അഫ്ഗാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ചൈനയുടെ സാമ്പത്തിക ഇടനാഴിയെ ലക്ഷ്യമിടുന്നു : പാക് തീവ്രവാദ വിരുദ്ധവകുപ്പ്

First Published Jan 1, 2022, 1:12 PM IST

ഫ്ഗാനിസ്ഥാനിൽ (Afghanistan) നിന്ന് പ്രവർത്തിക്കുന്ന 90 ശതമാനം തീവ്രവാദ ഗ്രൂപ്പുകളും കോടിക്കണക്കിന് ഡോളര്‍ ചെലവില്‍ നിര്‍മ്മിക്കുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor - CPEC) ) പദ്ധതികൾ ലക്ഷ്യമിടുന്നതായി പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വിഭാഗം (Counter-Terrorism Department - CTD) കഴിഞ്ഞ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) സിടിഡി ജാവേദ് ഇഖ്ബാൽ വസീർ ആണ് ഈ വിവരം പുറത്ത് വിട്ടത്. 90 ശതമാനത്തിലധികം തീവ്രവാദ ഗ്രൂപ്പുകളും അഫ്ഗാനിസ്ഥാന്‍ അതിർത്തിക്കപ്പുറത്ത് പ്രത്യേകിച്ച് ബലൂചിസ്ഥാന്‍ (Balochistan) മേഖലയില്‍ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നതായി ന്യൂസ് ഇന്‍റർനാഷണൽ റിപ്പോര്‍ട്ട് ചെയ്തു.

അഫ്ഗാനിസ്ഥാന്‍ ഇന്ന് കൃത്യമായ ഭരണമില്ലാത്ത ഒരു അരാജക പ്രദേശമായി മാറിക്കഴിഞ്ഞു. രണ്ടാം താലിബാന്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അഫ്ഗാനിസ്ഥാനില്‍ അതുവരെ നിശബ്ദമായി പ്രവര്‍ത്തിച്ചിരുന്ന പല ചെറു തീവ്രവാദ ഗ്രൂപ്പുകളും തങ്ങളുടെ അംഗബലം കൂട്ടുകയും അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതായി ഇപ്പോള്‍ പാകിസ്ഥാനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ഇത്തരത്തില്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈന- പാകിസ്ഥാന്‍ സംയുക്ത പദ്ധതിയായ സിപിഇസി പദ്ധതികളെയാണെന്നും പാകിസ്ഥാന്‍റെ തീവ്രവാദ വിരുദ്ധ വകുപ്പ് ആരോപിക്കുന്നു. 

പ്രധാന പദ്ധതി പ്രദേശങ്ങള്‍, പോളിയോ ടീമുകൾ, സാമ്പത്തിക പദ്ധതികൾ എന്നിവയെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും സിടിഡി ജാവേദ് ഇഖ്ബാൽ വസീർ പറയുന്നു. കഴിഞ്ഞ വർഷം പെഷവാറിലും ബന്നു മേഖലയിലും നടത്തിയ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഡിപ്പാർട്ട്മെന്‍റ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അഞ്ച് പ്രധാന ഗ്രൂപ്പുകളെ തകർത്തതായും അദ്ദേഹം അവകാശപ്പെട്ടു. 

ഖൊറാസാൻ പ്രവിശ്യ (ഐഎസ് കെപി)യില്‍ പോളിയോ വാക്‌സിനേഷൻ സംഘങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ 40 ലധികം കൊലപാതക സംഭവങ്ങളിൽ ഇത്തരം തീവ്രവാദ സംഘങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിഐജി സിടിഡി പറഞ്ഞു. 

കഴിഞ്ഞ വർഷം ഖൈബർ പഖ്തൂൺഖ്വ മേഖലയില്‍  ഉടനീളം നടത്തിയ ഓപ്പറേഷനുകളിൽ 110 ഭീകരർ കൊല്ലപ്പെടുകയും 599 പേരെ സിടിഡി അറസ്റ്റ് ചെയ്യുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. ദശലക്ഷക്കണക്കിന് രൂപ തലയ്ക്ക് വിലയിട്ടിരുന്ന നിരവധി പിടികിട്ടാപ്പുള്ളികള്‍  ഇതില്‍ ഉള്‍പ്പെടുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തതായി ദ ന്യൂസ് ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു.

