20 വര്‍ഷക്കാലം ആ ബംഗ്ലാവില്‍ വിചിത്രജീവിതം നയിച്ച അമ്മയും മകളും; ബിഗ് എഡിയുടെയും ലിറ്റില്‍ എഡിയുടെയും ജീവിതം

First Published Jun 11, 2020, 5:16 PM IST

അമേരിക്കൻ സാമൂഹ്യ പ്രവർത്തകയും അന്തരിച്ച പ്രഥമ വനിത ജാക്വലിൻ കെന്നഡിയുടെ അനുജത്തിയുമാണ് കരോലിൻ ലീ റാഡ്‌സിവിൽ. 1973 -ൽ, ബൊവിയർ കുടുംബത്തെക്കുറിച്ചുള്ള ഒരു സിനിമ നിർമ്മിക്കാനായി ഡോക്യുമെന്‍ററി ചലച്ചിത്ര പ്രവർത്തകരായ ആൽബെർട്ടിനെയും ഡേവിഡ് മെയ്‌സെലിനെയും ലീ സമീപിക്കുകയുണ്ടായി. സഹോദരന്മാർ സന്തോഷത്തോടെ ഈ പദ്ധതി ഏറ്റെടുക്കുകയും ചെയ്‍തു. എന്നാൽ, ഡോക്യുമെന്‍ററി എടുക്കാനായി ന്യൂയോർക്കിലെ 28 മുറികളുള്ള 'ഗ്രേ ഗാർഡൻസി'ൽ എത്തിയപ്പോഴാണ് അവരാകെ അമ്പരന്നു പോയത്. കാരണം, അവിടെ കണ്ട കാഴ്‍ച അത്തരത്തിലുള്ളതായിരുന്നു. വര്‍ഷങ്ങളായി ആ വലിയ വീട്ടില്‍ പ്രത്യേകതരം ജീവിതം നയിച്ചിരുന്ന ഒരമ്മയും മകളും... ജാക്വലിന്‍ കെന്നഡിയുടെ അമ്മായിയും മകളും ആയിരുന്നു അവര്‍. അവരുടെ കഥയാണിത്. 

പൊളിഞ്ഞ, പൊടിയടിച്ച ഒരു വീടും, നിറയെ പൂച്ചകളും, റാക്കൂണുകളും, ആരോ വലിച്ചെറിഞ്ഞ നൂറുകണക്കിന് ശൂന്യമായ ക്യാനുകളും, മാലിന്യങ്ങളുമാണ് ഡോക്യുമെന്‍ററിയെടുക്കാനെത്തിയ മെയ്‍സെല്‍സ് സഹോദരന്മാര്‍ അവിടെ കണ്ടത്. ആകെ മൊത്തം ഒരു പ്രേതഭവനം പോലെ തോന്നിച്ചു ആ വീട്... വൃത്തിഹീനമായ ആ സാഹചര്യത്തിലാണ് ലീയുടെ ബന്ധുക്കളായ എഡിത്ത് എവിംഗ് ബൊവിയർ ബീൽ എന്ന 'ബിഗ് എഡി'യും, മകൾ എഡിത്ത് ബൊവിയർ ബീൽ എന്ന 'ലിറ്റിൽ എഡി' യും താമസിച്ചിരുന്നത്. ആ അമ്മയും മകളും ലോകത്തിൽ നിന്ന് വേർപ്പെട്ട്, കഴിഞ്ഞ 10 വർഷമായി അവിടെ ഇങ്ങനെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഒരിക്കൽ ഒരു സ്വപ്ന മാളികയായിരുന്ന അവിടം അവർ സ്വയം ഒരു ജയിലാക്കി മാറ്റി. ആടിയുംപാടിയും പഴയകാലത്തെ നല്ല ഓർമ്മകൾ നുണഞ്ഞും അവർ അവിടെ സമയം ചിലവഴിച്ചു. അവരുടേതു മാത്രമായ ലോകത്തിൽ അവർ ഒതുങ്ങിക്കൂടി.
