കാടിനു നടുവില്‍ ഒരു രഹസ്യ ആശുപത്രി, രോഗികളെയെത്തിച്ചത് കണ്ണുകെട്ടി; പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ ഒളിപ്പോരാളി

First Published Aug 26, 2020, 12:58 PM IST

ഡോ. ഫ്രഞ്ച ബിഡോവെക്, അതായിരുന്നു അവരുടെ പേര്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോള്‍വേനിയയില്‍ പ്രവര്‍ത്തിച്ചിരുന്ന 20 വനിതാ ഡോക്ടര്‍മാരില്‍ ഒരാള്‍. അവരാണ് 'ഫ്രഞ്ച പാര്‍ടിസെന്‍ ഹോസ്‍പിറ്റല്‍' അന്ന് നോക്കിനടത്തിയിരുന്നത്. അതൊരു രഹസ്യ ആശുപത്രിയായിരുന്നു. സോള്‍വേനിയന്‍ മലനിരകള്‍ക്ക് താഴെയായിരുന്നു ആ ആശുപത്രി. കുന്നിനും മലകള്‍ക്കും എല്ലാം ഇടയില്‍, ആരോരുമറിയാത്ത ഒരു രഹസ്യസങ്കേതമായി അത് പ്രവര്‍ത്തിച്ചു. അവിടുത്തെ പ്രകൃതി ആ ആശുപത്രിയെ ശത്രുക്കളില്‍ നിന്നും എപ്പോഴും മറച്ചുപിടിച്ചു. അവിടെയാണ് മുറിവേറ്റ സൈനികരെ ചികിത്സിച്ചിരുന്നത്. മാത്രവുമല്ല, സകലതും തകര്‍ത്തുവന്ന നാസികള്‍ക്ക് 'ഒരിക്കലും കണ്ടുപിടിക്കാനാകാത്ത ആശുപത്രി' എന്ന പ്രത്യേകതയും ഫ്രഞ്ച ആശുപത്രിക്കുണ്ട്. ആ ഓര്‍മ്മ പുതുക്കി ഓരോ വര്‍ഷവും ആളുകള്‍ ഫ്രഞ്ച ആശുപത്രിയില്‍ ഒത്തുചേരാറുണ്ട്. അവരെല്ലാം ഒരുമിച്ച് ഒരുപോലെ ഓര്‍മ്മിക്കുന്ന  പേരാണ് ഫ്രഞ്ചയുടേത്. 

ഫ്രഞ്ചയും ഭര്‍ത്താവും രണ്ടാം ലോക മഹായുദ്ധകാലത്തെ ഒളിപ്പോരാളികളായിരുന്നു. ആ ആശുപത്രിയുടെ പിന്നിലും ഫ്രഞ്ചയെന്ന ഒളിപ്പോരാളിയുടെ മനോധൈര്യവും കരുണയും ഒരുപോലെ പ്രവര്‍ത്തിച്ചു. ആശുപത്രി പണിതത് വിക്ടര്‍ വോള്‍ജാക്ക് എന്നയാള്‍ ആയിരുന്നുവെങ്കിലും ആശുപത്രി അറിയപ്പെട്ടത് മാനേജരും ഡോക്ടറുമായിരുന്ന ഫ്രഞ്ചയുടേ പേരിലായിരുന്നു എന്നത് തന്നെ അവളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.
undefined
ആദ്യമാദ്യമെല്ലം ഫ്രഞ്ച ഒളിവിലിരുന്നാണ് പ്രവര്‍ത്തിച്ചത്. അവരെക്കൊണ്ട് കഴിയുംവിധം മെഡിക്കല്‍ സഹായങ്ങളെത്തിച്ചുനല്‍കും. ഒപ്പം മറിവേറ്റവരെ രഹസ്യമായി ചികിത്സിക്കുകയും ചെയ്‍തുപോന്നു ഫ്രഞ്ച. പിന്നീട് ഡോ. പവ്ലയ്ക്കൊപ്പം പ്രിമോര്‍സ്‍ക പ്രദേശത്ത് എത്തിച്ചേര്‍ന്നു. അവിടെയെത്തിയശേഷമാണ് സജീവമായി അവര്‍ ഒളിപ്പോരാളിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. പിന്നീടാണ് ഈ രഹസ്യ ആശുപത്രി ഇവര്‍ ഏറ്റെടുക്കുന്നതും. രണ്ടാം ലോക മഹായുദ്ധ സമയത്ത് വിവിധ രാജ്യങ്ങളിലെ പരിക്കേറ്റ സൈനികരെയാണ് അവിടെ രഹസ്യമായി ചികിത്സിച്ചുപോന്നത്.
