ശമിച്ചെങ്കിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 35 മരണം

First Published Oct 18, 2021, 10:58 AM IST

ഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഇന്നലെ വൈകീട്ട് ആറ് മണിവരെയുണ്ടായ അതിതീവ്രമഴയില്‍ സംസ്ഥാനത്ത് മൊത്തം 35 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ ഔദ്ധ്യോഗികമായി അറിയിച്ചു. ജനുവരി ഒന്ന് മുതൽ ഇന്നലെ വരെ സംസ്ഥാനത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ 96 പേർ മരിച്ചതായി റവന്യൂ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ അതിതീവ്രമഴയില്‍ കോട്ടയത്ത് 13 ഉം ഇടുക്കിയില്‍ 9 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനമുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി ഉയര്‍ന്നെന്നും ജലനിരപ്പ് ഇനി ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. ചിത്രങ്ങള്‍ കൂട്ടിക്കാനം പ്ലാപ്പള്ളിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജികെപി വിജേഷ്, മുണ്ടക്കയം മണിമലയാറില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴി. 

കിഴക്കൻ കാറ്റിന്‍റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്. ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്. 

അതിതീവ്രമഴയെ തുടര്‍ന്ന് ഏറെ നാശമുണ്ടായ കോട്ടയത്തിന് 8 കോടി 60 ലക്ഷം രൂപ അടിയന്തര സഹായം  അനുവദിച്ചു. അതിനിടെ പത്തനംതിട്ടയിലെ മലയോര മേഖലയിൽ ശക്തമായ മഴ ഇപ്പോഴും തുടരുകയാണെന്നും പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

പത്തനംതിട്ട ഓമല്ലൂരിലും നരിയാപുരംത്തും റോഡിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്.

ദുരന്ത മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന്, മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകൾ തുറക്കേണ്ടി വന്നാൽ പകല്‍ മാത്രമേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു.

കക്കി ആനത്തോട് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ടെന്നും തിങ്കളാഴ്ച രാവിലത്തെ ജലനിരപ്പ് പരിഗണിച്ച് അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. പമ്പ, മണിമലയാർ, അച്ചൻകോവിലാർ, എന്നിവിടങ്ങളിലും ജലനിരപ്പ് ഉയരുകയാണെന്ന് അറിയിപ്പ് പറയുന്നു

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള ഷോളയാർ ഡാം ഇന്ന് രാവിലെ 10 മണിയോടെ തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയിൽ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്.

പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടിൽ ആറ് ഡാമുകളും തുറന്നു. കൊല്ലം തെന്മല ഡാമിൽ നിന്ന് രാവിലെ 7 മണി മുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ കല്ലട ആറിന്‍റെ തീരപ്രദേശത്തുള്ള സ്കൂളുകളിലെ അഡ്മിഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കൊല്ലം ജില്ലാ കലക്ടർ ഉത്തരവിട്ടു.

ജില്ലയിലെ 8 ഡാമുകളിൽ 6 എണ്ണവും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സജീവമാക്കി. ജില്ലയുടെ മലയോര മേഖലകളായ സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കണമോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും.

നിലവിൽ മണ്ണാര്‍ക്കാട് മേഖലയിൽ ഒരു ക്യാമ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാന്പുകൾ തുറക്കുമെന്നു ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ 13 സെമീ തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്‍റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.

മഴക്കെടുതിയില്‍ കെഎസ്ഇബിക്ക് (KSEB)പന്ത്രണ്ടര കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ നാശനഷ്ടമുണ്ടായത്. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കും. 

മൂന്നരലക്ഷം കണക്ഷനുകളാണ് തടസ്സപ്പെട്ടത്. ഇതില്‍ രണ്ടരലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിച്ചു. മഴ ഏറെ നാശം വിതച്ച മേഖലകളില്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം കണക്ഷനുകള്‍ പുനസ്ഥാപിക്കാനുണ്ട്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ കണക്ഷനുകള്‍ പുനസ്ഥാപിക്കും.

മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തല്‍ക്കാലം തുറന്നുവിടില്ല. 19 അണക്കെട്ടുകളിലും ശരാശരി 90 ശതമാനത്തോളം വെള്ളമുണ്ട്. ജലനിരപ്പ് ഉയര്‍ന്നാല്‍ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കൂട്ടാന്‍ തമിഴാനാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

പറമ്പിക്കുളം അണക്കെട്ടിലെ ജലനരിപ്പ് ക്രിമീകരിക്കാനും ആവശ്യപ്പെട്ടു. മഴ ശക്തമായതോടെ വൈദ്യുതി ആവശ്യത്തില്‍ കുറവ് വന്നിട്ടുണ്ട്. പ്രതിദിന ഉപഭോഗം 3400 മെഗാവാട്ടാണ്. പീക് ടൈമിലെ വൈദ്യുതി ലഭ്യത കുറവ് 50 മെഗാവാട്ട് മാത്രമാണ്. അതുകൊണ്ട് തന്നെ നിലവില്‍ കാര്യമായ വൈദ്യുതി പ്രതിസന്ധിയില്ല. ജലവൈദ്യുത പദ്ധതികളില്‍ നിന്നും പരമാവധി ഉത്പാദനം നടത്തുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!