിച്ചു

First Published Jan 10, 2022, 9:52 AM IST

ന്യൂയോര്‍ക്കിലെ ഫോർഡ്‌ഹാം ഹൈറ്റ്‌സ് 333 ഈസ്റ്റ് 181 തെരുവിലെ  19 നിലകളുള്ള ബ്രോങ്ക്‌സ് അപ്പാർട്ട്‌മെന്‍റിലുണ്ടായ തീ പിടിത്തത്തില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെട്ടെ 19 പേര്‍ വെന്തുമരിച്ചു.  ഒരു കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ന്യൂയോർക്ക് നഗരത്തില്‍ കഴിഞ്ഞ 30 വർഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്. ബ്രോങ്ക്‌സ് അപ്പാർട്ട്‌മെന്‍റിന്‍റെ ട്വിൻ പാർക്ക് നോർത്ത് വെസ്റ്റ് സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്. രണ്ടാം നിലയില്‍ നിന്നാണ് തീ മറ്റ് നിലകളിലേക്ക് വ്യാപിച്ചത് പൊലീസ് പറയുന്നു. ആഫ്രിക്കയുടെ കിഴക്കൻ തീരത്തുള്ള ഒരു ചെറിയ രാഷ്ട്രമായ ഗാംബിയിയല്‍ നിന്നും പലപ്പോഴായി യുഎസില്‍ കുടിയേറിയ മുസ്ലീങ്ങള്‍ കൂടുതലായും താമസിക്കുന്ന അപ്പാര്‍മെന്‍റിലാണ് തീപിടിത്തമുണ്ടായത്. 

മറിയിലെ ചൂട് നിലനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന സ്‌പേസ് ഹീറ്ററില്‍ നിന്നാണ്  തീപിടുത്തമുണ്ടായതെന്ന് ന്യൂയോർക്ക് ഫയർ കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു. മുറിയുപയോഗിച്ചിരുന്നയാള്‍, തീ പടരുന്നത് കണ്ട് വാതില്‍ തുറന്ന് ഓടി രക്ഷപ്പെട്ടു. 

വാതില്‍ തുറന്നതോടെ മുറിയിലുണ്ടായിരുന്ന തീയും പുകയും മറ്റ് നിലയിലേക്ക് വളരെ വേഗം പടരുകയായിരുന്നു. ഇത് മരണ സംഖ്യ കൂട്ടിയാതായി പൊലീസ് പറയുന്നു. അഗ്നിശമന സേന ഏതാണ്ടെല്ലാ നിലയിലേക്കുള്ള പടികളിലും അബോധാവസ്ഥയിലായ  ആളുകളെ കണ്ടെത്തിയെന്ന് ഡാനിയൽ നിഗ്രോ പറഞ്ഞു.

കെട്ടിടത്തിൽ താമസിക്കുന്നവരിൽ പലരും ഗാംബിയയിൽ നിന്നുള്ള കുടിയേറ്റക്കാരാണെന്ന് ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു. ഓക്സിജന്‍ തീര്‍ന്നിട്ടും കെട്ടിടത്തിലകപ്പെട്ടവരെ രക്ഷിക്കുന്നത് തുടര്‍ന്ന അഗ്നിശമന സേനാംഗങ്ങളെ അദ്ദേഹം പ്രശംസിച്ചു,

'എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ, അവർ പുതപ്പ് ഉപയോഗിച്ച് മൃതദേഹങ്ങൾ എടുക്കുന്നത് കണ്ടു,' കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ താമസിക്കുന്ന ക്രിസ്റ്റൽ ഡയസ് തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടപ്പോള്‍ പറഞ്ഞു. 

63 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എഫ്ഡിഎൻവൈ അറിയിച്ചു. 19 പേര്‍ക്ക് സംഭവസ്ഥലത്ത് വച്ച് അടിയന്തര ചികിത്സ നല്‍കി. 35 പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും  ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും ന്യൂയോർക്ക് മേയർ എറിക് ആഡംസ് പറഞ്ഞു.

19 നിലകളുള്ള കെട്ടിടത്തിന്‍റെ എല്ലാ നിലകളിലും പരിക്കേറ്റവരോ അബോധാവസ്ഥയിലായവരെ ഉണ്ടായിരുന്നതായി അഗ്നിശമന വിഭാഗം കമ്മീഷണർ ഡാനിയൽ നിഗ്രോ പറഞ്ഞു. " അഭൂതപൂർവമായത്. ന്യൂയോർക്ക് നഗരം 30 വർഷത്തിനിടെ കണ്ട ഏറ്റവും മോശമായ മരണസംഖ്യയെന്ന് അദ്ദേഹം എൻബിസി ന്യൂസിനോട് പറഞ്ഞു.

