വണ്‍ പീസ് സ്വിം സ്യൂട്ട് ധരിച്ചതിന് അറസ്റ്റിലായ സ്ത്രീ, നീന്തല്‍ ജീവിതമാക്കിയ കെല്ലര്‍മാന്‍; ചിത്രങ്ങള്‍

First Published Aug 27, 2020, 1:32 PM IST

ആദ്യമായി വണ്‍ പീസ് ബാത്തിംഗ് കോസ്റ്റ്യൂം ധരിച്ച സ്ത്രീ ആരായിരിക്കും? അത് അന്നെറ്റെ കെല്ലര്‍മാന്‍ എന്ന സ്ത്രീയാണ്. അവരെ പിന്തുടര്‍ന്നാണ് മറ്റ് സ്ത്രീകളും വണ്‍ പീസ് ബാത്തിംഗ് സ്യൂട്ട് ധരിച്ചതും അത് സ്വാഭാവികമായതും. പ്രൊഫഷണല്‍ സ്വിമ്മര്‍, നടി, എഴുത്തുകാരി തുടങ്ങി അവര്‍ക്ക് വിശേഷണങ്ങള്‍ ഒരുപാടുണ്ട്. അക്വാട്ടിക് വിഷയങ്ങള്‍ വരുന്ന നിരവധി സിനിമകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹോളിവുഡ് രംഗത്ത് ആദ്യമായി നഗ്നയായി പ്രത്യക്ഷപ്പെട്ട സ്ത്രീ എന്ന പ്രത്യേകതയും ഒരുപക്ഷേ കെല്ലര്‍മാനുണ്ടാവും. ആരോഗ്യം, ഫിറ്റ്‍നെസ്, സൗന്ദര്യം എന്ന വിഷയങ്ങളില്‍ ജീവിതകാലം മുഴുവന്‍ ശ്രദ്ധ ചെലുത്തിയിരുന്നു കെല്ലര്‍മാന്‍. അവരെ കുറിച്ചറിയാം.

ഓസ്ട്രേലിയയില്‍, ന്യൂ സൗത്ത് വെയില്‍സിലാണ് 1887 ജൂലൈ ആറിന് കെല്ലര്‍മെന്‍ ജനിക്കുന്നത്. ഓസ്ട്രേലിയക്കാരനായ വയലിനിസ്റ്റ് ഫ്രെഡറിക് വില്ല്യം കെല്ലര്‍മാന്‍- ഫ്രഞ്ചുകാരിയായ പിയാനിസ്റ്റും സംഗീതാധ്യാപികയുമായ ആലീസ് എല്ലെന്‍ ചാര്‍ബോണെറ്റ് എന്നിവരായിരുന്നു മാതാപിതാക്കള്‍.
undefined
ആറാമത്തെ വയസ്സില്‍ കാലിന് ചെറിയ ബലഹീനത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളുടെ കാലുകളില്‍ സ്റ്റീല്‍ ബ്രേസുകള്‍ ധരിക്കേണ്ടി വന്നു. കാലിന് കരുത്ത് കൂട്ടുന്നതിനായി അവളെ നോര്‍ത്ത് സിഡ്‍നിയിലെ ഒരു നീന്തല്‍ ക്ലാസിലും ചേര്‍ത്തു മാതാപിതാക്കള്‍. പതിമൂന്നാമത്തെ വയസായപ്പോഴേക്കും അവളുടെ കാലുകള്‍ സാധാരണ ഗതിയിലായി. പതിനഞ്ചാമത്തെ വയസ്സില്‍ അവള്‍ നീന്തലിന്‍റെ എല്ലാ പാഠങ്ങളും പഠിച്ചെടുക്കുകയും ആദ്യമത്സരത്തില്‍ വിജയിക്കുകയും ചെയ്‍തു. ഡൈവിംഗിലും അവള്‍ അപ്പോഴേക്കും പരിശീലനം നേടിത്തുടങ്ങിയിരുന്നു.
