കൊവിഡ് കേസുകള്‍ വീണ്ടും 'സീറോ'യിലെത്തിയെന്ന് ചൈന

By Web TeamFirst Published Aug 23, 2021, 1:53 PM IST
Highlights

നാന്‍ജിങ് എന്ന എന്ന നഗരത്തിലെ എയര്‍പോര്‍ട്ടില്‍ ക്ലീനിംഗ് ജീവനക്കാര്‍ക്കിടയിലാണ് ജൂലൈയില്‍ കൂട്ടമായി കൊവിഡ് കണ്ടെത്തിയിരുന്നത്. അതിനാല്‍ ആദ്യഘട്ടത്തില്‍ ഈ നഗരത്തില്‍ തന്നെ കൂട്ട പരിശോധന നടത്തി. തുടര്‍ന്ന് ഓരോ നഗരത്തിലും 12 തവണയെങ്കിലും കൂട്ട കൊവിഡ് പരിശോധന നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്

കൊവിഡ് 19 മഹാമാരിയുടെ തുടക്കം നമുക്കറിയാം ചൈനയിലെ വുഹാന്‍ എന്ന പട്ടണത്തില്‍ നിന്നാണ്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകരാജ്യങ്ങളിലേക്കെല്ലാം കൊവിഡ് പരന്നെത്തുകയായിരുന്നു. ഇതിനിടെ കൊവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചൈന, മഹാമാരിയില്‍ നിന്ന് തങ്ങള്‍ മോചിപ്പിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാല്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വൈറസ് വകഭേദം ചൈനയിലും എത്തി. അങ്ങനെ 2021ല്‍ വീണ്ടും ചൈനയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെല്ലാം തന്നെ 'ഡെല്‍റ്റ' വകഭേദം മൂലമാണെന്നും കണ്ടെത്തപ്പെട്ടിരുന്നു. ദിവസത്തില്‍ അമ്പത് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സഹാചര്യത്തില്‍ ശക്തമായ നിയന്ത്രണണങ്ങളിലേക്ക് പോകാന്‍ ചൈന തീരുമാനിച്ചു. 

അങ്ങനെ ഒരേയൊരു മാസത്തെ കടുത്ത നിയന്ത്രണങ്ങളിലൂടെ ഇപ്പോള്‍ 'സീറോ' കേസ് എന്ന നിലയിലേക്ക് തങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നുവെന്നാണ് ചൈന ഇപ്പോള്‍ അവകാശപ്പെടുന്നത്. 

 

 

ചൈനയെടുത്ത നടപടികള്‍...

നാന്‍ജിങ് എന്ന എന്ന നഗരത്തിലെ എയര്‍പോര്‍ട്ടില്‍ ക്ലീനിംഗ് ജീവനക്കാര്‍ക്കിടയിലാണ് ജൂലൈയില്‍ കൂട്ടമായി കൊവിഡ് കണ്ടെത്തിയിരുന്നത്. അതിനാല്‍ ആദ്യഘട്ടത്തില്‍ ഈ നഗരത്തില്‍ തന്നെ കൂട്ട പരിശോധന നടത്തി. തുടര്‍ന്ന് ഓരോ നഗരത്തിലും 12 തവണയെങ്കിലും കൂട്ട കൊവിഡ് പരിശോധന നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. 

പരിശോധനയില്‍ രോഗം കണ്ടെത്തിയവരെ ക്വറന്റൈന്‍ ചെയ്യുന്നതായിരുന്നു അടുത്ത പടി. കൃത്യമായ ക്വറന്റൈന്‍ രീതിയാണ് ഇതിന് അവലംബിച്ചത്. ഒരു രോഗിയില്‍ നിന്ന് രണ്ടാമതൊരാളിലേക്ക് രോഗവ്യാപനം സംഭവിക്കാത്തവണ്ണം ക്വറന്റൈന്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയത്രേ. 

ഒരു ഘട്ടത്തില്‍ തലസ്ഥാനമായ ബെയ്ജിങ് മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെടുത്തി സീല്‍ ചെയ്യുക വരെ ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. അതുപോലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചു.

 

 

ഇങ്ങനെ ഒരേയൊരു മാസം കൊണ്ട് രണ്ടാമതും ഉയര്‍ന്നുവന്ന കൊവിഡ് ഭീഷണിയെ പൂര്‍ണമായും തളച്ചുവെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇക്കാലയളവിനുള്ളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ചൈന നേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പലയിടങ്ങളിലും ഉത്പാദനമേഖലയും വിപണിയും ദിവസങ്ങളോളം മുഴുവനായി അടഞ്ഞുകിടന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദനകേന്ദ്രമായ ചൈന സാമ്പത്തികമായി നഷ്ടം നേരിടുകയായിരുന്നുവത്രേ.

Also Read:- കുതിച്ചുയരുന്ന ടിപിആർ, ഓണാഘോഷ ശേഷം കൊവിഡ് ഉയരുമോ? ആശങ്കയിൽ ആരോഗ്യപ്രവർത്തകർ

click me!