പുതുവത്സരത്തില്‍ എല്‍പിജിക്ക് ഇരട്ടി വില; പ്രതിഷേധം, അടിയന്തരാവസ്ഥ, ഒടുവില്‍ സര്‍ക്കാറിന്‍റെ രാജി

First Published Jan 5, 2022, 3:22 PM IST

നുവരി ഒന്നിന് പുതുവത്സര സമ്മാനം കാത്തിരുന്ന കസാഖിസ്ഥാന്‍ ( Kazakhstan) ജനതയ്ക്ക് ലഭിച്ചത് ഇന്ധന വിലവര്‍ദ്ധന, അതും ഇരട്ടി. സര്‍ക്കാര്‍ വിലനിയന്ത്രാധികാരം എടുത്ത് കളഞ്ഞതാണ് വില വര്‍ദ്ധിക്കുവാനുള്ള കാരണം. ഇതോടെ പടിഞ്ഞാറന്‍ കസാഖിസ്ഥാനിലെ ടാക്സി ഡ്രൈവര്‍മാര്‍ വാഹനം റോഡില്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയി. ദിവസങ്ങള്‍ കഴിഞ്ഞതും ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി. ജനം തെരുവിലിറങ്ങിയതോടെ പ്രതിരോധിക്കാന്‍ പൊലീസും പട്ടാളവും രംഗത്തെത്തി. ഇതോടെ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍, സൈനീക ഓഫീസുകള്‍ ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരമൊരു അക്രമം തള്ളിക്കളയാനാകില്ലെന്നും അവകാശപ്പെട്ട കസാഖ് പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് (Kassym-Jomart Tokayev),  അൽമാട്ടി, പടിഞ്ഞാറൻ മാംഗിസ്‌റ്റോ പ്രവിശ്യ എന്നിവിടങ്ങളില്‍ രണ്ട് ആഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എന്നാല്‍, അതിരൂക്ഷമായ അക്രമത്തെ തുടര്‍ന്ന് 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് ഇന്ന് കസാഖിസ്ഥാന്‍ പ്രസിഡന്‍റ് കാസിം-ജോമാർട്ട് ടോകയേവ് സര്‍ക്കാറിന്‍റെ രാജി സ്വീകരിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  ഒടുവില്‍, രാജ്യത്തെ എണ്ണയ്ക്ക് വില കൂട്ടിയതിനെ തുടര്‍ന്ന് രാജിവച്ചൊഴിയുന്ന ഈ വര്‍ഷത്തെ ആദ്യ സര്‍ക്കാറായി കസാഖിസ്ഥാന്‍ ഭരണകൂടം. 

കസാഖിസ്ഥാന്‍റെ പടിഞ്ഞാറന്‍ മേഖലയിലെ സനോസന്നിലാണ് ( Zhanaozen) പ്രധാനമായും പ്രശ്നങ്ങളാരംഭിച്ചത്. കസാഖിസ്ഥാനിലെ ഓയില്‍ ബൂമില്‍ (energy boom) ഉയര്‍ന്നുവന്ന നഗരമാണ് സനോസെന്‍. ഇവിടെ പ്രധാനമായും ഇന്ധനവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 1,60,000 പുതിയ തൊളിലുകള്‍ ഉയര്‍ന്ന് വന്ന നഗരമാണ് സനോസെന്‍. 

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസി (എൽപിജി) ന്‍റെ രൂക്ഷമായ വില വർദ്ധനയാണ് ജനങ്ങളെ ഏറെ പ്രശ്നത്തിലാക്കിയത്.  എണ്ണത്തൊഴിലാളി നഗരമായ സാനോസന്‍റെ പ്രതിഷേധം ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യം മൊത്തം ആളിപ്പടരുകയായിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സാനോസെന്നിലെ പ്രൊപ്പെയ്ൻ-ബ്യൂട്ടെയ്ൻ മിശ്രിതത്തിന്‍റെ വില കുറയ്ക്കാൻ സര്‍ക്കാര്‍ നടപടികളാരംഭിച്ചു.

എന്നാൽ രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാനോസെന്നിലടക്കം അവര്‍ പ്രതിഷേധവുമായി റോഡുകളിലേക്ക് ഇറങ്ങുകയാണ്. പ്രതിഷേധം ശക്തമായതോടെ പൊലീസും പ്രതിഷേധക്കാരും പല നഗരങ്ങളിലും പരസ്പരം ഏറ്റ് മുട്ടി. 100 ഓളം പൊലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍, എത്ര പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റെന്നതിന് കണക്കുകള്‍ ലഭ്യമല്ല. 

