ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊല; പൊലീസുകാരന്‍ കുറ്റക്കാരനെന്ന് വിധി, വൈകാരികമായി പ്രതികരിച്ച് അമേരിക്ക

First Published Apr 21, 2021, 11:49 AM IST

ലോകം അടുത്ത കാലത്ത് കണ്ട ഏറ്റവും വലിയ പ്രതിഷേധം ഒരുപക്ഷേ അമേരിക്കയില്‍ നിന്നായിരിക്കണം. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡെന്ന യുവാവിനെ വെള്ളക്കാരനായ പൊലീസുകാരന്‍ തെരുവില്‍ ശ്വാസം മുട്ടിച്ചു കൊന്നു. ഇതേ തുടര്‍ന്ന് 'ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍' (Black Lives Matter) പ്രതിഷേധം തെരുവുകളില്‍ കത്തിപ്പടര്‍ന്നു. അമേരിക്കയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് അതിന്‍റെ ചുടുകാറ്റ് ആഞ്ഞടിച്ചു. കാലങ്ങളായി നിഷേധിക്കപ്പെടുന്ന നീതിക്കെതിരെ പതിനായിരക്കണക്കിന് പേര്‍ തെരുവില്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. പലയിടങ്ങളില്‍ നിന്നും എങ്ങനെയാണ് കറുത്തവര്‍ഗക്കാര്‍ അതിക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് എന്ന മനസാക്ഷി മരവിച്ച കഥകള്‍ പുറത്തുവന്നു. ലോകത്തിന്‍റെയാകെ ശ്രദ്ധ 'ബ്ലാക്ക് ലൈവ്‍സ് മാറ്റര്‍ പ്രക്ഷോഭം' ആകര്‍ഷിച്ചു. കൊവിഡ് പോലും കണക്കാക്കാതെ ഫ്ലോയിഡിനും ഒപ്പം അതുപോലെ നീതിനിഷേധിക്കപ്പെട്ട ജനതയ്ക്കും വേണ്ടി ആളുകള്‍ പുറത്തിറങ്ങി. ഒടുവില്‍, ഫ്ലോയിഡിന് നീതി ഉറപ്പാവുകയാണ്. ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊന്ന അമേരിക്കന്‍ പൊലീസിലെ വെളുത്ത ഉദ്യോഗസ്ഥന്‍ ഡെറിക് ഷോവിന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നു. 

ഷോവിനെതിരെ ചുമത്തിയിരിക്കുന്ന മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി സമ്മതിച്ചു. രണ്ട് കൊലപാതക കുറ്റങ്ങളും ഒരു നരഹത്യാ കുറ്റവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 75 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഷോവിനെതിരെയുള്ളത്. എട്ട് ആഴ്ചയ്ക്കുള്ളില്‍ ഷോവിന് ശിക്ഷ വിധിക്കും. മൂന്നാഴ്ച നീണ്ടുനിന്ന വികാരഭരിതമായ വിചാരണയ്ക്കൊടുവിലാണ് ഇയാൾ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ ജാമ്യം റദ്ദാക്കുകയും പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
undefined
കണ്ണീരോടെയും അടക്കാനാവാത്ത ആഹ്ളാദത്തോടെയും ആണ് ആ വാര്‍ത്ത ജനങ്ങളൊന്നാകെ സ്വീകരിച്ചത്. 'എനിക്ക് ശ്വാസം മുട്ടുന്നു...' എന്ന ഫ്ലോയിഡിന്‍റെ അവസാന വാക്കുകള്‍ ഒരു ജനതയെ അത്രത്തോളം മുറിപ്പെടുത്തിയിരുന്നു. 'ഷോവിനെതിരെയുള്ള കുറ്റം തെളിഞ്ഞതില്‍ സന്തോഷമുണ്ട്' എന്ന് പ്രസിഡണ്ട് ജോ ബൈഡന്‍ ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങളെ അറിയിച്ചു. 'ദൈവമേ, ഒടുവില്‍ അല്‍പം നീതി' എന്നാണ് ജോ ബൈഡന്‍ പ്രതികരിച്ചത്. 'നമുക്കെല്ലാവര്‍ക്കും സമാധാനമായി' എന്നും ബൈഡന്‍ പറയുകയുണ്ടായി. 'ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ പരിഷ്‍കരിക്കാന്‍ ഇനിയും ഒരുപാട് പോരാടേണ്ടതുണ്ട്' എന്ന് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ് പ്രതികരിച്ചു.
