കൊറോണ വൈറസ് ബാധിച്ച രോഗികൾ ആശുപത്രിയിലെത്തുമ്പോൾ അവർക്ക് ലഭ്യമാക്കുന്ന അടിയന്തര ചികിത്സ എന്താണ് ?

By Web TeamFirst Published Jan 30, 2020, 4:25 PM IST
Highlights

രോഗികൾക്ക് ആശുപത്രികളിൽ രോഗലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താനുള്ള മരുന്നുകൾ നൽകും. കൊറോണ വൈറസിനെ ശരീരത്തിൽ നിന്ന് തുരത്താനുള്ള പണി എടുക്കുന്നത് രോഗിയുടെ പ്രതിരോധ സംവിധാനമാണ്.

കൊറോണ വൈറസ് ബാധക്ക് ഇതുവരെ ചികിത്സയൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കൃത്യമായ ഒരു ചികിത്സാ പദ്ധതി ഇക്കാര്യത്തിൽ ഡോക്ടർമാർക്കില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താനുള്ള മരുന്നുകൾ നൽകും. കൊറോണ വൈറസിനെ ശരീരത്തിൽ നിന്ന് തുരത്താനുള്ള പണി എടുക്കുന്നത് രോഗിയുടെ പ്രതിരോധ സംവിധാനമാണ്.  

അസുഖത്തിന്റെ തുടക്കത്തിൽ രക്തസമ്മർദ്ദത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. അവർക്ക് ഐവി ഡ്രിപ്പുകൾ നൽകേണ്ടതായി വരും. വയറിളക്കം ഉണ്ടാകുന്ന രോഗികൾക്ക് നിരന്തരം ഫ്ലൂയിഡ്സ് നൽകി ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ അവർക്ക് നിർജലീകരണം ഉണ്ടാവാൻ സാധ്യതയുണ്ട്. വേദനയുള്ളതായി പരാതി പറയുന്നവർക്ക് വേദനസംഹാരികളും നൽകി വരുന്നുണ്ട്. 

എച്ച്ഐവി രോഗബാധിതർക്ക് നൽകി വരുന്ന ലോപിനാവിർ, റിട്ടോനാവിർ തുടങ്ങിയ ആന്റിവൈറൽ മരുന്നുകൾ കൊറോണ വൈറസ് ബാധിതർക്ക് നൽകിക്കൊണ്ടുള്ള പരീക്ഷണങ്ങൾ ഇപ്പോൾ ചൈനയിൽ നടന്നുവരുന്നതേയുള്ളൂ. തല്ക്കാലം ഈ അസുഖത്തിന് വാക്സിനുകൾ ഒന്നും തന്നെ ലഭ്യമല്ല. കൊറോണാ വൈറസിന്റെ ജനിതകഘടന ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. വാക്സിൻ  മനുഷ്യരിൽ ട്രയലിന് പോകാൻ മൂന്നുമാസത്തിനകം സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

മോശപ്പെട്ട കേസുകളിൽ അസുഖം ന്യൂമോണിയ ആയി മാറും. അപ്പോൾ ശ്വാസകോശങ്ങൾക്ക് നീരുവന്ന് വീങ്ങി ശ്വാസംമുട്ട് അനുഭവപ്പെടും. ആ സാഹചര്യങ്ങളിൽ രോഗികളെ ഓക്സിജൻ സപ്പോർട്ട് നൽകുകയോ, കൂടുതൽ വഷളാകുന്ന പക്ഷം വെന്റിലേറ്റർ സപ്പോർട്ടിൽ കിടത്തുകയോ ഒക്കെ ചെയ്യേണ്ടി വന്നേക്കാം. 

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ പ്രധാന ഉദ്ദേശ്യം ചികിത്സ എന്നതിലുപരി രോഗം ബാധിച്ച വ്യക്തിയെ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാണ്. കൊറോണ വൈറസ് ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരാൻ വളരെ എളുപ്പമാണ്. അതുകൊണ്ടുതന്നെ അവരെ ഐസൊലേഷനിൽ നിർത്തേണ്ടത് അത്യാവശ്യമാണ്. 

click me!