ഇത് അപൂർവ സം​ഗമം, തനിക്കൊരു ഇരട്ട സഹോദരി കൂടിയുണ്ടെന്നറിയുന്നത് 35 വർഷത്തിനുശേഷം

First Published Apr 20, 2021, 11:49 AM IST

ഇതൊരു അപൂര്‍വമായ കൂടിച്ചേരലിന്‍റെ കഥയാണ്. അതിമനോഹരമായ, കണ്ണ് നനയിക്കുന്നൊരു കൂടിച്ചേരലിന്‍റെ കഥ. ജനിച്ചിട്ട് ഒരിക്കല്‍ പോലും പരസ്പരം കാണാനാവാതിരുന്ന ഇരട്ട സഹോദരിമാര്‍ മുപ്പത്തിയാറാമത്തെ വയസില്‍ കണ്ടുമുട്ടുന്നതിന്‍റെ അത്ഭുതം ഒന്നോര്‍ത്തു നോക്കൂ. തനിക്കൊരു ഇരട്ട സഹോദരി കൂടിയുണ്ട് എന്ന് തിരിച്ചറിയാന്‍ പോലും അവര്‍ക്ക് അത്രയും വര്‍ഷം വേണ്ടി വന്നു എന്ന് പറയുന്നതാവും കൂടുതല്‍ ശരി. ആ ഇരട്ട സഹോദരിമാരുടെ കണ്ണ് നനയിക്കുന്ന കൂടിച്ചേരലിന്റെ കഥ അറിയാം.

