മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച്; സംഘര്‍ഷം, ജലപീരങ്കി, അറസ്റ്റ്

First Published Jun 10, 2022, 4:03 PM IST

കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് , മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാനത്തെമ്പാടും സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പല ഇടങ്ങളിലും സംഘര്‍ഷഭരിതമായി. കൊച്ചിയിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത മാർച്ചിൽ ജലപീങ്കി പ്രയോഗിച്ചു. കൊല്ലം കളക്ട്രേറ്റിലേക്ക്  കോൺഗ്രസ്, ആർവൈഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ആർവൈഎഫ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരില്‍ പോലീസിന് നേരെ ചെരുപ്പേറ് ഉണ്ടായപ്പോള്‍ കാസര്‍കോട് ബിരിയാണി ചെമ്പ് തന്നെ പൊലീസിന് നേരെ എറിഞ്ഞു. കേരളം കണ്ട മുന്‍ പ്രതിഷേധങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പലയിടത്തും ബിരിയാണി ചെമ്പ് പ്രതിഷേധത്തിനിടെ ഒരു പ്രതീകമായി ഉയര്‍ന്നു. കാസര്‍കോട് നിന്നുള്ള ചിത്രങ്ങള്‍. 

കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏതാണ്ടെല്ലാ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. പല സ്ഥലത്തും പൊലീസിന് നേരെ കല്ലെറുണ്ടായി. പൊലീസ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. കണ്ണൂരില്‍ രണ്ട് പൊലീസുകാർക്കും ഒരു ആർവൈഎഫ് പ്രവർത്തകനും പരിക്കേറ്റു.

കോട്ടയം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്  നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ഇതേതുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ  പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിലും സംഘർ‍ഷമുണ്ടായി. ബാരിക്കേടുകൾ തകർക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പൊലീസ്  ജലപീരങ്കി പ്രയോഗിച്ചു. 

തുടർന്ന് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചിച്ചെങ്കിലും നേതാക്കളിടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ്  മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.

എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്ത കാസര്‍കോട് ഡിസിസി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബാരിക്കേട് വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഇതിനിടെ പ്രവര്‍ത്തകര്‍ പോലീസിന് നേര്‍ക്ക് ബിരിയാണി ചെമ്പ് വലിച്ചെറിഞ്ഞു. 

ബാരിക്കേട് തള്ളി മാറ്റി തൃശ്ശൂരില്‍ കലക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. റോ‍ഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.  ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിന്‍റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. 

സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. 

പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവർത്തകർ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി. 

കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.ട

അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെന്നുമായിരുന്നു പൊലീസ് മുന്നറിയിപ്പ്. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തതും. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ നേരത്തെ തന്നെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. ‍

click me!