35 വര്‍ഷം പൊടിച്ചത് 70 ലക്ഷം; എന്നിട്ടും പണിതീരാത്ത പദ്ധതിക്ക് 1.70 കോടി വീണ്ടും മുടക്കാന്‍ സര്‍ക്കാര്‍

First Published Jan 10, 2022, 10:58 PM IST

രണ്ടാം ഇടത് സര്‍ക്കാറിന്‍റെ കൊട്ടിഘോഷിച്ച കാര്‍ഷിക വികസനം  ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍ക്കാഴ്ചയായി മാറിയിരിക്കുകയാണ് വയനാട്ടിലെ മലങ്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി. 35 വര്‍ഷം കഴിഞ്ഞു പദ്ധതി ആരംഭിച്ചിട്ട്. ഇതിനോടകം എഴുപത് ലക്ഷം രൂപ പദ്ധതി വഴി എങ്ങുമെത്താതെ ഒഴുകിപ്പോയി. എന്നിട്ടും വീണ്ടും പദ്ധതിക്കായി 1.70 കോടി മുടക്കാനാണ് സര്‍ക്കാറിന്‍റെ പദ്ധതി. ചിത്രങ്ങളും എഴുത്തും വിജയന്‍ തിരൂര്‍.

malankara lift irrigation

പനമരം പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ മലങ്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയാണ് സര്‍ക്കാറില്‍ നിന്ന് പണമൊഴുക്കി കര്‍ഷകരെ ഒന്നാകെ പരിഹസിക്കുന്നത്. 75 എച്ച്.പിയുടെ മൂന്ന് മോട്ടോറുകളും ഇറിഗേഷന് മാത്രമായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറും വീണ്ടെടുക്കാന്‍ കഴിയാത്തവിധം നശിച്ചു കഴിഞ്ഞു. 

malankara lift irrigation

ഒരു തുള്ളി വെള്ളം പോലും ഇതുവരെ ഒഴിക്കാന്‍ കഴിയാത്ത പൈപ്പുകളും കനാലുകളും നശിച്ചു. എന്നിട്ടും വീണ്ടും പദ്ധതിക്കായി പണം മുടക്കാനാണ് സര്‍ക്കാറിന്റെ പദ്ധതിയെന്നാണ് പൊതുപ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്നത്. . 

malankara lift irrigation

35 വര്‍ഷം മുമ്പാണ് 14 ലക്ഷം രൂപ വകയിരുത്തി വയനാട്ടിലെ മലങ്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നത്. പദ്ധതിക്കായി നിരവധി കനാലുകളും തെരുവുകളിലേക്ക് പൈപ്പ് ലൈനുകളും സ്ഥാപിച്ചു. ഇതിനെല്ലാമായി എഴുപത് ലക്ഷത്തോളം രൂപയും ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. 

malankara lift irrigation


പദ്ധതിക്കായി പ്രത്യേക വൈദ്യുതി ലൈന്‍ വലിച്ച് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. എന്നാല്‍, ഉപയോഗിക്കാതെ കിടന്ന് ആദ്യത്തെ ട്രാന്‍സ്‌ഫോര്‍മര്‍ നശിച്ചതിനാല്‍ വീണ്ടും മറ്റൊരെണ്ണം ഇവിടെ സ്ഥാപിച്ചു. ഇതും ഇപ്പോള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. 

malankara lift irrigation

അന്ന് തന്നെ ട്രാന്‍സ്‌ഫോര്‍മര്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്. പ്രളയത്തില്‍ രണ്ടാമത് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ നാശം പൂര്‍ണമായിട്ടുണ്ട്. പുഴക്കരയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ നിന്ന് പുഴയിലേക്കിറക്കിയ പൈപ്പിന്റെ പണി പോലും പൂര്‍ത്തിയാക്കാത്ത നിലയിലാണ് ഉള്ളത്.  