undefined
ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ഫ്ലോയിഡിന്‍റെ ഇളയ സഹോദരന്‍ പറഞ്ഞത്, 'ഇതാ ഒടുവിൽ ഇന്ന് നമുക്ക് വീണ്ടും ശ്വാസമെടുക്കാന്‍ സാധിച്ചിരിക്കുന്നു' എന്നാണ്. വിചാരണ വേളകളിലെല്ലാം ഫ്ലോയിഡിന്റെ കുടുംബക്കാർ അത്യന്തികം വൈകാരികമായും രോഷത്തോടെയും തങ്ങൾക്ക് നേരിട്ട അനീതിയെ കുറിച്ച് സംസാരിക്കുകയുണ്ടായി. സഹോദരനെ കുറിച്ചോർത്ത് ശബ്ദമിടറിയും കണ്ണീരോടെയുമാണ് അവർ സംസാരിച്ചിരുന്നത്.
undefined
'വിധിയില്‍ സന്തോഷമുണ്ട്. എന്നാല്‍, ഇനിയും ഒരുപാട് പോരാടാനുണ്ട്' എന്നാണ് മുന്‍ പ്രസിഡണ്ട് ബരാക് ഒബാമയും മുന്‍ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയും പ്രതികരിച്ചത്. 'ഞങ്ങളുടെ കുടുംബവും സുഹൃത്തുക്കളും പൗരന്മാരും അടക്കം മില്ല്യണ്‍ കണക്കിന് കറുത്ത വര്‍ഗക്കാര്‍ എപ്പോള്‍ വേണമെങ്കിലും നിയമപാലകരാല്‍ കൊല്ലപ്പെട്ടേക്കാം എന്ന ഭീതിയിലാണ് കഴിയുന്നത്. ആ അവസ്ഥ മാറേണ്ടതുണ്ട്' എന്നും അവര്‍ പറഞ്ഞു. 'ഞങ്ങള്‍ക്ക് വിശ്രമിക്കാനായിട്ടില്ല. ക്രിമിനല്‍ നീതി ന്യായ വ്യവസ്ഥയിലെ കറുത്ത വര്‍ഗക്കാരോടുള്ള പക്ഷഭേദത്തിനെതിരെ ഇനിയും ഒരുപാട് പോരാടാനുണ്ട്. കാലങ്ങളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് കിടക്കുന്ന ഒരു സമുദായത്തിന് സാമ്പത്തിക അവസരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഞങ്ങൾ ഇരട്ടിയാക്കേണ്ടതുണ്ട്' എന്നും ഇരുവരും പറഞ്ഞു.
undefined
45 സാക്ഷികളെയാണ് ഫ്ലോയിഡിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിസ്‍തരിച്ചത്. മൂന്നാഴ്ചത്തെ വൈകാരികമായ യാത്രക്കൊടുവില്‍ ഇന്നലെ ഷോവിന്‍ കുറ്റക്കാരനെന്ന് കോടതിയുടെ സമ്മതം. വളരെ അപൂർവമായതിനാൽ തന്നെ ഈ കണ്ടെത്തല്‍ ശ്രദ്ധേയവുമായിരുന്നു. സാധാരണയായി ഉദ്യോഗസ്ഥര്‍ കുറ്റക്കാരാവുന്ന കേസുകളില്‍ പ്രതികള്‍ രക്ഷപ്പെട്ടു പോരുകയും ഇരകള്‍ക്ക് നീതി ലഭ്യമാകാതെ പോവുകയുമാണ് പതിവ്. അതിനാല്‍ തന്നെ പൊലീസ് ക്രൂരതകളുടെ കഥകളും ഇവിടെ ഏറെയാണ്.
undefined
വിധി വായിച്ചതിനുശേഷം വ്യക്തിപരമായി പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ പറഞ്ഞത് ഇങ്ങനെ: 'അദ്ദേഹത്തെ കുടുംബവും സുഹൃത്തുക്കളും സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം നമ്മുടെ രാജ്യത്തെയും ലോകത്തെയും മുഴുവൻ മനസാക്ഷിയെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു എന്നത് കൊണ്ട് മാത്രമല്ല അദ്ദേഹം പ്രാധാന്യം അർഹിച്ചത്. അദ്ദേഹം ഒരു മനുഷ്യനാണ്. അതുകൊണ്ട് തന്നെ അദ്ദേഹം പ്രാധാന്യം അര്‍ഹിക്കുന്നു.'
