യജമാനൻ മരിച്ചതറിയാതെ 10 വർഷം മുടങ്ങാതെ സ്റ്റേഷനിലെത്തി കാത്തിരുന്നൊരു നായ; കാണാം അപൂർവ ചിത്രങ്ങൾ

First Published May 6, 2020, 1:24 PM IST

ഹാചികോ എന്ന നായയുടെ കഥ മിക്കവരും കേട്ടിരിക്കും. ഒരുപക്ഷേ, ചരിത്രത്തിലെ തന്നെ ഏറ്റവും സ്നേഹമുള്ള നായ എന്നാവണം ഹാചികോ അറിയപ്പെടുന്നത് തന്നെ. തന്റെ യജമാനൻ മരിച്ചുപോയതറിയാതെ അദ്ദേഹത്തിന്റെ വരവും കാത്ത് പത്ത് വർഷങ്ങളോളം നോക്കിയിരുന്ന നായയാണ് ഹാചികോ. ടോക്കിയോയിലെ ഷിബുയ സ്റ്റേഷനിൽ സ്നേഹത്തിന്റെയും ത്യാ​ഗത്തിന്റെയും പ്രതീകമായി അവന്റെ വെങ്കല പ്രതിമ കാണാം. നിരവധി പേരാണ് ആ പ്രതിമ കാണാനും അതിനൊപ്പം ചിത്രമെടുക്കാനുമായി ആ സ്റ്റേഷനിലെത്തുന്നത്. 

