പ്രണയനഷ്ടത്തോടെ കടുത്ത നിരാശയിലായ പെണ്‍കുട്ടി; വായിച്ചിരിക്കേണ്ട കുറിപ്പ്

By Web TeamFirst Published Sep 27, 2019, 8:03 PM IST
Highlights

''കുറച്ചു ദിവസം മുന്‍പ് എന്നെ ഒരമ്മ വിളിച്ചു. അവരുടെ മകളുടെ കാര്യം പറയാന്‍. അവള്‍ക്കു ഡിഗ്രി കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പയ്യന്‍ എന്തോ കാരണത്താല്‍ ഉപേക്ഷിച്ചു പോയി. എല്ലാം, അതിനൊക്കെ ശേഷമാണു ഞങ്ങള്‍ അറിയുന്നതും...''

പ്രണയത്തകര്‍ച്ച കടുത്ത വിഷാദത്തിലേക്ക് തള്ളിവിട്ടിട്ടുള്ള ഒരാളെയെങ്കിലും ഒരിക്കലെങ്കിലും നമ്മള്‍ കണ്ടുകാണും. അല്ലെങ്കില്‍ സമാനമായ ഒരനുഭവം നമുക്കും ഉണ്ടായിരുന്നിരിക്കാം. ചിലര്‍ക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യവും പരിചരണവും മൂലം അതിനെ മറികടക്കാന്‍ കഴിഞ്ഞെന്ന് വരാം. എന്നാല്‍ മിക്കവാറും പേര്‍ക്കും അങ്ങനെയാകാന്‍ കഴിയാറില്ല. 

എത്ര വിഷമിച്ചാലും ബുദ്ധിമുട്ടിയാലും ഇക്കാര്യം പറഞ്ഞ് ഒരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിക്കില്ല. കാരണം, അത് സമൂഹമറിഞ്ഞാല്‍ സ്വന്തം വ്യക്തിത്വത്തിനെ അത് മോശമായി ബാധിക്കുമോയെന്ന ആശങ്കയാണ്. മക്കള്‍ക്കാണ് മാനസികമായ വിഷമതയുള്ളതെങ്കില്‍ മാതാപിതാക്കള്‍ ഇത് മറച്ചുപിടിക്കുന്നു. മുതിര്‍ന്നവരാണെങ്കില്‍ പങ്കാളിയില്‍ നിന്നോ കുടുംബത്തിലെ മറ്റ് അംഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മറച്ചുപിടിക്കുന്നു. 

വിദ്യാഭ്യാസമോ, നല്ല ജോലിയോ ഉള്ളവര്‍ പോലും മാനസികരോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ മടിക്കാറുണ്ട്. വളരെ അപകടകരമായ ഈ പ്രവണതയെക്കുറിച്ച് എഴുതുകയാണ് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല. 

കുറിപ്പ് വായിക്കാം...

കുറച്ചു ദിവസം മുന്‍പ് എന്നെ ഒരമ്മ വിളിച്ചു. അവരുടെ മകളുടെ കാര്യം പറയാന്‍. അവള്‍ക്കു ഡിഗ്രി കാലത്ത് ഒരു പ്രണയം ഉണ്ടായിരുന്നു. ആ പയ്യന്‍ എന്തോ കാരണത്താല്‍ ഉപേക്ഷിച്ചു പോയി. എല്ലാം, അതിനൊക്കെ ശേഷമാണു ഞങ്ങള്‍ അറിയുന്നതും.

പരീക്ഷ എഴുതുകയും കുഴപ്പം ഇല്ലാത്ത മാര്‍ക്ക് വാങ്ങുകയും ചെയ്തു. പക്ഷെ അതിനു ശേഷം അവള്‍ പഠിക്കാന്‍ തയ്യാറായില്ല. മുറിയില്‍ അടച്ചങ്ങു ഇരിക്കും. അതിരാവിലെ ഉണരും, എന്നാല്‍ യാതൊന്നും ചെയ്യില്ല. ഭക്ഷണം കഴിക്കാന്‍, കുളിക്കാന്‍ ഒക്കെ ആദ്യം പറഞ്ഞാല്‍ കേള്‍ക്കുമായിരുന്നു. ഇപ്പൊ അതും ബുദ്ധിമുട്ട്.

അമ്മ സ്‌നേഹത്തോടെ, ദേഷ്യത്തില്‍, കരഞ്ഞും ഒക്കെ ഉപദേശിച്ചു നോക്കുന്നുണ്ട്.. പക്ഷെ, ഒരു രക്ഷയും ഇല്ല. കൂടുതല്‍ ദേഷ്യപ്പെട്ടു സംസാരിച്ചാല്‍, ഞാന്‍ പോയി ചാത്തോളം എന്നങ്ങു പറയും. കുട്ടിയുടെ അച്ഛന്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ ആണ്. ഏകമകളെ കുറിച്ചു അദ്ദേഹത്തിന് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. അവള്‍ക്കു അഹങ്കാരം, അതിനു നീ കൂട്ടും എന്നാണ് അദ്ദേഹം പറയുന്നത്.

ഒരു മനഃശാത്രജ്ഞനെ കാണിക്കുന്ന കാര്യം പറഞ്ഞാല്‍ അപ്പൊ പൊട്ടി തെറിക്കും. ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും അസുഖം ഇല്ല. അങ്ങനെ ഒരു രോഗം എന്റെ മകള്‍ക്കു വരില്ല. ഞാന്‍ അറിയാതെ ഇനി വല്ലതും നീ ചെയ്താല്‍ പിന്നെ അമ്മയും മോളും എന്നെ പ്രതീക്ഷിക്കേണ്ട.