undefined
മിനസോട്ട സ്റ്റേറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വെള്ളക്കാരനായ പൊലീസ് ഓഫീസര്‍ ഒരു കറുത്ത വര്‍ഗക്കാരനെ കൊലപ്പെടുത്തിയതില്‍ കുറ്റക്കാരനാണ് എന്ന് ഇങ്ങനെ തെളിയിക്കപ്പെടുന്നത്. 'ഇന്നത്തെ വിധി പൊലീസിന്റെ നിരുത്തരവാദിത്തത്തിനു മേലുള്ള ഒരു ചെറിയ വിജയമാണ്' അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ട്വീറ്റില്‍ പറഞ്ഞു. 'അത് ദുഖിതരായ ഒരു സമൂഹത്തെ സുഖപ്പെടുത്താൻ സഹായിച്ചേക്കാം. എന്നാല്‍, ജോർജിനെ കൊലപ്പെടുത്താൻ അനുവദിച്ച ഈ സംവിധാനങ്ങൾ അദ്ദേഹത്തെ കുടുംബത്തിൽനിന്നും അവനെ വളരെയധികം സ്നേഹിച്ച സമൂഹങ്ങളിൽ നിന്നും എന്നേക്കുമായി അകറ്റി എന്ന സത്യം അതുപോലെ ഇരിക്കുന്നു' എന്നും ACLU പറഞ്ഞു.
undefined
മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് ഒരു പ്രസ്‍താവനയില്‍ പറഞ്ഞത് 'നമ്മുടെ ജോലി ആരംഭിച്ചിട്ടേയുള്ളൂ' എന്നാണ്. 'ജോര്‍ജ് ഫ്ലോയിഡിന് യഥാര്‍ത്ഥ നീതി കിട്ടണമെങ്കില്‍ ഇനിയൊരിക്കലും ഇങ്ങനെയൊന്ന് ആവര്‍ത്തിക്കുകയുണ്ടാവില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്' എന്നും പ്രസ്‍താവനയില്‍ ടിം പറയുന്നു.
undefined
വിസ്കോന്‍സിനില്‍ നിന്നുള്ള 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ലീഡര്‍ വൈസ് ന്യൂസിനോട് പറഞ്ഞത് 'ഇതൊരു ചെറിയ വിജയം മാത്രമാണ്. മാറ്റത്തിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടം ഇനിയും തുടരും' എന്നാണ്. മിനപൊളിസില്‍ നിന്നുള്ള ഒരു സ്ത്രീ പറഞ്ഞത്, 'ഇനിയെനിക്കെന്‍റെ മകനോട് പറയാം ഒടുവില്‍ ജോര്‍ജ് ഫ്ലോയിഡിനെ കൊന്ന പൊലീസുകാരനായ കുറ്റക്കാരന്‍ വിചാരണ ചെയ്യപ്പെട്ടിരിക്കുന്നു എന്ന്' എന്നാണ്. 'ഇന്നേക്ക് മാത്രമാണ് എങ്കിലും ഇത് കറുത്ത വര്‍ഗക്കാരായ ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു' എന്നാണ് മറ്റൊരു സ്ത്രീ പറഞ്ഞത്.
undefined
ചൊവ്വാഴ്ച വിധി വന്നതോടെ നഗരങ്ങളില്‍ പ്രകടനങ്ങള്‍ക്കുള്ള ഒരുക്കം നടക്കുന്നുണ്ട്. മിനസോട്ട ഗവര്‍ണര്‍ സംസ്ഥാനത്തെ മിനപൊളിസിന് സമീപത്തുള്ള കൗണ്ടികളില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 100 ദിവസത്തെ പ്രതിഷേധം നടന്ന പോര്‍ട്ട്ലന്‍ഡിലും മേയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് 250 നാഷണല്‍ ട്രൂപ്പ് ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്.
undefined
ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തെ കുറിച്ച് ലോകമറിഞ്ഞത് ഒരു വൈറല്‍ വീഡിയോ വഴിയാണ്. അന്ന് പകര്‍ത്തപ്പെട്ട അദ്ദേഹത്തിന്‍റെ ആ അവസാന നിമിഷങ്ങള്‍ ലോകത്തെയാകെ ഞെട്ടിച്ചു. പൊലീസ് ക്രൂരതയ്ക്കും വ്യവസ്ഥാപരമായ വംശീയതയ്ക്കുമെതിരെ പ്രതിഷേധം ആളിപ്പടര്‍ന്നു. 140 യുഎസ് നഗരങ്ങളിലെങ്കിലും പ്രതിഷേധവുമായി ആളുകള്‍ ഒത്തുകൂടി.
