അകത്തും പുറത്തും സ്ത്രീ നേരിടുന്നതെന്ത് ? മുരളിയുടെ ക്യാമറ കഥ പറയും
First Published Mar 10, 2020, 4:29 PM ISTമുരളീകൃഷ്ണനെ മലയാളി അറിയുന്നത് വിക്രമനും മുത്തുവും തങ്ങളുടെ കാഴ്ചയിലേക്ക് വീണ്ടും കയറിവന്നപ്പോഴാണ്. ആരാണ് മുരളി ? ആരാണ് വിക്രമന്‍ ? മുത്തു ? എന്നല്ലേ ഇപ്പോള്‍ ചിന്തിച്ചത്. അതേ രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയില്‍ ആഘോഷിക്കപ്പെട്ട ചിത്രകഥയായിരുന്നു മായാവി. മായാവിയെ പോലെ തന്നെ കഥയുള്ളവരായിരുന്നു ആ ചിത്രകളയിലെ മറ്റ് കഥാപാത്രങ്ങളും. അതില്‍ തന്നെ രണ്ട് ശക്തരായ കള്ളന്മാരായിരുന്നു വിക്രമനും മുത്തുവും. നന്മ ജയിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട തിന്മ നിറഞ്ഞ രണ്ട് കഥാപാത്രങ്ങള്‍. എങ്കിലും വിക്രമിന്‍റെയും മുത്തുവിന്‍റെയും നിസഹായതയെ സ്നേഹിച്ച അനേകം കുരുന്നുകള്‍ അന്ന് കേരളത്തിലുണ്ടായിരുന്നുവെന്നതിന്‍റെ തെളിവാണ് മുരളീ കൃഷ്ണന്‍ പുനരവതരിപ്പിച്ച 'വിക്രമനും മുത്തുവും' എന്ന ഫോട്ടോ സീരീസ്.
വിക്രമനും മുത്തുവിനും ശേഷം മുരളിയുടെ മറ്റൊരു ഫോട്ടോ സീരിസാണ് വനിതാ ദിനത്തില്‍ തന്‍റെ ഫേസ് ബുക്കുവഴി പ്രസിദ്ധീകരിച്ച ഏഴ് ഫോട്ടോകള്‍. പൊതുസമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കുന്നു ഈ ചിത്രങ്ങള്‍. തിരുവനന്തപുരത്തുകാരനാണ് മുരളീ കൃഷ്ണന്‍. പൊതുസമൂഹത്തില്‍, സ്വന്തം വീടിന്‍റെ ചുമരുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതിക്ഷേപവും അക്രമവുമാണ് ഇത്തവണ മുരളിയുടെ ക്യാമറ അന്വേഷിക്കുന്നത്. കാണാം ആ കാഴ്ചകള്‍.
" ഒരു ഗൂഗിൾ സേർച്ച് അകലത്തിൽ ഇന്ത്യയുടെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് വിശദമായി വായിക്കാൻ സാധിക്കും. പ്രായഭേദമന്യേ അവർ നേരിടുന്ന പ്രശ്നങ്ങൾ വർഷങ്ങൾ പോകുംതോറും കൂടുന്നതല്ലാതെ, കുറയുന്നില്ല. വരുന്ന തലമുറയ്ക്ക് , വനിതകളുടെ ത്യാഗങ്ങൾ ആഘോഷിക്കാൻ ഒരു ദിവസം മാറ്റിവയ്ക്കുക എന്ന കീഴ് വഴക്കം തച്ചുടയ്ക്കുക എന്നതാണ് അവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ "വഴി വെട്ടൽ." - മുരളി എഴുതുന്നു.