കസാക്കിസ്ഥാനിലെ എണ്ണ മേഖലയിലെ ജീവനക്കാരുടെ മാസങ്ങൾ നീണ്ട പണിമുടക്കുകൾക്കും പ്രതിഷേധങ്ങൾക്കുമൊടുവില്‍ 2011 ഡിസംബർ 16 ന് 16 പ്രകടനക്കാരെ പൊലീസ് വെടിവച്ച് കൊന്ന നഗരം എന്ന കുപ്രസിദ്ധി ലഭിച്ച നഗരമാണ് സാനോസെന്‍. കസാക്കിസ്ഥാന്‍റെ 30 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശമായ അക്രമ സംഭവങ്ങളിൽ ഒന്നായി ഇന്നും ഈ നരനായാട്ട് കരുതപ്പെടുന്നു. 

അന്നത്തെ സംഭവങ്ങള്‍ക്ക് ശേഷം പടിഞ്ഞാറൻ കസാക്കിസ്ഥാനിലെ തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിൽ കസാഖ് അധികാരികൾ പ്രത്യേക ശ്രദ്ധാലുക്കളാണ്. സാനോസെന്നില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് വളരെ പെട്ടെന്ന് തന്നെ രാജ്യമെമ്പാടും ഏറ്റെടുക്കപ്പെടുമെന്ന് സര്‍ക്കാരിന് നല്ല ബോധ്യമുണ്ട്. 

2021 ല്‍ സാനോസെന്നില്‍ ഒരു ലിറ്റര്‍ എല്‍പിജി ഗ്യാസിന്‍റെ വില 50 ടെംഗെ (tenge) ആയിരുന്നു. എന്നാൽ വർഷാവസാനത്തോടെ ഇത് ഏകദേശം 79-80 ടെംഗെയിലേക്ക് കുതിച്ചുയർന്നു.  2022 ജനുവരി ഒന്നിന് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 120 ടെംഗെ ആയി കുതിച്ചു. 

ഒരു വര്‍ഷത്തിനുള്ളില്‍ എല്‍പിജി ഗ്യാസിന്‍റെ വില ഇരട്ടിയിലേറെയായി ഉയര്‍ന്നതോടെ ജനം തെരുവിലിറങ്ങി. ജനവുവരി രണ്ടാം തിയതി വൈകുന്നേരത്തോടെ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. വില കുറയ്ക്കണമെന്നതായിരുന്നു പ്രകടനക്കാരുടെ ആവശ്യം. കുറിക് (Kuryk), ഷെറ്റിബേ (Zhetybay) പട്ടണങ്ങളിലെ ജനങ്ങളും സനോസെന്നിലെ പ്രതിഷേധക്കാരെ പിന്തുണച്ച് പ്രകടനം നടത്തി.

ഇതോടെ സമീപ നഗരങ്ങളായ മംഗ്‌സ്‌റ്റൗവ് (Mangystau), അക്ഷുകൈർ (Akshukyr), ഷെറ്റ്‌പെ (Shetpe), കൈസിൽ ടോബെ (Kyzyl Tobe), ഫോർട്ട് ഷെവ്‌ചെങ്കോ (Fort Shevchenko), ടിഷ്‌ചിബെക്ക് (Tyshchybek) എന്നീ നഗരങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് പേര്‍ പ്രതിഷേധക്കാരെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കിട്ടു. ഇതോടെ രാജ്യം മൊത്തം പ്രതിഷേധം ശക്തമായി.

ഇതിനിടെ അയല്‍ സംസ്ഥാനമായി 2016 ല്‍ അതിറോ പ്രവിശ്യയിൽ (Atyrau Province) നടന്ന ഭൂപരിഷ്കരണത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത് ജയിലായിരുന്ന ആക്ടിവിസ്റ്റ് മാക്‌സ് ബൊകെവ് (Maks Bokaev) സമരക്കാരെ പിന്തുണച്ച് രംഗത്തെത്തി. ഇദ്ദേഹം 2021 ലാണ് ജയില്‍ മോചിതനായത്. 

മാക്‌സ് ബൊകെവിന്‍റെ രംഗപ്രവേശനം പ്രതിഷേധക്കാരുടെ ശക്തി വര്‍ദ്ധിപ്പിച്ചു. രാജ്യത്തിന്‍റഎ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇതോടെ പ്രതിഷേധത്തിനായി തെരുവിലിറങ്ങി. കാസ്പിയൻ തീരദേശ നഗരമായ അഖ്തൗവിലും (Aqtau) സനോസെന്‍  പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടന്നു. 

രാജ്യമെമ്പാടും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ രാജ്യ തലസ്ഥാനമായ നൂർ-സുൽത്താനിലും ( Nur-Sultan) പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. രജിസ്റ്റർ ചെയ്യാത്ത പാര്‍ട്ടികളായ ഡെമോക്രാറ്റിക് പാർട്ടി ഓഫ് കസാക്കിസ്ഥാൻ നേതാവ് ഴാൻബോലത് മമൈ, എൽ ടിറെഗി (നാഷണൽ റിലയൻസ്) പാർട്ടി നേതാവ് നൂർസാൻ അൽതയേ എന്നിവരുള്‍പ്പടെ വിവിധ പാര്‍ട്ടികളുടെ നേതാക്കാന്മാര്‍ തെരുവിലേക്കിറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും തലസ്ഥാനമായ നൂർ-സുൽത്താനിൽ പ്രകടനം നടത്തുകയും ചെയ്തു. ഈ പ്രകടനത്തില്‍ പങ്കെടുത്ത 20 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

എന്നാല്‍, പ്രതിഷേധം ശക്തമായ മൂന്ന് നഗരങ്ങളിലെ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച് കൊണ്ടായിരുന്നു സര്‍ക്കാര്‍ പ്രതികരിച്ചത്. ഇതോടെ ടെലഗ്രാം, വാട്സ്ആപ്പ്, മെസഞ്ചര്‍ തുടങ്ങിയ ആശയ വിനിമയോപാധികള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. 