undefined
1902 -ല്‍ കെല്ലര്‍മാന്‍, ന്യൂ സൗത്ത് വെയില്‍ ലേഡീസ് 100 യാര്‍ഡ്‍സ് ആന്‍ മൈല്‍സ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് വിജയം നേടി. അതേ വര്‍ഷമാണ് അവളുടെ മാതാപിതാക്കള്‍ വിക്ടോറിയയിലെ മെല്‍ബണിലേക്ക് മാറുന്നത്. അവിടെ ഒരു ഗേള്‍സ് സ്‍കൂളില്‍ അവളെ പ്രവേശിപ്പിച്ചു. പഠിക്കുന്ന സമയത്ത് നീന്തലിലും ഡൈവിംഗിലും പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിരുന്നു അവള്‍.
undefined
ആ സമയത്തെ അവളുടെ പ്രധാന എതിരാളിയായിരുന്നു ഓസ്ട്രേലിയയുടെ 'ചാമ്പ്യന്‍ ലേഡി സ്വിമ്മര്‍ ആന്‍ഡ് ഡൈവര്‍' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ബിയാട്രിസ് കെര്‍. കെര്‍ കെല്ലര്‍മാനെ മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നുവെങ്കിലും കെല്ലര്‍മാന്‍ അതിനൊന്നും മറുപടി നല്‍കുകയോ അത് സ്വീകരിക്കുകയോ ചെയ്‍തിരുന്നില്ല.
undefined
1905 ആഗസ്‍ത് 24 -ന് അത്ലാന്‍റിക് സമുദ്രത്തിന്‍റെ ശാഖയായ ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്നു കെല്ലര്‍മാന്‍. അതൊട്ടും എളുപ്പമായിരുന്നില്ല. മൂന്ന് നീന്തലുകള്‍ പരാജയപ്പെട്ട ശേഷമാണ് അവള്‍ വിജയം നേടിയത്. പക്ഷേ, ആദ്യമായി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന സ്ത്രീയായിരുന്നില്ല കെല്ലര്‍മാന്‍. അത് Walpurga von Isacescu എന്ന സ്ത്രീയായിരുന്നു. എന്നാല്‍, പിന്നീട് 'ഡാന്യൂബ് റേസി'ല്‍ അവരെ വെല്ലുവിളിക്കുകയും പരാജയപ്പെടുത്തുകയും ചെയ്‍തു കെല്ലര്‍മാന്‍.
undefined
സിംഗ്രണൈസ്‌ഡ് നീന്തലിന് പ്രചാരം നേടിക്കൊടുത്ത വനിത കൂടിയായിരുന്നു കെല്ലര്‍മാന്‍. 1907 -ല്‍ ന്യൂയോര്‍ക്ക് ഹിപ്പോഡ്രോമിലെ ഒരു ഗ്ലാസ് വാട്ടര്‍ടാങ്കില്‍ അവര്‍ വാട്ടര്‍ ബല്ലെറ്റ് അവതരിപ്പിച്ചു. അതുപോലെ, ആ സമയത്ത് വണ്‍ പീസ് ബാത്തിംഗ് സ്യൂട്ട് ഇടുക എന്നത് സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നാല്‍, കെല്ലര്‍മാന്‍ അതിനു വേണ്ടി വാദിച്ചു. 1907 -ല്‍ പ്രശസ്‍തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ തന്നെ, ശരീരത്തോട് ഇറുകിച്ചേര്‍ന്ന വണ്‍ പീസ് സ്വിം സ്യൂട്ട് ധരിച്ചതിന്‍റെ പേരില്‍ സഭ്യമല്ലാത്ത വസ്ത്രം ധരിച്ചുവെന്ന കുറ്റം ചാര്‍ത്തി മസാച്യുസെറ്റ്സിലെ റെവരെ ബീച്ചില്‍വെച്ച് കെല്ലര്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, പില്‍ക്കാലത്ത് ആ വേഷം പ്രസിദ്ധിയാര്‍ജ്ജിക്കുകയും പിന്നീട് വന്ന സ്ത്രീകള്‍ കെല്ലര്‍മാനെ ഓര്‍ക്കുകയും ചെയ്‍തു.
undefined
പിന്നീട്, 1916 -ല്‍ അവര്‍ നഗ്നയായി അഭിനയിച്ചു. ഒരുപക്ഷേ, ആദ്യമായിട്ടാവും ഒരു സ്ത്രീ നഗ്നയായി അഭിനയിക്കുന്നത്. 'എ ഡോട്ടര്‍ ഓഫ് ദ ഗോഡസ്' -ലാണ് അവര്‍ നഗ്നയായി അഭിനയിച്ചത്. കെല്ലര്‍മാന്‍ അഭിനയിച്ച പല സിനിമകളുടെയും കോപ്പികള്‍ പിന്നീട് നഷ്‍ടപ്പെട്ടു. ഈ സിനിമയും അതില്‍ പെടുന്നതാണ്.