200 ഓളം അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയത്. വൈദ്യുത ഹീറ്ററിന്‍റെ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. രണ്ട്, മൂന്ന് നിലകളിലായി തീ പടർന്നിരുന്നുവെങ്കിലും പുക എല്ലായിടത്തും വ്യാപിച്ചതായി കമ്മീഷണർ നിഗ്രോ പറഞ്ഞു. 

തീപിടിത്തമുണ്ടായ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽ തുറന്നിരുന്നതിനാല്‍ പുക പെട്ടെന്ന് തന്നെ എല്ലാ നിലകളിലേക്കും പടര്‍ന്നു. "മുകളിലേക്കുള്ള പടികളിലെല്ലാം ഹൃദയാഘാതവും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടുകയായിരുന്ന നിരവധി പേരുണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്ന് കമ്മീഷണർ നിഗ്രോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

32 പേർ ഉൾപ്പെടെ 63 പേർക്ക് പരിക്കേറ്റു. പതിമൂന്ന് പേരുടെ നില ഗുരുതരമാണെന്ന് മേയറുടെ മുതിർന്ന ഉപദേഷ്ടാവ് സ്റ്റെഫാൻ റിംഗൽ എപി വാർത്താ ഏജൻസിയോട് പറഞ്ഞു. ഞായറാഴ്ച സംഭവത്തെ  "ദുരന്തത്തിന്‍റെ രാത്രി" എന്ന് വിളിക്കുകയും അതിജീവിച്ചവരെ സഹായിക്കാൻ ഇരകളുടെ നഷ്ടപരിഹാര ഫണ്ട് സൃഷ്ടിക്കുമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ പറഞ്ഞു. 

തീപിടിത്തമുണ്ടായ ബ്രോങ്ക്‌സ് പ്രദേശം കൂടുതലും മുസ്ലീം കുടിയേറ്റ ജനത താമസിക്കുന്ന പ്രദേശമാണ്. ഇവര്‍ ഗാംബിയിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറ്റവരാണെന്ന് കരുതുന്നു. തീപിടുത്തത്തിൽ ആഘാതമേറ്റവർ ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ സര്‍ക്കാര്‍ സഹായം തേടണമെന്ന് മേയർ എറിക് ആഡംസ് പറഞ്ഞു. 

താമസക്കാരുടെ വിശദാംശങ്ങൾ ഇമിഗ്രേഷൻ വകുപ്പിന് കൈമാറില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. മേയർ എറിക് ആഡംസിനെ പിന്തുണച്ച് ന്യൂയോർക്കിലെ യുഎസ് സെനറ്റർ ചക്ക് ഷുമർ, ദുരന്തത്തില്‍ പരിക്കേറ്റ കുടുംബങ്ങൾക്ക് ഇമിഗ്രേഷൻ പിന്തുണ നൽകുമെന്ന് അറിയിച്ചു. 

ഇസ്‌ലാമിക പ്രകാരമുള്ള ശവസംസ്‌കാര ചടങ്ങുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മുൻഗണന നൽകുന്നതെന്നും മേയർ ആഡംസ് പറഞ്ഞു. താമസക്കാരുമായി ബന്ധപ്പെടാൻ പ്രദേശീക മുസ്ലീം നേതാക്കളെ അന്വേഷിക്കുന്നു. 

അപ്പാർട്ട്മെന്‍റില്‍ താമസിച്ചിരുന്നവരെ ഇപ്പോൾ അടുത്തുള്ള ഒരു മിഡിൽ സ്കൂളിൽ താമസിപ്പിച്ചിരിക്കുകയാണെന്ന്  ന്യൂയോര്‍ക്ക് നഗരത്തിലെ എമർജൻസി മാനേജ്‌മെന്‍റിന്‍റെ ഫസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ക്രിസ്റ്റീന ഫാരെൽ സിഎന്‍എന്നിനോട് പറഞ്ഞു. 

"ഞങ്ങൾക്ക് ഇവിടെ എല്ലാ താമസക്കാരുമുണ്ട്. അവർക്ക് ഭക്ഷണം, ഊഷ്മളമായ ഇടം, വെള്ളം, അവർക്ക് ഉണ്ടായിരുന്ന ഹ്രസ്വകാല ആവശ്യങ്ങൾ എന്നിവ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ആളുകൾ അവരുടെ വളർത്തുമൃഗങ്ങളെ വരെ കൊണ്ടുവന്നു. " ഫാരെൽ പറഞ്ഞു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കും ഫെഡറൽ തലത്തിൽ നല്‍കാന്‍ കഴിയുന്ന സാഹായങ്ങളെന്തൊക്കെയാണെന്ന് പരിശോധിച്ച് വരികയാണെന്നും ഭവന, നികുതി സഹായവും ഇമിഗ്രേഷൻ സഹായവും ഇതില്‍ ഉൾപ്പെടുമെന്നും അങ്ങനെ കുടുംബങ്ങളെ വീണ്ടും പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നും സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍ പറഞ്ഞു. 

click me!