ജനുവരി 3 ന് വൈകുന്നേരത്തോടെ, പ്രധാനമന്ത്രി അസ്കർ മാമിന്‍റെ (Prime Minister Askar Mamin) ഓഫീസ് പുതിയൊരു  പ്രസ്താവന പുറത്തിറക്കി.  മംഗ്‌സ്‌റ്റൗ പ്രവിശ്യയിലെ എല്ലാ ഗ്യാസ് സ്റ്റേഷനുകളിലും എൽപിജിയുടെ വില ലിറ്ററിന് 120 ടെംഗെ നിന്ന് 85-90 ടെംഗെയായി കുറയ്ക്കുമെന്നതായിരുന്നു അത്.  ഇതിനായി ഒരു സർക്കാർ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ ഇതിന് മുമ്പും പലതവണ ലഭിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ തെരുവുകളില്‍ നിന്ന് പിന്മാറാന്‍ തയ്യാറായില്ല. മാസങ്ങളായി അധികാരികള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ മറ്റൊന്നുകൂടിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്ഥാവനയോട് പ്രതിഷേധക്കാരുടെ മറുപടി. 

എന്നാല്‍, നേരത്തെ ഊര്‍ജ്ജമന്ത്രിയും പിന്നീട് മാംഗ്‌സ്‌റ്റോ ഗവർണറായി നിയമിതനായ നൊഗേവ്, പ്രതിഷേധക്കാരോട് സംസാരിക്കാനായി പ്രധാന പ്രതിഷേധ സ്ഥലത്തെത്തി. എന്നാല്‍, പ്രശ്നപരിഹാരം നിര്‍ദ്ദേശിക്കാനില്ലാത്ത ഗവര്‍ണറെ തങ്ങള്‍ക്ക് ആവശ്യമില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. അവര്‍ അദ്ദേഹത്തെ അവിടെ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ ഓടിച്ചു. 

അന്ന് രാത്രി (3 ന്) തന്നെ, വടക്ക്-പടിഞ്ഞാറൻ നഗരമായ ഓറലിൽ ഡസൻ കണക്കിന് ആളുകൾ പ്രകടനം നടത്തുകയും എൽപിജി വില ലിറ്ററിന് ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന വിലയായ 50 ടെംഗെ ആയി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.

പെട്ടെന്ന് തന്നെ പ്രതിഷേധക്കാരുടെ എണ്ണം വളര്‍ന്നു. ഉച്ചയോടെ പ്രതിഷേധക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായി. ഒടുവില്‍ വൈകുന്നേരത്തോടെ  മംഗ്‌സ്‌റ്റൗവിലെ എൽപിജിയുടെ വില ലിറ്ററിന് 50 ടെംഗെ ആയി കുറയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

എന്നാൽ, ജനുവരി 4 ന് നൂർ-സുൽത്താൻ, അൽമാട്ടി, ഷിംകെന്‍റെ, തരാസ്, എന്നീ നഗരങ്ങളില്‍ പ്രകടനം നടത്താനിരുന്ന നൂറ് കണക്കിന് പേര്‍ അറസ്റ്റിലായി. അതോടൊപ്പം പ്രതിഷേധക്കാരെ പിന്തുണച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്ന KazTAG, Orda.kz എന്നീ വെബ്സൈറ്റുകളുടെ സര്‍വ്വീസുകള്‍ തടയപ്പെട്ടു. ഇതോടെ സര്‍ക്കാര്‍ പ്രതിഷേധക്കാരോട് ശക്തമായ നടപടികള്‍ക്ക് മുതിരുകയാണെന്നാണ് റിപ്പോര്‍ട്ട്. 
 

പൊലീസ് നടപടിക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറ് കണക്കിന് പൊലീസുകാര്‍ക്കും പരിക്കേറ്റത് സര്‍ക്കാറിന് തിരിച്ചടിയായി. പ്രതിഷേധം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട ആരോപണവും ഇതിനിടെ ശക്തമായി. ഇതോടെയാണ് സര്‍ക്കാര്‍ രാജി സന്നദ്ധത അറിയിച്ചതും പ്രസിഡന്‍റ് സര്‍ക്കാറിന്‍റെ രാജി സ്വീകരിച്ചതും. 

click me!