ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നതായി റിപ്പോർട്ട്. 131 സീറ്റുകളിൽ മുന്നിലുള്ള ബിഎൻപി, മുൻ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയെക്കാൾ ബഹുദൂരം മുന്നിലാണ്. 

ധാക്ക: ബം​ഗ്ലാ​ദേശ് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോ​ഗമിക്കവെ, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അതിന്റെ മുൻ സഖ്യകക്ഷിയായ ജമാഅത്ത്-ഇ-ഇസ്ലാമിയെക്കാൾ മുന്നിലാണെന്ന് റിപ്പോർട്ട്. 300 അംഗ സഭയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി 131 സീറ്റുകളിൽ മുന്നിലാണെന്നും കേവല ഭൂരിപക്ഷത്തോടടുക്കുകയാണെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് അകറ്റി നിർത്തപ്പെട്ട തന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന 60 കാരനായ താരിഖ് റഹ്മാൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നാണ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് രാജ്യം ഭരിച്ചത്. ‌

291 സ്ഥാനാർത്ഥികളെ നിർത്തിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), ഇസ്ലാമിക യാഥാസ്ഥിതിക പാർട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി എന്നിവയാണ്പ്രധാനമായി മത്സരിക്കുന്നത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) യുമായി സഖ്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈകുന്നേരം 4:30നാണ് വോട്ടെണ്ണൽ ആരംഭിച്ചത്.