അച്ഛന്റെ ചികിത്സാ ആവശ്യത്തിനായി എടുത്ത ഒരു വായ്പ എങ്ങനെ 15 ലക്ഷം രൂപയുടെ കടക്കെണിയിലേക്ക് നയിച്ചുവെന്ന് വിവരിക്കുകയാണ് പൂനെയിലെ ഒരു മാനേജർ. ഒരു വായ്പ അടച്ചുതീർക്കാൻ മറ്റൊരു വായ്പയെടുത്തതോടെ കടം പെരുകി. വായ്പകളിലെ ചതിക്കുഴികളെക്കുറിച്ചുള്ള ഈ അനുഭവം ഒരു മുന്നറിയിപ്പാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രും വരായ്കകളെ കുറിച്ച് എത്ര ചിന്തിച്ചാലും ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കും, പ്രത്യേകിച്ചും പല ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്ന വായ്പകൾ എടുക്കുന്നതോടെ. അതൊരു മെഡിക്കൽ ആവശ്യത്തിനാണെങ്കിൽ എടുക്കാതിരിക്കുന്നതെങ്ങനെ? അത്തരമൊരു അനുഭവത്തെ കുറിച്ച് പൂനെയിൽ ജോലി ചെയ്യുന്ന ഒരു ഓപ്പറേഷൻല് മാനേജ‍ർ തന്‍റെ ലിങ്ക്ഡ്ഇന്നിലെഴുതിയപ്പോൾ കുറിപ്പ് വൈറലായി. പിന്നാലെ വായ്പകളിലെ ചതുക്കുഴികളെ കുറിച്ച് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളെഴുതാനെത്തിയത്.

ഒരൊറ്റ തീരുമാനം, ജീവിതം മാറി മാറിഞ്ഞു

പലർക്കും, കടം പലപ്പോഴും അശ്രദ്ധമായ ചെലവുകളുമായോ അല്ലെങ്കിൽ മോശം പണ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, അച്ഛന്‍റെ മെഡിക്കൽ ആവശ്യത്തിന് വേണ്ടി വായ്പ എടുക്കാമെന്ന തീരുമാനം തന്നെ എങ്ങനെയാണ് 15 ലക്ഷം രൂപയുടെ കടക്കാരനാക്കിയെന്ന് അദ്ദേഹം വിവരിച്ചു. ഏറെ ശ്രദ്ധാപൂർവ്വമായിരുന്നു സാമ്പത്തിക കാര്യങ്ങൾ കൈ കാര്യം ചെയ്തിരുന്നത്. എന്നാൽ, അച്ഛന് വേണ്ടിയുള്ള ഒരു അടിയന്തര ശസ്ത്രക്രിയയ്ക്കായി കുറച്ച് പണം വായ്പ എടുത്തു. ഇന്ന് 15 ലക്ഷം രൂപയുടെ കടക്കാരനാണെന്ന് അദ്ദേഹം വിവരിക്കുന്നു.

വായ്പ, വായ്പയ്ക്ക് മുകളിൽ വായ്പ

മൂന്ന് വർഷം മുമ്പ് 90,000 രൂപ സമ്പാദിക്കുകയും അത്യാവശ്യ കാര്യങ്ങൾക്കായി താൻ 82,000 രൂപ ചെലവഴിക്കുകയും ചെയ്തിരുന്നുവെന്ന് വിവേക് തന്‍റെ ലിങ്ക്ഡിൻ കുറിപ്പിൽ പറയുന്നു. എന്നാൽ ഇന്ന് താൻ 15 ലക്ഷം രൂപ കടത്തിലാണ്. അച്ഛന്‍റെ ഒരു ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ ചെലവായി. പ്രതിമാസം 13,663 രൂപ ഇഎംഐ സഹിതം 14 % പലിശ നിരക്കിൽ വ്യക്തിഗത വായ്പ എടുത്തു. ആ ഒരൊറ്റ തീരുമാനം തന്‍റെ സാമ്പത്തിക നിലയുടെ താളം തെറ്റിച്ചെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിമാസ ചെലവ് 82,000 രൂപയിൽ നിന്ന് ഏകദേശം 96,000 രൂപയായി ഉയർന്നു, വരുമാനം അപ്പോഴും 90,000 രൂപയായിരുന്നു. ഈ കുറവ് നികത്താനായി പലചരക്ക് സാധനങ്ങൾ, ഇന്ധനം തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടിവന്നു. "ഒരു വർഷത്തിനുള്ളിൽ ആ ബാലൻസ് 4 ലക്ഷം രൂപയിലെത്തി, 40 % പലിശയ്ക്ക് 20,000 രൂപ കുറഞ്ഞ തിരിച്ചടവ്. ആ പ്രശ്നം പരിഹരിക്കാൻ 6 ലക്ഷം രൂപയുടെ രണ്ടാമത്തെ വായ്പ എടുത്തു, പക്ഷേ, അതിനകം ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനാൽ, പലിശ 18% ആയി മാറി. ഇഎംഐ ₹17,625 രൂപയും.

മുന്നറിയിപ്പ്

അടുത്ത രണ്ട് വർഷത്തിനുള്ളിൽ, പഴയ വായ്പകൾ തീർക്കാനായി പുതിയ വായ്പകൾ എടുത്തു. ഇതോടെ സ്ഥിതി കൂടുതൽ വഷളായി. മൊത്തം കടം 15 ലക്ഷം രൂപയ്ക്ക് മുകളിലായി. ശമ്പളത്തിന്‍റെ 57 ശതമാനം ഏതാണ്ട് 51,000 രൂപ ഇഎംഐകൾ അടച്ച് തീർക്കാൻ മാത്രം ചെലവായി. ഒരോ പുതിയ വായ്പയും പഴയ വായ്പകൾ തീർക്കാനായി എടുത്തു. കടം പുതിയ ഉയരങ്ങൾ കീഴടക്കി. ഒടുവിൽ അദ്ദേഹം ഒരു മുന്നറിയിപ്പും നൽകി. പ്രതിമാസ ഇഎംഐകൾ ഇതിനകം തന്നെ നിങ്ങളുടെ ടേക്ക്-ഹോം തിരിച്ചടവിന്‍റെ 40 %-ൽ കൂടുതലാണെങ്കിൽ, അത് ഒരു മുന്നറിയിപ്പായി കണക്കാക്കുയെന്ന് അദ്ദേഹം എഴുതി. ആദ്യം പുതിയ വായ്പകൾ നിർത്താനും, പിന്നീട് എല്ലാ കടങ്ങളും ലിസ്റ്റ് ചെയ്യാനും, ഉയർന്ന പലിശയുള്ളവ ഘട്ടം ഘട്ടമായി തീർക്കാനും ശ്രമിക്കണമെന്നും അദ്ദേഹം എഴുതി.