undefined
മെയ്‌സെൽസ് സഹോദരന്മാർ അവരുടെ ഈ വിചിത്ര ജീവിതം 1975 -ൽ 'ഗ്രേ ഗാർഡൻസ്' എന്ന പേരിൽ ഒരു ഡോക്യുമെന്‍ററിയാക്കി. നിഗൂഢത നിറഞ്ഞ ഒരിടമായിരുന്നു ആ വീട്. എന്നാൽ 1920 -കളിൽ അവിടത്തെ ഓരോ മുറികളും പൊട്ടിച്ചിരികളും ബഹളങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ബിഗ് എഡി ന്യൂയോർക്കിൽ നിന്നുള്ള സാമൂഹ്യ വനിതകളുമായി ആ ഭവനത്തിൽ ഒത്തുചേരുമായിരുന്നു. അവളുടെ പിതാവ് ജോൺ വെർനൗ ബൊവിയർ മൂന്നാമനും ഭർത്താവ് ഫെലൻ ബെയ്‌ലും ബിസിനസ്സ് ഇടപാടുകാരെ സൽകരിച്ചിരുന്നതും അവിടെയാണ്. പിന്നെ എപ്പോഴാണ് ഇത് ഒരു പ്രേതഭവനമായത്?
undefined
ബിഗ് എഡി നല്ല വിദ്യാഭ്യാസമുള്ളവളും, സംഗീതത്തോട് വലിയ അഭിനിവേശമുള്ളവളുമായിരുന്നു. ഒരു പാട്ടുകാരിയാവുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, അവളുടെ അച്ഛനും ഭർത്താവും ഒരിക്കലും അവളെ പ്രോത്സാഹിപ്പിച്ചില്ല. ഇത് അവളെ മാനസികമായി ബാധിച്ചു. പലപ്പോഴും കിറുക്കുപിടിച്ചവളെ പോലെ അവൾ പെരുമാറി. ക്രമേണ, ന്യൂയോർക്കിലെ ഉന്നത സമൂഹത്തിനിടയിൽ ബിഗ് എഡിയുടെ ഈ വിചിത്രമായ പെരുമാറ്റം മടുപ്പുളവാക്കി. അവളെ അവരുടെ ഒത്തുചേരലുകളിൽ നിന്ന് പതുക്കെ ഒഴിവാക്കാൻ തുടങ്ങി. അവളുടെ ഭർത്താവോ, 14 വർഷത്തെ ദാമ്പത്യത്തിനുശേഷം, ഒരു ചെറുപ്പക്കാരിക്ക് വേണ്ടി അവളെ ഉപേക്ഷിച്ചു. തുടർന്ന് ബിഗ് എഡി പകൽ മുഴുവൻ കട്ടിലിൽ കോക്ടെയിലുകൾ ഉണ്ടാക്കി സമയം ചെലവഴിച്ചു.
undefined
വിവാഹമോചന സെറ്റിൽമെന്‍റിന്‍റെ ഭാഗമായി മാളിക അവൾക്ക് ലഭിച്ചു. പക്ഷേ, അവൾക്ക് വരുമാനമില്ലായിരുന്നു. വിദ്യാസമ്പന്നയും കലയോട് താൽപ്പര്യമുള്ളവളുമായിരുന്നുവെങ്കിലും, എഡിക്ക് പക്ഷേ സംഗീതത്തിലല്ലാതെ മറ്റൊന്നിലും താല്‍പര്യം തോന്നിയില്ല. കേൾക്കാൻ ആരുമില്ലാതിരുന്നിട്ടും, അവൾ തന്‍റെ സങ്കടവും, കണ്ണീരും വേദനയും പാട്ടുകളിലൂടെ പങ്കുവെച്ചു. 1942 -ൽ, അവൾ ഒരു ഓപ്പറ താരമായി വേഷമിട്ടാണ് മകന്‍റെ വിവാഹത്തിന് പങ്കെടുത്തത്. എന്നാൽ, കുടുംബത്തിന് അവളുടെ ഈ പ്രവൃത്തി വലിയ നാണക്കേടുളവാക്കി. അവളുടെ പിതാവ് എഡിയെ പൂർണമായും തഴഞ്ഞു.