malankara lift irrigation

2018-19 വര്‍ഷത്തിലെ പ്രളയത്തെ തുടര്‍ന്ന് പദ്ധതിക്കായി നിര്‍മ്മിച്ച കെട്ടിടമാകെ വെള്ളം കയറി നശിച്ചു. അന്ന് വെള്ളം കയറിയപ്പോള്‍ താഴത്തെ നില പൂര്‍ണമായും ചെളി നിറഞ്ഞിരുന്നു. ഇന്നും ആ ചെളി അത് പോലെ കിടക്കുകയാണ്. കെട്ടിടത്തിന്‍റെ ഉറപ്പിനെ കുറിച്ചും ഇപ്പോള്‍ ആശങ്കയുണ്ട്. ചുരുക്കി പറഞ്ഞാല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കണമെങ്കില്‍ ഒന്നില്‍ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ്. 

malankara lift irrigation

കരയും വയലും ഉള്‍പ്പെടെ പനമരം അടക്കമുള്ള 400 ഏക്കര്‍ സ്ഥലത്തെ കാര്‍ഷിക വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് സമീപനം കാരണമാണ് നശിച്ച് തുടങ്ങിയതെന്ന് പൊതുപ്രവര്‍ത്തകനായ ഗിരീഷ് എഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

malankara lift irrigation

തീര്‍ത്തും ഉപയോഗ ശൂന്യമായ പദ്ധതിക്കായി കഴിഞ്ഞ ദിവസം വീണ്ടും ഉദ്യോഗസ്ഥരെത്തി. ഇത്തവണ  1.70 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയതെന്നും ഗിരീഷ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഒ.ആര്‍. കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ സുപ്രണ്ടിങ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു. 

malankara lift irrigation

നിശ്ചലമായ പദ്ധതിക്കായി വീണ്ടും ടെന്‍ഡര്‍ വിളിച്ച് പണമിറക്കാനാണ് നീക്കമെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറയുന്നു. കര്‍ഷകര്‍ക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതി യഥാസമയത്ത് കമ്മീഷന്‍ ചെയ്യാതെ 35 വര്‍ഷം വെറുതെ ഇട്ട് നശിപ്പിച്ചത് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളുമാണെന്ന് പ്രദേശത്തെ  കര്‍ഷകരും ആരോപിക്കുന്നു. 

malankara lift irrigation

സര്‍ക്കാര്‍ കൊണ്ടുവന്ന് പദ്ധതി ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നശിച്ചപ്പോള്‍, കൃഷിക്കായി കര്‍ഷകര്‍ സ്വന്തം നിലക്ക് പുഴയില്‍ നിന്ന് സ്വന്തം പാടത്തേക്ക് വെള്ളമടിക്കുകയാണിപ്പോള്‍.

malankara lift irrigation

എന്നാല്‍ എല്ലാ കര്‍ഷകര്‍ക്കും ഇത്തരം ബദല്‍ സംവിധാനമൊരുക്കി കൃഷി ചെയ്യാനുള്ള സാമ്പത്തികമില്ല. സ്ഥലമുണ്ടായിട്ടും പാടത്ത് വെള്ളമെത്താതതിനാല്‍ പുഞ്ചകൃഷി ചെയ്യാനാകാത്ത നിരവധി കര്‍ഷകരും ഇവിടെയുണ്ട്. 

malankara lift irrigation

മലങ്കരയോടൊപ്പം വയനാട്ടില്‍ തുടക്കം കുറിച്ച മറ്റ് നാല് പദ്ധതികള്‍ കാലതാമസമില്ലാതെ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടും ഉദ്യോഗസ്ഥ അനാസ്ഥ കൊണ്ട് മാത്രം ലക്ഷങ്ങള്‍ പാഴാക്കിയ പദ്ധതിക്കായി വീണ്ടും കോടികള്‍ മുടക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍. 

malankara lift irrigation

എന്നാല്‍, സര്‍ക്കാറിന്‍റെ പണം ദുര്‍വിനിയോഗം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയൊന്നുമില്ലാതെ പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നീക്കം ഇനിയും പണം ധൂര്‍ത്തടിക്കാനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചനയാണെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്. അതേ സമയം പദ്ധതിക്കായി പുതിയ എസ്റ്റിമേറ്റിനുള്ള പരിശോധന നടക്കുകയാണ് ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനോദ് പറഞ്ഞു. എന്നാല്‍, പദ്ധതിക്കായി ഇനി എത്ര തുകയുടെ എസ്റ്റിമേറ്റാകും തയ്യാറാക്കുയെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

click me!