കൊള്ളക്കാരും കൊലയാളികളും മറ്റ് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുവരുമടങ്ങിയ നിരവധി സംഘങ്ങളെ സൈന്യം പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,397 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ, 206 ഹാൻഡ് ഗ്രനേഡുകൾ, അഞ്ച് ചാവേർ ജാക്കറ്റുകൾ, 31,076 ഡിറ്റണേറ്ററുകൾ, ഏഴ് ആർപിജി റോക്കറ്റുകൾ എന്നിവ സിടിഡി തീവ്രവാദികളില്‍ നിന്ന് പിടിച്ചെടുത്തതായും ഇത് വഴി വലിയ ഭീകരവാദ ശ്രമങ്ങൾ പരാജയപ്പെടുത്തിയെന്നും ജാവേദ് ഇഖ്ബാൽ പറഞ്ഞതായി പാക്ക് പത്രം റിപ്പോർട്ട് ചെയ്തു.

എന്നാല്‍, അഫ്ഗാനുമായി പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷം വലിയതോതില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ തെക്ക്-പടിഞ്ഞാറൻ പാകിസ്ഥാൻ പ്രവിശ്യയിലെ തീവ്രവാദം 2021 ൽ മുൻവർഷത്തെ അപേക്ഷിച്ച് 90% വർദ്ധിച്ചതായി ഒരു പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥൻ ഇന്നലെ പറഞ്ഞു.

സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം 137 തീവ്രവാദ പ്രവർത്തനങ്ങൾ ഈ പ്രദേശത്ത് നടന്നു. നിയമ നിർവ്വഹണ സേനയിലെ അംഗങ്ങൾ ഉൾപ്പെടെ 130 ലധികം ആളുകൾ കൊല്ലപ്പെട്ടു.  “അവസാന മാസങ്ങളിൽ ചെറിയ തോതിലുള്ള ആക്രമണങ്ങൾ പെരുകിയിരിക്കുന്നു.” സുരക്ഷാ അനലിസ്റ്റ് അമീർ റാണ ചൊവ്വാഴ്ച ജർമ്മൻ വാർത്താ ഏജൻസിയോട് പറഞ്ഞു. 

അഫ്ഗാനിസ്ഥാനിലെ ഒളിത്താവളങ്ങളില്‍ നിന്ന് പ്രവർത്തിക്കുന്ന ജിഹാദികളും ബലൂചികളുടെ വിഘടനവാദ സംഘടനകളുമാണ് ആക്രമണത്തിന് പിന്നിലെന്ന്  അമീർ റാണ ആരോപിച്ചു. പാക് സര്‍ക്കാറിന് വലിയ സ്വാധീനമില്ലാത്ത മേഖലയാണ് ബലൂചിസ്ഥാന്‍. ഇവിടെ ഏറെ നാളായി പാക് സര്‍ക്കാറിനെതിരായ പ്രവര്‍ത്തനങ്ങള്‍ സജീവവുമാണ്. 

2020 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ("പാകിസ്ഥാനിലെ താലിബാൻ പ്രസ്ഥാനം") ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ബലൂചിസ്ഥാന്‍ പ്രദേശത്ത് ആരംഭിച്ചു. 

ഡിസംബർ 10 ന് ഒരു മാസത്തെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഈ മേഖലയില്‍ നടന്ന, കുറഞ്ഞത് 16 അക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലുതും എന്നാല്‍ അത്രതന്നെ അസ്ഥിരവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ. ഇത് അഫ്ഗാനിസ്ഥാനുമായും ഇറാനുമായും  അതിർത്തി പങ്കിടുന്ന പ്രവശ്യ കൂടിയാണ്. ജിഹാദികളും വിഘടനവാദികളും മറ്റ് തീവ്രവാദ സംഘങ്ങുടെയും ഒളിതാവളം കൂടിയാണ് ഇവിടം. 

പ്രവിശ്യയിലെ അക്രമണങ്ങള്‍ ബലൂചിസ്ഥാനിലുള്ള ചൈനയുടെ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപുലമായ റോഡ്, റെയിൽ ശൃംഖല നിർമ്മിച്ച് ചൈനീസ് പ്രവിശ്യയായ സിൻജിയാങ്ങിനെ അറബിക്കടലുമായി ബന്ധിപ്പിക്കാനുള്ള ബെയ്ജിംഗിന്‍റെ ശ്രമമാണ് ചൈന - പാക് ഇടനാഴി. ഈ മേഖലയില്‍ ഏതാണ്ട് 62 മില്യണ്‍ ഡോളറിന്‍റെ പ്രവര്‍ത്തനമാണ് ചൈനയ്ക്കുള്ളത്. തീവ്രവാദി സംഘങ്ങള്‍ പ്രധാനമായും ഈ പണത്തെയാണ് ലക്ഷ്യമിടുന്നതും. 

click me!