പുതുവത്സരത്തില്‍ എല്‍പിജിക്ക് ഇരട്ടി വില; പ്രതിഷേധം, അടിയന്തരാവസ്ഥ, ഒടുവില്‍ സര്‍ക്കാറിന്‍റെ രാജി
First Published Jan 5, 2022, 3:22 PM ISTജനുവരി ഒന്നിന് പുതുവത്സര സമ്മാനം കാത്തിരുന്ന കസാഖിസ്ഥാന്‍ ( Kazakhstan) ജനതയ്ക്ക് ലഭിച്ചത് ഇന്ധന വിലവര്‍ദ്ധന, അതും ഇരട്ടി. സര്‍ക്കാര്‍ വിലനിയന്ത്രാധികാരം എടുത്ത് കളഞ്ഞതാണ് വില വര്‍ദ്ധിക്കുവാനുള്ള കാരണം. ഇതോടെ പടിഞ്ഞാറന്‍ കസാഖിസ്ഥാനിലെ ടാക്സി ഡ്രൈവര്‍മാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞതും ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പൊലീസും പട്ടാളവും രംഗത്തെത്തി. ഇതോടെ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫീസുകള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരമൊരു അക്രമം തള്ളിക്കളയാനാകില്ലെന്നും അവകാശപ്പെട്ട കസാഖ് പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് (Kassym-Jomart Tokayev), അൽമാട്ടി, പടിഞ്ഞാറൻ മാംഗിസ്‌റ്റോ പ്രവിശ്യ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍, അതിരൂക്ഷമായ അക്രമത്തെ തുടര്‍ന്ന് 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ഇന്ന് കസാഖിസ്ഥാന്‍ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് സര്‍ക്കാറിന്‍റെ രാജി സ്വീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒടുവില്‍, രാജ്യത്തെ എണ്ണയ്ക്ക് വില കൂട്ടിയതിനെ തുടര്‍ന്ന് രാജിവച്ചൊഴിയുന്ന ഈ വര്‍ഷത്തെ ആദ്യ സര്‍ക്കാറായി കസാഖിസ്ഥാന്‍ ഭരണകൂടം.