undefined
പയ്യെപ്പയ്യെയായിരുന്നു ആശുപത്രിയുടെ നിര്‍മ്മാണം. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന കാലമായപ്പോഴേക്കും മുറിവേറ്റവര്‍ക്കും സ്റ്റാഫുകള്‍ക്കുമുള്ള മരത്തില്‍ തീര്‍ത്ത കട്ടിലുകളടക്കം സൗകര്യങ്ങള്‍ ഇവിടെയുണ്ടായി. ഒപ്പം തന്നെ ശസ്ത്രക്രിയാ മുറി, എക്സറേ റൂം, ഐസൊലേഷന്‍ മുറി എല്ലാമുണ്ടായി. ഒപ്പം തന്നെ പലവിധ കാര്യങ്ങള്‍ക്കായി മാറിമാറിയുപയോഗിക്കാവുന്ന ഒരു അടുക്കളയും ഉണ്ടായിരുന്നു. വിവിധയിടങ്ങളില്‍ നിന്നുള്ള 600 രോഗികളെയെങ്കിലും ഇവിടെ ചികിത്സിച്ചു.
undefined
മിക്കവാറും രോഗികളെ ഇവിടെയെത്തിച്ചത് രാത്രികാലങ്ങളിലോ, അല്ലെങ്കില്‍ കണ്ണ് മൂടിക്കെട്ടിയോ ആയിരുന്നു. അവിടെയെത്തിക്കുന്നതിന് മുമ്പ് അവര്‍ ആളുകളെ ഒന്ന് കറക്കിയും തിരിച്ചുമെല്ലാം നിര്‍ത്തും. എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ ഈ സ്ഥലം എവിടെയാണെന്നോ മനസിലാവാതിരിക്കാനായിരുന്നു ഇത്. അമേരിക്കന്‍ പൈലറ്റുകള്‍ക്ക് പുറമെ ഇറ്റാലിയന്‍ സൈനികരെയും ജര്‍മ്മന്‍ സൈനികരെയുമെല്ലാം അവര്‍ ചികിത്സിച്ചിരുന്നു. പറ്റാവുന്നപോലെ അവര്‍ എല്ലാവരെയും സഹായിച്ചു. അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്നുള്ള ഒരു പതിനേഴുകാരനായിരുന്നു അവരുടെ രേഖകളിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ രോഗി.
undefined
രണ്ട് തവണ ശത്രു സൈനികര്‍ ഇവിടെ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍, കാടിനിടയില്‍ ഒളിച്ചിരുന്ന ആ ആശുപത്രി കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. സുരക്ഷിതമായിരിക്കാന്‍ തങ്ങളെക്കൊണ്ടാവും വിധമെല്ലാം ഫ്രഞ്ചയും സംഘവും ചെയ്‍തിരുന്നു. പലപ്പോഴും സാധാരണ വഴികളുപയോഗിക്കാതെ അരുവികളിലെയും മറ്റും വെള്ളത്തില്‍ക്കൂടിയാണ് രോഗികളെയും ആശുപത്രിയിലേക്കാവശ്യമായ സാധനങ്ങളുമെല്ലാം കടത്തിയിരുന്നത്. എന്തെങ്കിലും അടയാളങ്ങള്‍ എവിടെയെങ്കിലും അവശേഷിച്ചുപോയാല്‍ അപ്പോള്‍ത്തന്നെ അവരത് വൃത്തിയാക്കുമായിരുന്നു. ഒപ്പം തന്നെ പാറകള്‍ക്കിടയില്‍ അവര്‍ക്ക് ചില ഗുഹകളുമുണ്ടായിരുന്നു. മെഷീന്‍ ഗണ്‍ നെസ്റ്റുകളായാണ് അവ പ്രവര്‍ത്തിച്ചത്. സംശയം തോന്നുന്ന ആരെങ്കിലും ആശുപത്രിയിലേക്ക് വരുന്നുവെന്ന് തോന്നിയാല്‍ മുറിവേറ്റവരെ ഈ ഗുഹകളിലേക്കാണ് മാറ്റിയിരുന്നത്. ഒരിക്കല്‍ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോള്‍ തീപ്പിടിത്തം ഉണ്ടാക്കുകയും 'അവിടെയൊരു ആശുപത്രി ഉണ്ടായിരുന്നു അത് കത്തിപ്പോയി' എന്ന് നാസികളെ വിശ്വസിപ്പിക്കുകയും ചെയ്‍ത അവസ്ഥയുമുണ്ടായിരുന്നു.
