
"രണ്ടു മാസത്തിനു ശേഷം കല്യാണമാണ്(Wedding). എങ്ങനെയും ഇപ്പോൾ കൊവിഡ് (Covid 19) വന്നുപോകണേ എന്നാണ് പ്രാർത്ഥന. അതിനുവേണ്ടി പറ്റുന്ന പോലൊക്കെ പ്രയത്നിക്കുന്നുണ്ട്" - ഓസ്‌ട്രേലിയയിലെ മാഡി സ്മാർട്ട് എന്നൊരു യുവതിയാണ് ഇത്തരത്തിൽ ഒരു തുറന്നു പറച്ചിൽ ടിക്‌റ്റോക്(Tiktok) വീഡിയോ വഴി നടത്തി വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നിലവിൽ പ്രതിദിനം ഒരു ലക്ഷത്തിൽ പരം കേസുകൾ കടന്ന്, ജനങ്ങളോട് കൊവിഡ് വരാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്താനുള്ള നിർദേശം സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. പടർന്നു പിടിക്കുന്നത് ഒമിക്രോൺ വകഭേദമാണ് എന്നതുകൊണ്ട് പരമാവധി ക്വാറന്റൈൻ, ഐസൊലേഷൻ നിബന്ധനകൾ പാലിക്കാനാണ് സർക്കാർ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അതിനിടയിലാണ്, വിവാഹം ഇങ്ങടുത്തെത്തും മുമ്പ് കൊവിഡ് വന്നു പോവാൻ വേണ്ടി നാട്ടിലെ പബ്ബായ പബ്ബെല്ലാം കയറിയിറങ്ങി താൻ ആളുകളെ കെട്ടിപ്പിടിച്ചും ഡ്രിങ്ക് ഷെയർ ചെയ്തും എല്ലാം ഏത് വിധേനയും ഒന്ന് രോഗം പകർന്നുകിട്ടാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള മാഡിയുടെ തുറന്നു പറച്ചിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.
"Catch COVID not feelings" എന്ന ക്യാപ്ഷ്യൻ സഹിതമാണ് 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ക്ലിപ്പ് മാഡി അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വിവാഹത്തിനുള്ള സകല തയ്യാറെടുപ്പുകളും പൂർത്തിയായി ഇരിക്കുന്ന വേളയിൽ രണ്ടു മാസത്തിന് ശേഷം കൊവിഡ് മഹാമാരി ആഘോഷം മുടക്കിയായി അവതരിക്കാതിരിക്കാൻ വേണ്ടിയാണ് തന്റെ ഈ കരുതൽ എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വെളിപ്പെടുത്തലിന് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്യം മുഴുവൻ പരമാവധി മുൻകരുതലോടെ മഹാമാരിയെ എതിരിടാൻ ശ്രമിക്കുമ്പോൾ, ആ പരിശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിലുള്ള ഇത്തരം പ്രഹസനങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണ് എന്ന് പലരും വിമർശനം അറിയിച്ചു.