സൗത്ത് കൊറിയയില്‍ ആണ് അവരിരുവരും ജനിച്ചത്. ശേഷം രണ്ട് വ്യത്യസ്‍ത അമേരിക്കന്‍ കുടുംബം അവരെ ഇരുവരെയും ദത്തെടുത്തു. അവരുടെ പേരുകള്‍ മോളി സിനെര്‍ട്ട്, എമിലി ബഷ്നെല്‍. ഡിഎന്‍എ ടെസ്റ്റിലൂടെ തങ്ങളുടെ ജനനരഹസ്യം അറിയുന്നതുവരെ കാണാന്‍ പോലും തന്നെപ്പോലെ ഇരിക്കുന്ന ഒരു ഇരട്ട സഹോദരി തനിക്കുണ്ട് എന്ന് അവരിരുവരും തിരിച്ചറിഞ്ഞില്ല.
undefined
മുപ്പത്തിയാറാമത്തെ വയസില്‍ ഈ ലോകത്ത് തനിക്കൊരു ഇരട്ട സഹോദരി കൂടിയുണ്ട് എന്ന രഹസ്യം അവരെ തെല്ലൊന്നുമല്ല ആഹ്ലാദം കൊള്ളിച്ചത്. അങ്ങനെ മുപ്പത്തിയാറാമത്തെ വയസില്‍, ഇരുവരുടെയും പിറന്നാള്‍ ദിവസം ആദ്യമായി അവരിരുവരും മുഖത്തോട് മുഖം കണ്ടു.
undefined
എങ്ങനെയാണ് ജനിച്ചപ്പോള്‍ തന്നെ പരസ്പരം പിരിഞ്ഞത് എന്നതിന്‍റെ രഹസ്യം അവര്‍ക്കിരുവര്‍ക്കും അറിയില്ല. പക്ഷേ, ജനിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൈലുകൾക്കപ്പുറത്തുള്ള അമേരിക്കയിൽ അവരെത്തിച്ചേര്‍ന്നു.
undefined
ഫ്ലോറിഡയിലുള്ള ഒരു ജൂതകുടുംബമാണ് സിനെര്‍ട്ടിനെ ദത്തെടുത്തത്. ബഷ്നെല്ലിനെ ദത്തെടുത്തത് പെൻസില്‍വാനിയയിലെ ഒരു ജൂതകുടുംബവും. മറ്റൊരാള്‍ തന്നെപ്പോലെ ജീവിച്ചിരിക്കുന്നത് ഇരുവരും അറിഞ്ഞില്ല.
undefined
അടുത്തിടെ ബഷ്നെല്ലിന്‍റെ 11 വയസായ മകള്‍ ഇസബെല്‍ ആണ് തന്‍റെ അമ്മയെ കുറിച്ചും അമ്മയുടെ കുടുംബത്തെ കുറിച്ചും കൂടുതല്‍ അറിയാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. 'അമ്മയുടെ ഡിഎന്‍എ പരിശോധന നടത്താനും അമ്മയുടെ കുടുംബത്തില്‍ തനിക്ക് ആരൊക്കെയാണ് ഉള്ളത് എന്ന് അറിയാനും തനിക്ക് ആഗ്രഹം തോന്നി' എന്ന് ഇസബെല്‍ ഗുഡ് മോര്‍ണിംഗ് അമേരിക്കയോട് പറഞ്ഞു.
undefined
എന്നാല്‍, തന്‍റെ ഡിഎന്‍എ പരിശോധനയോട് ബഷ്നെല്ലിന് താല്‍പര്യം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ഇസബെല്ലിന്‍റെ ഡിഎന്‍എ വേണമെങ്കില്‍ പരിശോധിച്ചോളാന്‍ ബഷ്നെല്‍ പറഞ്ഞു.
undefined
അതേസമയം സിനെര്‍ട്ടും തന്‍റെ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. സിനെര്‍ട്ടിന്‍റെയും ബഷ്നെല്ലിന്‍റെ മകളായ ഇസബെല്ലിന്‍റെയും ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞ മാസം ഒരുമിച്ചാണ് കിട്ടിയത്. 'ഞാന്‍ അടുത്ത ബന്ധുക്കളെ പരിശോധിച്ചു. പക്ഷേ, എനിക്ക് ഒന്നും മനസിലായില്ല. അതില്‍ ഇങ്ങനെയാണ് പറഞ്ഞിരുന്നത്, 'ഈ ആള്‍ക്ക് നിങ്ങളുടെ ഡിഎന്‍എ -യുമായി 49.96 ശതമാനം ബന്ധമുണ്ട്. അത് നിങ്ങളുടെ മകളായിരിക്കും എന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. പക്ഷേ, അത് ശരിയായിരുന്നില്ല. കാരണം ഞാനൊരിക്കലും പ്രസവിച്ചിരുന്നില്ല. എനിക്ക് കുഞ്ഞുങ്ങളേ ഉണ്ടായിരുന്നില്ല.' എന്ന് സിനെര്‍ട്ട് പറയുന്നു.
undefined
എന്നാല്‍, പിന്നീട് അത് തന്‍റെ ഇരട്ട സഹോദരിയുടെ മകളാണ് എന്ന് സിനെര്‍ട്ട് തിരിച്ചറിഞ്ഞു. 'എന്റെ ഹൃദയത്തിൽ ഒരു ശൂന്യതയുണ്ടായിരുന്നു. സഹോദരിയുണ്ട് എന്ന് അറിഞ്ഞ നിമിഷം അത് നിറയുകയായിരുന്നു. എന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു കുടുംബം എനിക്കുണ്ട്. പക്ഷേ, എല്ലായ്പ്പോഴും എന്തോ ഒരു ഡിസ്കണക്ഷന്‍ തോന്നൽ എന്നില്‍ ഉണ്ടായിരുന്നു. എനിക്ക് സമാനമായ ഒരു ഇരട്ട സഹോദരി ഉണ്ടെന്ന് കണ്ടെത്തിയതോടെ എനിക്ക് എല്ലാം മനസിലായി. അവള്‍ പറയുന്നു.
undefined
ബന്ധം മനസിലായതോടെ ഇരട്ട സഹോദരിമാര്‍ പരസ്പരം സംസാരിച്ചു തുടങ്ങി. അവര്‍ പരസ്‍പരം ചിത്രങ്ങളയച്ചു തുടങ്ങി. തങ്ങളുടെ ഇരുവരുടെയും വസ്ത്രധാരണ രീതിയും ഹെയര്‍സ്റ്റൈലും എല്ലാം ഏകദേശം ഒരുപോലെ തന്നെയാണ് എന്ന് അവരിരുവരും അത്ഭുതത്തോടെ മനസിലാക്കി.
undefined
മാര്‍ച്ച് 29 വരെ അവര്‍ അവരുടെ ആദ്യസമാഗമം മാറ്റിവച്ചു. കാരണം, അന്നായിരുന്നു അവരുടെ പിറന്നാള്‍. ആ പിറന്നാള്‍ ആദ്യമായി ഒരുമിച്ച് ആഘോഷിക്കാന്‍ അവരിരുവരും തീരുമാനിച്ചു.
undefined
സിനര്‍ട്ടിനെ കാണാനായി ബഷ്നെല്ലും മകള്‍ ഇസബെല്ലും ഫ്ലോറിഡയിലെത്തി.
undefined
കണ്ടമാത്രയിൽ ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു കരഞ്ഞു. ഒരുമിച്ച്, ഒരേ വയറ്റിൽ കിടന്ന് പുറത്തെത്തിയ കുഞ്ഞുങ്ങൾക്ക് പരസ്പരം കാണാൻ, പരസ്‍പരം തിരിച്ചറിയാൻ കാത്തിരിക്കേണ്ടി വന്നത് നീണ്ട 36 വർഷങ്ങൾ. വിധിയുടെ കളി എന്ത് വൈചിത്ര്യം നിറഞ്ഞതാണ്!
undefined
'സത്യസന്ധമായി പറഞ്ഞാല്‍, ഇതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. എന്‍റെ ഇരട്ടസഹോദരിക്കൊപ്പം കഴിയേണ്ട 36 വര്‍ഷങ്ങളാണ് എന്‍റെ ജീവിതത്തില്‍ നിന്നും തട്ടിപ്പറിക്കപ്പെട്ട് പോയത്. അതേസമയം ഇനിയും മുന്നോട്ട് എന്തൊക്കെ ഉണ്ട് എന്നത് എന്നെ ആഹ്ലാദഭരിതയാക്കുകയും ചെയ്യുന്നു' ബഷ്നെല്‍ പറഞ്ഞു.രണ്ട് സഹോദരിമാരും ഇനിയങ്ങോട്ട് മുഴുവനും പരസ്പരം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ച് കഴിയാനുള്ള ആവേശത്തിലാണ്. ഇതിനെല്ലാം ഒരു കാരണക്കാരിയായ ഇസബെല്ലും ഹാപ്പി തന്നെ.(ചിത്രങ്ങള്‍: ഗുഡ് മോര്‍ണിംഗ് അമേരിക്ക, സോഷ്യല്‍ മീഡിയ)
undefined
click me!