undefined
യൂറോപ്പിലൊരിടത്തും യുദ്ധകാലത്ത് ഇങ്ങനെയൊരു ആശുപത്രി പണിതിട്ടുണ്ടാവില്ല. സമീപവാസികളുടെ സഹകരണമില്ലാതെ ഇങ്ങനെയൊരു ആശുപത്രിക്ക് പ്രവര്‍ത്തിക്കുന്നത് ചിന്തിക്കാന്‍ പോലും ആവില്ല. സമീപത്തുള്ളവര്‍ എല്ലായ്പ്പോഴും അവരോട് സഹകരിച്ചു. മുറിവേറ്റ സൈനികരെ എത്തിക്കാനും മറ്റും അവരും ഒപ്പമുണ്ടായിരുന്നു. ശത്രുസൈന്യത്തിന് സംശയം തോന്നുന്നുവെന്ന് തോന്നിയാല്‍ അവര്‍ ഫ്രഞ്ചയേയും സംഘത്തെയും വിവരമറിയിച്ചു, മുന്നറിയിപ്പുകള്‍ നല്‍കി. നിരവധി തവണ ഫ്രഞ്ച അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്‍തിട്ടുണ്ട്. ആദ്യം ജര്‍മ്മനാണ് അവളെ അറസ്റ്റ് ചെയ്‍തത്. ഒളിപ്പോരാളികളെ സഹായിച്ചുവെന്നതായിരുന്നു കുറ്റം. അവളുടെ തന്നെ കൂട്ടാളികളാലും അവള്‍ക്കെതിരെ നടപടിയെടുക്കപ്പെട്ടിട്ടുണ്ട്. അതവളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
undefined
ഒരിക്കല്‍ ഒരു കമ്മീഷണര്‍ മുറിവേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കപ്പെട്ടു. അയാള്‍ തനിക്കായി പ്രത്യേകം സൗകര്യവും ചികിത്സയും വേണമെന്ന് വാശി പിടിച്ചു. ഇത് ഫ്രഞ്ചയും അയാളും തമ്മില്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണമായി. 'മോശപ്പെട്ട പെരുമാറ്റം' എന്ന കുറ്റം അവളുടെ മേല്‍ ചുമത്താന്‍ ഇത് കാരണമായിത്തീര്‍ന്നു. മുറിവേറ്റവരെ അവള്‍ അവഗണിക്കുന്നുവെന്നായിരുന്നു ആരോപണം. അധികൃതര്‍ അവളെ സസ്‍പെന്‍ഡ് ചെയ്‍തു. ഒന്നരമാസത്തോളം അവളെ ഹെഡ്ക്വാര്‍ട്ടേഴ്‍സില്‍ പിടിച്ചുവെച്ചു. എന്നാല്‍, ദൃസാക്ഷികളുടെ മൊഴിയെത്തുടര്‍ന്ന് അവളെ തിരികെ ആശുപത്രിയിലേക്ക് തന്നെ വിട്ടയക്കുകയായിരുന്നു.
undefined
യുദ്ധമവസാനിച്ചു. പിടിക്കപ്പെടാതെ ആ ആശുപത്രിയില്‍ ഫ്രഞ്ച ആളുകളെ ചികിത്സിച്ചു സുഖപ്പെടുത്തി. പിന്നീട്, യുദ്ധത്തിനുശേഷം അവര്‍ ഗൈനക്കോളജിയില്‍ സ്‍പെഷ്യലൈസ് ചെയ്‍തു. അവിടെയും അവര്‍ വിജയകരമായി പ്രവര്‍ത്തിച്ചു. പല സ്ത്രീകളെയും അവര്‍ സഹായിച്ചു. മാത്രവുമല്ല, ഓരോ രോഗികളെയും അവര്‍ പ്രത്യേകം ശ്രദ്ധയോടും കരുതലോടും നോക്കി. പലരും രോഗം ഭേദമായശേഷവും അവരെ കാണാനും സ്നേഹമറിയിക്കാനും എത്തി. എല്ലാക്കാലവും ഫ്രഞ്ച ഓര്‍മ്മിക്കപ്പെട്ടതും അങ്ങനെയാണ്. ഇന്ന് ഫ്രഞ്ചയുടെ പേരിലുള്ള ഈ ആശുപത്രി ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുകയാണ്.​
undefined
click me!