ഇതാണ് ഹാചിക്കോയുടെ കഥ - 1923 നവംബറിൽ ജപ്പാനിലെ ഒരു കർഷകന്‍റെ കളപ്പുരയിലാണ് ഹച്ചിക്കോ ജനിച്ചത്. എന്നാൽ, പിറ്റേവർഷം അവനെ ടോക്കിയോ ഇംപീരിയൽ യൂണിവേഴ്സ്റ്റിയിലെ കാർഷിക വിഭാ​ഗം പ്രൊഫസറായ ഹിഡ്സാബുറോ യുനോ അവനെ വാങ്ങി. ഷിബുയ സ്റ്റേഷനിൽനിന്നും വണ്ടി കയറിയാണ് അദ്ദേഹമെന്നും കോളേജിലേക്ക് പോകുന്നത്. ഹാചികോയും അദ്ദേഹത്തെ അനു​ഗമിക്കും. അതുപോലെ തന്നെ വൈകുന്നേരവും അദ്ദേഹമെത്തുന്ന നേരമാകുമ്പോഴേക്കും ഹാചിക്കോ സ്റ്റേഷനിലെത്തും. ആ കൂട്ടുകെട്ടും വിശ്വാസ്യതയും വളർന്നു.
undefined
എന്നാൽ, 1925 മെയ് 21 -ന് വിദ്യാർത്ഥികൾക്ക് മുന്നിൽ ക്ലാസെടുക്കവെ അദ്ദേഹം കുഴഞ്ഞുവീണു മരിച്ചു. എന്നാൽ, ഹാചികോ ഒരു നായ അല്ലേ. അവനെങ്ങനെ ഇതറിയാനാണ്. അന്നും പതിവുപോലെ ഹാചികോ തന്റെ പ്രിയപ്പെട്ട യജമാനനെയും തേടി സ്റ്റേഷനിലെത്തി. എന്നാൽ, ആ വണ്ടിയിൽ പിന്നീടൊരിക്കലും അദ്ദേഹമെത്തിയില്ല. പക്ഷേ, ഹാചികോ തന്റെ പതിവു തെറ്റിച്ചില്ല. അവനെന്നും അതേസമയം സ്റ്റേഷനിലെത്തി. തന്റെ യജമാനനെ കാത്തിരുന്നു.
undefined
പ്രഫസ്സർ യുനോയുടെയും ഭാര്യ യെയ്ക്കോയുടേതും ഒരു പ്രണയ വിവാഹമായിരുന്നു. ഇരുകുടുംബങ്ങളും അവരുടെ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ മരണശേഷം ഹാചിക്കോയെപ്പോലുള്ള ഒരു വലിയ നായയെ സംരക്ഷിക്കാനുള്ള സാമ്പത്തികം അവർക്കില്ലായിരുന്നു. അതിനാൽ അവർ ഹച്ചിക്കോയെ ദൂരെയുള്ള ടോക്കിയോയുടെ കിഴക്കൻ ഭാഗമായ അസകുസയിൽ താമസിക്കുന്ന ഒരു ബന്ധുവിനെ ഏല്പിച്ചു.
undefined
എന്നാൽ, ഹാചിക്കോയ്ക്ക് തന്റെ പതിവ് തെറ്റിക്കാനായില്ല. അവൻ ആ വീട്ടിൽ നിന്നും പതിവുപോലെ സ്റ്റേഷനിലെത്തും. ഒരുപാട് ദൂരെയായിരുന്നു ആ വീട് എങ്കിലും. യജമാനന്റെ വീടിനു ചുറ്റും അവൻ പരതി നടക്കും. റെയിൽവേ സ്റ്റേഷനിലെത്തി അദ്ദേഹത്തെ കാത്തുനിൽക്കും. അത് വർഷങ്ങൾ തുടർന്നു.
undefined
സ്റ്റേഷന് ചുറ്റുമുള്ള ആളുകൾ അവനെ ഒരു തെരുവുനായ ആയിട്ടാണ് കണ്ടത്. സ്റ്റേഷനിലെ ജോലിക്കാർ അവനെ ഉപദ്രവിക്കാൻ തുടങ്ങി. അവർ അവന്‍റെ മുഖത്ത് ചായമടിക്കുകയും, മീശ വരയ്ക്കുകയും ചെയ്തു. കുട്ടികൾ അവനെ പരിഹസിക്കുകയും ചുറ്റിലും നടന്ന് ശല്യപ്പെടുത്തുകയും ചെയ്തു. അവൻ തിരിച്ചുവരാതിരിക്കാൻ ജീവനക്കാർ അവന്‍റെ മേൽ ചൂടുവെള്ളം പോലും കോരിയൊഴിച്ചു. അവനെ ഒരു ശല്യമായിട്ടാണ് എല്ലാവരും കണ്ടത്. ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട, ഒരു മൃഗം.
undefined
എന്നാൽ, യുനോയുടെ വിദ്യാർത്ഥികളിലൊരാളായ ഹിരോകിച്ചി സൈറ്റോ, ഹച്ചിക്കോയെ തിരിച്ചറിഞ്ഞപ്പോൾ, അവനെ ഉപദ്രവിക്കാതിരിക്കാനായി ഒരു പത്രത്തിൽ ഹച്ചിക്കോയുടെ കഥ പ്രസിദ്ധീകരിച്ചു. കഥയുടെ തലക്കെട്ട് ഇപ്രകാരമായിരുന്നു: 'പാവപ്പെട്ട വൃദ്ധനായ നായയുടെ കഥ: മരിച്ച ഉടമയ്‌ക്കായി ഏഴുവർഷത്തോളമായി ക്ഷമയോടെ അവന്‍ കാത്തിരിക്കുന്നു'. ഇത് വായിക്കാൻ തുടങ്ങിയ ആളുകൾ അവന്‍റെ നന്മയെ തിരിച്ചറിയുകയും, അവനെ ഓമനിക്കാനും, ഭക്ഷണം നൽകാനും തുടങ്ങി. താമസിയാതെ, രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും ആളുകൾ ഹച്ചിക്കോയെ കാണാൻ വന്നു തുടങ്ങി. അവർ വിശ്വസ്‍തതയുടെ പ്രതീകമായ അവനെ ഓമനിക്കുകയും സ്നേഹിക്കുകയും ചെയ്‍തു.
undefined
അവൻ പതിയെ വാർദ്ധക്യത്തിലേക്ക് അടുക്കാൻ തുടങ്ങി. സന്ധിവേദനയും വാതവും ഹച്ചിക്കോയെ കഷ്ടപ്പെടുത്തി. പക്ഷേ, ആ വേദനയുടെ ഇടയിലും അവൻ തന്‍റെ ദിനചര്യ മുടക്കിയില്ല. യജമാനന്‍റെ മരണത്തിന് ഒരു പതിറ്റാണ്ടിനുശേഷവും ആ വേദനയുള്ള കാലുകൾ വച്ച് ഒരുപാട് ദൂരം നടന്ന് എല്ലാ ദിവസവും ഹച്ചിക്കോ ആ സ്റ്റേഷനിൽ എത്തി. അങ്ങനെ 1935 -ൽ അവന്‍റെ പത്തുവർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവൻ യജമാനന്‍റെ അടുത്തേക്ക് മടങ്ങി. ഷിബുയയിലെ തെരുവിൽ മരിച്ച നിലയിൽ ഹച്ചിക്കോയെ നാട്ടുകാർ കണ്ടെത്തി. ഹച്ചിക്കോയുടെ മരണം ദേശീയ മാധ്യമങ്ങള്‍ തലക്കെട്ടുകളാക്കി.
undefined
പ്രൊഫസർ യുനോയുടെ ശവകലറക്കടുത്താണ് ഹച്ചിക്കോയുടെ ചിതാഭസ്മം സ്ഥാപിച്ചിട്ടുള്ളത്‌. അങ്ങനെ യജമാനനും വിശ്വസ്തനായ നായയും മരണശേഷം വീണ്ടും ഒന്നിച്ചു. ജപ്പാന്‍റെ നൊമ്പരമായ ഹച്ചിക്കോ ഇന്നും സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി ജനഹൃദയങ്ങളിൽ നിലകൊള്ളുന്നു.
undefined
click me!