undefined
ആ വലിയ വീട്ടിൽ ഏകാന്തത മാത്രം അവൾക്ക് കൂട്ടായി. കടുത്ത വിഷാദത്തിനടിമയായിത്തീർന്നു അവൾ. കയ്യിലുള്ള പണമാണെങ്കിൽ തീർന്നുതുടങ്ങി. മനോഹരമായ പൂന്തോട്ടങ്ങൾ നശിക്കാൻ തുടങ്ങി, വീടിന്റെ പ്രൗഢിയും ഗാംഭീര്യവും പതുക്കെ മാഞ്ഞു. ആ വലിയ വീടിന്റെ ചുമരുകൾക്കുള്ളിൽ ശ്വാസംമുട്ടിയ അവൾ ഒടുവിൽ തന്നോടൊപ്പം താമസിക്കാൻ മകളോട് അപേക്ഷിച്ചു. അങ്ങനെ 1952-ൽ, 35-ാം വയസ്സിൽ, ലിറ്റിൽ എഡി വീണ്ടും 'ഗ്രേ ഗാർഡനി'ലേക്ക് തിരിച്ചെത്തി. പിന്നീടുള്ള 20 വർഷം അമ്മയും മകളും ആ വീട്ടിൽ അവരുടേത് മാത്രമായ ഒരു ലോകത്തിൽ താമസിച്ചു.
undefined
1971 -ൽ സഫോക്ക് കൗണ്ടി ആരോഗ്യവകുപ്പ് വീട്ടിൽ റെയ്‍ഡ് നടത്തിയപ്പോൾ എല്ലാ കെട്ടിട നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തി. ഡൈനിംഗ് റൂമിൽ അഞ്ചടി ഉയരമുള്ള ശൂന്യമായ ക്യാനുകളും ചില കിടപ്പുമുറികളിലെ മനുഷ്യമാലിന്യങ്ങളും കണ്ട് ഉദ്യോഗസ്ഥർ അമ്പരന്നു. ഒന്നുകിൽ വീട് വൃത്തിയാക്കണമെന്നും അല്ലെങ്കിൽ അവിടെ നിന്ന് ഒഴിയണമെന്നും അവരോട് ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ, പുതിയ പ്ലംബിംഗ് സംവിധാനം, അടുപ്പ്, വീട് വൃത്തിയാക്കൽ എന്നിവയ്ക്കായി ജാക്കി കെന്നഡി ഒനാസിസ് 32,000 ഡോളർ നൽക്കുകയായിരുന്നു.
undefined
1975 -ൽ ഡോക്യുമെന്‍ററി പുറത്ത് വന്നപ്പോൾ അവർ പെട്ടെന്നു പ്രശസ്‍തരായി. അതിൽനിന്ന് അവർക്ക് 5,000 ഡോളർ വീതം ലഭിച്ചു. സിനിമ സ്വകാര്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് പലരും വിമർശിച്ചെങ്കിലും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അത് ഇഷ്‍ടപ്പെട്ടു. അവരെ എല്ലാവരും നെഞ്ചിലേറ്റി. വിരസതയെ ഇഷ്‍ടപ്പെടുകയും, നിരാശകളെ സ്നേഹിക്കുകയും, ഒറ്റപ്പെട്ട ആ ജീവിതത്തെ ഒരാഘോഷമാക്കുകയും ചെയ്‌ത അവർ ഇന്നും കാലത്തിന്‍റെ വീഥിയിൽ ഒരു വിസ്‌മയമായി നിലനിൽക്കുന്നു.
undefined
click me!