undefined
മെയ് 25 -നാണ് ജോര്‍ജ് ഫ്ലോയിഡ് കൊല്ലപ്പെടുന്നത്. അന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഷോവിനടക്കം നാല് പൊലീസുകാര്‍ക്കെതിരെയാണ് അന്വേഷണം നടന്നത്. മിനിയാപൊളിസ് നഗരത്തിലെ പൗഡര്‍ഹോണ്‍ എന്ന സ്ഥലത്തുവച്ചാണ് കൊലപാതകം നടക്കുന്നത്.
undefined
എന്തായിരുന്നു ഫ്ലോയിഡിന് മേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം? ഫ്ലോയിഡ് ഉപയോഗിക്കാന്‍ ശ്രമിച്ച 20 ഡോളര്‍ ബില്‍ വ്യാജമാണ് എന്ന് ആരോപണത്തെ തുടര്‍ന്നാണ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത് എന്നായിരുന്നു പൊലീസ് വാദം. അറസ്റ്റിനെ പ്രതിരോധിച്ച ഫ്ലോയിഡിനെ ഡെറെക് ഷോവിന്‍ നിലത്തേക്ക് വീഴ്ത്തി. തുടര്‍ന്ന് ഫ്ലോയിഡിന്‍റെ കഴുത്തില്‍ ഷോവിന്‍ തന്‍റെ കാലുകളമര്‍ത്തി. എട്ട് മിനിറ്റ് 46 സെക്കന്‍റ് നേരമാണ് ഇങ്ങനെ അയാള്‍ ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാലമര്‍ത്തി നിന്നത്.
undefined
'എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല' (I can't breathe)എന്ന ഫ്ലോയിഡിന്‍റെ ദയനീയമായ ശബ്‍ദത്തെ അവര്‍ പാടേ അവഗണിച്ചു കളഞ്ഞു. ശ്വാസം മുട്ടുന്നു എന്ന് അയാള്‍ പറഞ്ഞപ്പോഴും ക്രൂരത നിറഞ്ഞ കണ്ണുകളോടെ അയാള്‍ കൂടുതല്‍ കാലമര്‍ത്തി. ഒടുവില്‍ പ്രതികരണശേഷി പയ്യെപ്പയ്യെ നഷ്ടമായ ഫ്ലോയിഡ് മരിച്ചുവീണു. സമീപത്തുണ്ടായിരുന്ന ഒരാളാണ് ഇത് റെക്കോര്‍ഡ് ചെയ്ത് ലൈവ് സ്ട്രീം ചെയ്തത്. ഇതോടെ ലോകമാകെ ഞെട്ടിത്തരിച്ചു പോവുകയായിരുന്നു.
undefined
അന്ന് മുതല്‍ നടന്ന പ്രതിഷേധമാണ് ഇന്നലെ ഷോവിന്‍ എന്ന പൊലീസുകാരന്‍ കുറ്റക്കാരനാണ് എന്നതിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് ഒരു ചെറിയ പോരാട്ടമോ ചെറിയ വിധിയോ അല്ല. എത്രയോ കറുത്ത വർ​ഗക്കാർ ഇതുപോലെ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. അത് കാലങ്ങളായി തുടർന്നുപോരുന്ന ഒന്നായിരുന്നു ആ നീതിനിഷേധത്തിനെതിരെ കൂടിയാണ് ജനം പ്രതികരിച്ചത്.
undefined
ഒരുപക്ഷേ, ഇക്കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിനെ പോലും കാര്യമായി സ്വാധീനിച്ച പ്രതിഷേധമായിരുന്നു 'ബ്ലാക്ക് ലൈവ്സ് മാറ്റർ'. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ശക്തമായ പ്രതിഷേധമായി അത് മാറുകയും ചെയ്തു. ജോർഡ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് ആളിപ്പടർന്ന തീ ഒരു സാമൂഹിക മാറ്റത്തിലേക്കുള്ള മുന്നൊരുക്കം കൂടിയാണ് എന്നതിൽ സംശയമില്ല.
undefined
click me!