വുഹാനിലെ തെരുവില്‍ അനാഥമായി വൃദ്ധന്‍റെ മൃതദേഹം, തിരിഞ്ഞുപോലും നോക്കാതെ ആളുകള്‍

By Web TeamFirst Published Jan 31, 2020, 6:13 PM IST
Highlights

എപ്പോഴും തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന വുഹാനിലെ തെരുവുകളില്‍ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരാകട്ടെ കടന്നുപോകുമ്പോഴും മരിച്ചുകിടക്കുന്നയാളെ ഒന്ന് നോക്കുക മാത്രമാണ് ചെയ്യുന്നത്. 

വുഹാന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടയില്‍ ചൈനയില്‍ നിന്ന് വീണ്ടും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാനിലെ ആളൊഴിഞ്ഞ തെരുവില്‍ കയ്യിലൊരു പ്ലാസ്റ്റിക് ബാഗുമായി മുഖം മറച്ച നരച്ച തലമുടിയുള്ള ഒരാള്‍ മരിച്ചു കിടന്നു. എപ്പോഴും തിരക്കുപിടിച്ച് ഓടിക്കൊണ്ടിരുന്ന വുഹാനിലെ തെരുവുകളില്‍ ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രം. അവരാകട്ടെ കടന്നുപോകുമ്പോഴും മരിച്ചുകിടക്കുന്നയാളെ ഒന്ന് നോക്കുക മാത്രമാണ് ചെയ്യുന്നത്. 

എഎഫ്‍പിയിലെ മാധ്യമപ്രവര്‍ത്തകന്‍ വ്യാഴാഴ്ചയാണ് ആ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഒരു എമര്‍ജന്‍സി വാഹനം പറന്നെത്തി ആ മൃതദേഹവുമായി പോയി. മൃതദേഹം കൊണ്ടുപോകാനെത്തിയവരെല്ലാം സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചിരുന്നു.  പൂട്ടിക്കിടക്കുന്ന ഫര്‍ണിച്ചര്‍ ഷോപ്പിന് മുമ്പിലായിരുന്നു അയാള്‍ മരിച്ചുകിടന്നത്. എമര്‍ജന്‍സി വാഹനത്തിലെത്തിയവര്‍ അയാളൊ ഒരു നീലക്കപുതപ്പിനുള്ളിലാക്കി കൊണ്ടുപോകുകയായിരുന്നു. 

അറുപത് വയസ്സ് പ്രായംമ തോന്നിക്കുന്നയാള്‍ മരിച്ചതെങ്ങനെയെന്ന് എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. എന്നാല്‍ ആ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഭയം അവിടെ കൂടിനിന്ന് പൊലീസുകാരിലും എമര്‍ജന്‍സി വാഹനത്തിലെത്തിയവരിലും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 213 മരിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. 9000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ 31 പ്രവിശ്യകളും കൊറോണ ബാധിത മേഖലയായി പ്രഖ്യാപിച്ചു. 20 രാജ്യങ്ങളിലേക്ക് കൊറോണ വ്യാപിച്ചു. അമേരിക്കയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്ന് ആദ്യ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ഗൂഗിൾ അടക്കമുള്ള കമ്പിനികള്‍ ചൈനയിലെ ഓഫീസുകൾ പൂട്ടി. 

യാത്രക്കാരായ ചൈനീസ് ദമ്പതികള്‍ കൊറോണ ബാധിതരെന്ന സംശയമുയർന്നതോടെ ഇറ്റാലിയൻ കപ്പലിൽ യാത്രക്കാരും ജീവനക്കാരുമായ ഏഴായിരത്തോളം പേര്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ ദമ്പതികള്‍ക്ക് വൈറസില്ലെന്നാണ് പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് . അതേസമയം ഫ്രാൻസിൽ ആറുപേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡോക്ടറടക്കമുള്ള ആറ് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിലായി 8,100 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇത് ചൈനയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രം കണക്കിലെടുത്തല്ലെന്നും മറ്റു രാജ്യങ്ങളെ കൂടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. 
 

click me!