പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു, ബാല്യകാല സുഹൃത്ത് ജെറിനാണ് വരന്‍

First Published Jun 23, 2022, 12:56 PM IST

ലയാള സിനിമാ പിന്നണി ലോകത്ത് വീണ്ടുമൊരു വിവാഹത്തിന് അരങ്ങോരുങ്ങുന്നു. മലായാളത്തിന്‍റെ പ്രിയ ഗായിക  മഞ്ജരി (Manjari)യാണ് വിവാഹിതയാകുന്നത്. ബാല്യകാല സുഹൃത്തായ ജെറിൻ (Jerin) ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം. മസ്ക്കറ്റിലെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആർ മാനേജറാണ് പത്തനംതിട്ട സ്വദേശിയായ ജെറിൻ.

2004 ല്‍ വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ 'താനെ തമ്പുരു..' എന്ന ഗാനം പാടിക്കൊണ്ടാണ് മഞ്ജരി മലയാള സിനിമാ ഗാനശാഖയുടെ ഭാഗമാകുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ 'അച്ചുവിന്‍റെ അമ്മ'യിലൂടെ ഇളയരാജയ്ക്കൊപ്പവും മഞ്ജരി പ്രവര്‍ത്തിച്ചു. 

അരങ്ങേറ്റം മുതൽ, രമേഷ് നാരായണൻ, ഇളയരാജ, എം.ജി. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥൻ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര, പരേതരായ രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ എന്നിവർക്കൊപ്പം നിരവധി അനശ്വര ഗാനങ്ങള്‍ മഞ്ജരി പാടിയിട്ടുണ്ട്. 

ഇതിനകം അഞ്ചൂറിലധികം മലയാളം, തമിഴ്, തെലുങ്ക് സിനിമകളും നിരവധി ആൽബങ്ങളിലും മഞ്‍ജരി പാടിയിട്ടുണ്ട്. ഇടക്കാലത്ത് മലയാള സിനിമാ ഗാനത്തിന് ഇടവേള നല്‍കിയ മഞ്ജരി മറ്റ് ഗായകരില്‍ നിന്നും വ്യത്യസ്തയായി ഇതിനകം സംഗീതത്തിന്‍റെ മറ്റ് ഉപവിഭാഗങ്ങളിലും തന്‍റെ പ്രാഗദ്ഭ്യം തെളിയിച്ചിട്ടുണ്ട്. 

2004 മുതൽ, "സൂര്യ"യുടെ ബാനറിൽ മഞ്ജരി ഇന്ത്യയിലും ലോകമെമ്പാടും ഹിന്ദുസ്ഥാനി ക്ലാസിക്കൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി ക്ലാസിക്കള്‍ പാടുമ്പോള്‍ തന്നെ മികച്ച ഗസൽ ഗായിക എന്ന നിലയിലും മഞ്ജരി ജനശ്രദ്ധ നേടി. 

'മീഡിയ വൺ ടിവി'യിൽ 'ഖയാൽ' എന്ന പേരിൽ ഒരു പ്രത്യേക ഗസൽ ഷോയും മഞ്ജരി അവതരിപ്പിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മഞ്ജരിക്ക് രണ്ടുതവണ ലഭിച്ചു. രണ്ട് തവണ ഏഷ്യാനെറ്റ് ഫിലിം അവര്‍ഡും മഞ്ജരിക്ക് ലഭിച്ചു. 

2004-ൽ മകൾക്ക് എന്ന ചിത്രത്തിലെ 'മുകിലിൻ മക്കളേ..' എന്ന ഗാനത്തിലൂടെയാണ് ആദ്യമായി മഞ്ജരിയെ തേടി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തുന്നത്. പിന്നാലെ  2008-ൽ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ 'മുള്ളുള്ള മുറിക്കിന്മേൽ...' എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. 

മലയാള പിന്നണി ഗാന ശാഖയില്‍ നിന്ന് ആദ്യമായി ഗസൽ കച്ചേരികൾക്കായി സ്വന്തം ബാൻഡ് രൂപീകരിച്ച് ഇന്ത്യയിലും വിദേശത്തുമായി വിവിധ വേദികളിൽ അവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു. കിരാന ഘരാനയിലെ പണ്ഡിറ്റ് രമേഷ് ജൂലെയാണ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ മഞ്ജരിയുടെ ഗുരു. ഇവര്‍ ഇപ്പോഴും ഹിന്ദുസ്ഥാനി പഠനം തുടരുന്നു. 

ഉർദുവിലേക്കും ഗസലുകളിലേക്കും മഞ്ജരി നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കി 2016 ല്‍  സാഹിർ, അദീബ് ഇന്‍റർനാഷണൽ അവാർഡ് മഞ്ജരിക്ക് ലഭിച്ചു.  ഗുൽസാർ, ജാവേദ് അക്തർ, കൈഫി ആസ്മി, ബി ആർ ചോപ്ര, ഷബാന ആസ്മി, ഷർമിള ടാഗോർ, ബീഗം ബുഷ്‌റ റഹ്മാൻ തുടങ്ങി 60 ഓളം പ്രമുഖ വ്യക്തികൾക്കാണ് സാഹിർ, അദീബ് പുരസ്‌കാരങ്ങൾ സമ്മാനിച്ചിട്ടുള്ളത്. 

click me!