undefined
കെല്ലര്‍മാന്‍ അഭിനയിച്ച മിക്ക സിനിമകളും അക്വാട്ടിക് വിഷയങ്ങളുള്ളവയായിരുന്നു. സമുദ്രത്തില്‍ 92 അടി ആഴത്തില്‍ നീന്തിയും മുതലകളുള്ള ടാങ്കില്‍ നീന്തിയുമെല്ലാം അവര്‍ തന്‍റേതായ കയ്യൊപ്പുകള്‍ ഇതിലെല്ലാം ചാര്‍ത്തിയിരുന്നു. പലപ്പോഴും സ്വന്തം സ്വിമ്മിംഗ് വേഷങ്ങള്‍ ഡിസൈന്‍ ചെയ്‍തത് കെല്ലര്‍മാന്‍ തന്നെയായിരുന്നു.
undefined
സിനിമകളിലും സ്റ്റേജിലും അഭിനയിക്കുന്നതിന് പുറമെ നിരവധി പുസ്‍തകങ്ങളും കെല്ലര്‍മാന്‍ രചിച്ചു. ഹൗ ടു സ്വിം (1918), ഫിസിക്കല്‍ ബ്യൂട്ടി: ഹൗ ടു കീപ്പ് ഇറ്റ് (1919), കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫെയറി ടെയില്‍സ് ഓഫ് ദ സൗത്ത് സീസ് (1926), മൈ സ്റ്റോറി എന്ന പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഇവയെല്ലാം കെല്ലര്‍മാന്‍ എഴുതി.
undefined
മാനേജറായിരുന്ന അമേരിക്കക്കാരന്‍ ജെയിംസ് സുള്ളിവനെയാണ് കെല്ലര്‍മാന്‍ വിവാഹം ചെയ്‍തത്. ജീവിതകാലം മുഴുവന്‍ വെജിറ്റേറിയനായിരുന്ന കെല്ലര്‍മാന്‍ പിന്നീട് കാലിഫോര്‍ണിയയില്‍ ഒരു ഹെല്‍ത്ത് ഫുഡ് സ്റ്റോറും തുടങ്ങിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ കെല്ലര്‍മാന്‍ തന്‍റെ ജീവിതചര്യകള്‍ മാറ്റമില്ലാതെ തുടര്‍ന്നുപോന്നു. ആരോഗ്യത്തിനും ശരീരത്തിനും വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു എപ്പോഴും അവര്‍. നിരവധി പുരസ്‍കാരങ്ങളും ഇവരെ തേടിയെത്തുകയുണ്ടായി.
undefined
1908 -ല്‍ ഹാഡ്‍വാര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ ഡ്യൂഡ്‍ലി എ സാര്‍ജന്‍റ് 3,000 സ്ത്രീകളെ പഠിച്ചതില്‍ നിന്നും 'ഉത്തമയായ സ്ത്രീ' ആയി കെല്ലര്‍മാനെ തെരഞ്ഞെടുക്കുകയുണ്ടായി. വീനസ് ഡി മെലോ -യുടെ ശാരീരിക സവിശേഷതകളോടുള്ള സമാനത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
undefined
ഏതായാലും നീന്തലിനെയും ഡൈവിംഗിനേയും അതിന്‍റെ സൗന്ദര്യത്തേയും സ്നേഹിച്ചിരുന്ന മനുഷ്യര്‍ക്ക് അവഗണിക്കാവുന്ന പേരല്ല കെല്ലര്‍മാന്‍റേത്. ഇപ്പോഴും അവര്‍ ഓര്‍ക്കപ്പെടുന്നു. കെല്ലര്‍മാന്‍ ധരിച്ചിരുന്ന കോസ്റ്റ്യൂമുകളും മറ്റും സിഡ്‍നി ഓപ്പറാ ഹൗസ്, സിഡ്‍നി പവര്‍ ഹൗസ് മ്യൂസിയം എന്നിവിടങ്ങളിലെല്ലാം സൂക്ഷിച്ചിട്ടുണ്ട്.
undefined
click me!