Idukki Dam : അര്‍ദ്ധ രാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറന്ന് വിട്ട് തമിഴ്നാട്, ഒടുവില്‍ ചെറുതോണി തുറന്ന് കേരളവും

First Published Dec 7, 2021, 12:43 PM IST


ഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ നിന്നുള്ള എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും പുല്ല് വില കല്‍പിച്ച് തമിഴ്നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് (Mullaperiyar Dam) തുറക്കുന്നത് പതിവാക്കി. സെക്കന്‍റില്‍ 7300 ഘനയടി വെള്ളമാണ് ഇങ്ങനെ കഴിഞ്ഞ ദിവസം തമിഴ്നാട് കേരളത്തിലേക്ക് ഒഴുക്കിയത്. അതേ സമയം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് തമിഴ്നാട് കുറയ്ക്കുകയും ചെയ്തു. ഇതോടെ പെരിയാറിന്‍റെ (Periyar) കരകളായ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നീ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ അടക്കം വെള്ളം കയറി. മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും (Roshy Augustine) നിരന്തരം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അര്‍ദ്ധരാത്രിയില്‍ മുല്ലപ്പെരിയാര്‍ തുറക്കുന്നതില്‍ മാറ്റം വരുത്തുകയോ ഷട്ടര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനോ തയ്യാറായിട്ടില്ല.  ഇതോടെ തമിഴ്നാടിന്‍റെ ധിക്കാരത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് അധികജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് കേരളം ഇന്ന് രാവിലെ ചെറുതോണി ഡാമിന്‍റെ (Cheruthoni Dam) മൂന്നാം ഷട്ടര്‍ തുറന്നു. ഇതോടെ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. താഴ്ന്ന പ്രദേശത്തെ നദീ തീരത്തുള്ളവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷഫീഖ് മുഹമ്മദ്, റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തമിഴ്നാട് മുല്ലപ്പെരിയാര്‍ ജലസംഭരണിയുടെ ഷട്ടറുകള്‍ തുറന്നത്. ഡാം ഷട്ടറുകള്‍ തുറക്കുമ്പോള്‍ നദീ തീരത്ത് താമിസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദ്ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് തമിഴ്നാട് വെള്ളം തുറന്ന് വിട്ടത്. ഇതിനാല്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ വെള്ളം കയറിയപ്പോഴാണ് പലരും വിവരമറിഞ്ഞത്. 

തമിഴ്നാടിന്‍റെ ഈ പ്രവര്‍ത്തി ഏറെ ജനരോഷം വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍, പെരിയാര്‍ തീരത്തുള്ളവരുടെ പ്രശ്നങ്ങളെ മാനിക്കാതെയാണ് തമിഴ്നാട് മുല്ലപ്പെരിയാറിന്‍റെ ഒമ്പതോളം ഷട്ടറുകള്‍ തുറന്ന് വിട്ടത്. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരുപ്പ് 142 അടിക്ക് താഴെയായി നിലനിര്‍ത്താനാണ് തമിഴ്നാടിന്‍റെ ശ്രമം. 

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തമിഴ്നാട് തത്വദീക്ഷയില്ലാതെ മുല്ലപ്പെര്‍ അണക്കെട്ട് തുറന്ന് വിട്ടതിനാല്‍ ഇടുക്കി ഡാമിലേക്ക് കൂടുതൽ വെള്ളമെത്തി. ഇതോടെ ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായി. ഇതോടെയാണ് ചെറുതോണി അണക്കെട്ട് തുറക്കാന്‍ കേരളം നിര്‍ബന്ധിതമായത്. ഇതോടെ  കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് ന​ഗർ, നല്ല തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറി. പ്രദേശങ്ങളില്‍ ക്യാമ്പുകൾ ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു. 

ഇന്ന് (7.11.'21) രാവിലെയോടെയാണ് ഇടുക്കി അണക്കെട്ടിന്‍റെ (Idukki Dam) ഭാഗമായ ചെറുതോണി അണക്കെട്ട് തുറന്നത്. മൂന്നാം ഷട്ടറാണ് തുറന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് ഉയര്‍ത്തിയത്. 

നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കേരളം ഇടുക്കി അണക്കെട്ട് തുറക്കുന്നത്. ചെറുതോണി ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കി. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 

അതേസമയം തമിഴ്നാട്  മുല്ലപ്പെരിയാർ ഡാമിൽ നിന്ന് മുന്നറിയിപ്പില്ലാതെ അര്‍ദ്ധ രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്ത്യനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. 

വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും ജനങ്ങള്‍ പ്രതിഷേധിക്കുകയുണ്ടായി. കേരളം തമിഴ്നാടിന് പല തവണ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും എന്നാല്‍, ഇത് പാലിക്കാന്‍ തമിഴ്നാട് തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. 

അതിനിടെ, തമിഴ്നാട് അറിയിപ്പില്ലാതെ അണക്കെട്ട് തുറക്കുന്നതിനെ മന്ത്രി വിമർശിച്ചു.  സുപ്രീംകോടതിയെ ഈ വിവരം അറിയിക്കും. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

സർക്കാർ ഇക്കാര്യത്തിൽ തീവ്രമായ അറിയിപ്പ് തമിഴ് നാടിന് നൽകും. ഇക്കാര്യത്തിൽ അതീവമായ ദുഃഖം ഉണ്ടെന്നും വിഷയം ഇന്നുതന്നെ സുപ്രീം കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേൽനോട്ട സമിതി കൂടാതെ ഇങ്ങനെ ചെയ്തത് സമിതിയെയും ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എത്ര കാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്നും മന്ത്രി ചോദിച്ചു. ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വള്ളക്കടവ് കറുപ്പ് പാലത്തുവച്ച് മന്ത്രി റോഷി അ​ഗസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. വള്ളക്കടവിൽ പൊലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥർക്ക് നേരെയും നാട്ടുകാര്‍ രോഷാകുലരായി. 

ഇന്നലെ വൈകീട്ടോടെ തുറന്ന മുല്ലപ്പെരിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ തമിഴ്നാട് ഇന്നലെ രാത്രി പത്ത് മണിയോടെ അടച്ചു. എങ്കിലും തുറന്ന മറ്റ് ഷട്ടറുകള്‍ വഴി മുല്ലപ്പെരിയാരില്‍ നിന്നും സെക്കന്‍റില്‍ 8000 ഘനയടി ജലം തമിഴ്നാട് പുറത്ത് വിട്ടുകൊണ്ടിരുന്നു. 

രാവിലെയോടെ ചെറുതോണി ഡാം തുറന്നെങ്കിലും  പിന്നീട് ഡാമിന്‍റെ ഷട്ടര്‍ 60 സെന്‍റിമീറ്ററിലേക്ക് ഉയർത്തി. ഇതോടെ സെക്കൻഡിൽ 60,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി പോകുന്നു. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി ഉയർന്നു. 

പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടർന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ കൂടിയത്. 112 മില്ലിമീറ്റർ മഴയാണ് ഇന്നലെ അവിടെ പെയ്തത്. പാബ്ള ഡാമിന്‍റെ  വൃഷ്ടിപ്രദേശത്തും തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ പാബ്ള  ഡാമിന്‍റെ ഷട്ടറുകളും ഉയര്‍ത്തി. 500 ക്യുമെക്സ് ജലമാണ് ഇത് വഴി ഒഴുക്കിവിടുന്നത്.

തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ നടത്തിയ അഭിപ്രായ പ്രകടനം ദയനീയ കീഴടങ്ങലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി (N K Premachandran) ആരോപിച്ചു.  മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ കൈമലർത്തുന്നത് തമിഴ്നാടുമായുള്ള രഹസ്യധാരണ മൂലമാണെന്നും അദ്ദേഹം ആരോപിച്ചു. 

അതിനിടെ വീണ്ടും എം പിയായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി മുല്ലപ്പെരിയാർ വിഷയം ചൂണ്ടിക്കാട്ടി പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് അറിയിച്ചു. തോമസ് ചാഴിക്കാടൻ എംപിയും പ്രതിഷേധത്തിൽ പങ്കെടുക്കും. പാർലമെന്‍റിലെ ​ഗാന്ധി പ്രതിമയ്ക്ക് മുമ്പിലായിരിക്കും പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. 

click me!