അഞ്ച് വന്‍കരകളില്‍ പടരുന്ന കാട്ടുതീ
First Published Aug 10, 2021, 3:48 PM ISTഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനായി ഏറെ നാളായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവയൊക്കെ പല താത്പര്യങ്ങളുടെ ഫലമായി പ്രായോഗികമാക്കുന്നതില്‍ ലോക രാജ്യങ്ങള്‍ നിരന്തരം പരാജയപ്പെട്ടു. അതിന്‍റെ ഫലമായി ഭൂമിയിലെ ചൂട് കൂടുകയും നിലനിന്നിരുന്ന കാലാവസ്ഥയില്‍ ദൂരവ്യാപകമായ അനന്തരഫലങ്ങള്‍ പ്രകടമാകുകയും ചെയ്തു. 2021 കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഏറ്റവും പ്രകടമായ വര്‍ഷങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുകയും അത് ഉഷ്ണതരംഗത്തിന് കാരണമാവുകയും ചെയ്തു. ഇതോടെയാണ് കാട്ടുതീ രൂക്ഷമായതെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് പ്രദേശങ്ങള്‍ ഇന്നും നിന്ന് കത്തുകയാണ്. യൂറോപ്പ്, അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ വന്‍കരകളില്‍ സജീവമായ കാട്ടുതീ പടര്‍ന്നു കയറുമ്പോള്‍ അന്‍റാര്‍ക്കില്‍ അതിശക്തമായ മഞ്ഞുരുക്കമാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തിന് തടയിടാന്‍ കഴിയാത്തിടത്തോളം ഈ ദുരന്തങ്ങള്‍ക്ക് ശക്തിയേറുകയേയുള്ളൂവെന്ന് ശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. ഹരിതഗൃഹ വാതക ഉദ്‌വമനം മൂലം ആഗോള താപനില ഉയരുന്നത് ഗ്രഹത്തിലുടനീളം അഗ്നിബാധയുടെ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെങ്കില്‍ അതേസമയം ചൂടുകൂടിയ ഉണങ്ങിയ പ്രദേശമായ കാലിഫോർണിയയില്‍ അതിശക്തമായ കാട്ടുതീ പടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്ക അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം നിയന്ത്രിക്കാൻ പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. (വിവിധ രാജ്യങ്ങളില്‍ കാട്ടുതീ പടരുന്ന ദൃശ്യങ്ങള്‍ ഗെറ്റിയില്‍ നിന്ന്)