തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ച് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. ഈ ആക്രമണം സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും ഇസ്രയേലിനുള്ള സൈനിക സഹായം നിർത്തിവെക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു). അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനനിലെ യോഹ്മോറിലെ ജനവാസ മേഖലയിൽ മാർച്ച് 3 ന് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ സൈന്യം പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എച്ച്ആർഡബ്ല്യുയിലെ ഗവേഷകനായ റാംസി കൈസ് പറഞ്ഞു.
മനുഷ്യ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കുന്ന രാസവസ്തു
ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് വേഗത്തിൽ തീപിടിക്കും. വീടുകൾക്കും കൃഷിയിടങ്ങൾക്കും അതിവേഗം തീപിടിക്കാൻ കാരണമാകും. മനുഷ്യ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കാനും ഇവയ്ക്ക് കഴിയും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. മാർച്ച് 3 ന് ലെബനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം ജിയോലൊക്കേറ്റ് ചെയ്ത് പരിശോധിച്ചാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. ഇസ്രയേൽ ഈ രീതി ഉടനടി നിർത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇസ്രയേലിന് വെളുത്ത ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾ സൈനിക സഹായവും ആയുധ വിൽപ്പനയും ഉടൻ നിർത്തിവയ്ക്കുകയും ജനവാസ മേഖലകളിൽ അത്തരം യുദ്ധോപകരണങ്ങൾ പ്രയോഗിക്കുന്നത് നിർത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുകയും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. അമേരിക്ക, യുകെ, ജർമ്മനി എന്നിവയുൾപ്പെടെ ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷികളോടാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് ഈ ആവശ്യം ഉന്നയിച്ചത്.
ലെബനനിലെ അഞ്ച് ലക്ഷത്തിലേറെ പേർക്ക് ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ പലായനം ചെയ്യേണ്ടി വന്നെന്നാണ് റിപ്പോർട്ട്. തെക്കൻ ബെയ്റൂട്ടിൽ ദിവസങ്ങളായി ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയാണ്. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേൽ സേനയുടെ വാദം. ലെബനനിൽ നാനൂറോളം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറിനും 2024 മെയ് മാസത്തിനും ഇടയിൽ തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചിരുന്നുവെന്നും സംഘടന പറയുന്നു.