ഇതൊരു ഒറ്റപ്പെട്ട പ്രശ്‌നം അല്ല. എത്ര ഉന്നതങ്ങളില്‍ ജോലി നോക്കുന്ന അഭ്യസ്തവിദ്യര്‍ പോലും മനസികരോഗവിദഗ്ദ്ധന്റെ അടുത്ത് പോകാനും മരുന്ന് കഴിക്കാനും വൈമുഖ്യം കാണിക്കുന്നു എന്നത് സങ്കടകരമായ അവസ്ഥ ആണ്. ശരീരത്തിന് അസുഖം വന്നാല്‍ മരുന്ന് കഴിക്കും. പക്ഷെ, മനസ്സിന്റെ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഗുളിക കഴിക്കാന്‍ വയ്യ. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യം ആണേല്‍ വിവാഹകമ്പോളത്തില്‍ വില ഉണ്ടാകില്ല എന്ന ഭയം. ഒന്നാലോചിച്ചു നോക്കു. എന്ത് കഷ്ടമാണ് ഈ മനോഭാവം.

Depression അല്ലേല്‍ വിഷാദഅവസ്ഥ.. ചികിത്സ നല്‍കിയാല്‍ ഭേദം ആക്കാനും, അല്ലേല്‍ ആത്മഹത്യയില്‍ എത്താനും വഴി ഒരുക്കുന്ന ഒന്നാണ്. ഭൂമിയില്‍ ഒറ്റപെട്ടു എന്ന തോന്നല്‍. ആദിയും അന്തവും ഇല്ലാത്ത ചിന്തകള്‍. സ്വയം അറിയാതെ ജീവിതത്തിന്റെ താളുകള്‍ മറിഞ്ഞു പോകുക. എന്തൊരു ദുരവസ്ഥയിലേയ്ക്ക് ആണവര്‍ ചികിത്സയുടെ അനാസ്ഥ മൂലം ചെന്നെത്തുക. ആ അവസ്ഥയില്‍ ഉണ്ടാകുന്ന വിഹ്വലതകളും
ആത്മസംഘര്ഷങ്ങളും. അടി കാണാത്ത ആഴങ്ങളിലേക്ക് കൂടിയ ശൂന്യതയും. ഒരിക്കലെങ്കിലും വിഷാദാവസ്ഥ നേരിട്ടവര്‍ക്ക് മാത്രമേ അത് ഊഹിക്കാന്‍ ആകു.

എന്തെങ്കിലും ആരോടെങ്കിലും പറയാന്‍ താന്‍ പറയുന്നത് ആര്‍ക്കും മനസ്സിലാകില്ല എന്ന തോന്നല്‍. ഒന്നിലും ശ്രദ്ധ ഇല്ല. ഏകാഗ്രത ഇല്ല. പിന്നെങ്ങനെ താല്പര്യം ഉണ്ടാകും? നിരാശ അങ്ങേ അറ്റത് ആണ്. വിശപ്പില്ല, ഉറക്കമില്ല. ക്രമേണ മരണ ചിന്തകള്‍ ഉടലെടുക്കുന്നു.

ഈ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗം ആണെന്ന് പറയാം. തലച്ചോറാണ് നമ്മുടെ ചിന്തകളും വികാരങ്ങളും പ്രവൃത്തികളും നിയന്ത്രിക്കുന്നത് എന്ന് അറിയാമല്ലോ.

Happy chemicals എന്ന് അറിയപ്പെടുന്ന SEROTONIN, പിന്നെ, NOREPINEPHRINE, DOPAMINE, തുടങ്ങിയ രാസപദാര്ഥങ്ങളുടെ അളവിലെ വ്യതിയാനങ്ങള്‍ ആണ് വിഷാദരോഗത്തിന് കാരണമാകുന്നത്. വിശദവിരുദ്ധ മരുന്നുകള്‍ എടുക്കുക അനിവാര്യമാണ്. ചുരുങ്ങിയത് ഒന്‍പതു മാസം മരുന്നുകള്‍ കഴിക്കണം, ചികില്‌സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചു. മരുന്ന് കഴിച്ചു ആഴ്ച കഴിയുമ്പോള്‍ ഭേദമായി എന്നൊരു തോന്നലില്‍ നിര്‍ത്തരുത്. ലക്ഷണമേ മാറുന്നുള്ളു. അസുഖം ഭേദമാകുന്നില്ല എന്ന് ഓര്‍ക്കണം. അങ്ങനെ വരുമ്പോള്‍ ആണ് തുടര്‍വിഷാദരോഗാവസ്ഥ ഉടലെടുക്കുന്നത്.

വിവാഹം കഴിഞ്ഞവരുടെ കാര്യം ആണെങ്കില്‍, കിടപ്പറയില്‍ സ്ത്രീകളില്‍ ലൈംഗിക വിരക്തിയും അന്നേ വരെ അനുഭവിച്ച രതിമൂര്‍ച്ച അനുഭവങ്ങള്‍ ഇല്ലാതാക്കുക എന്നത് ആണെങ്കില്‍ പുരുഷന്മാരില്‍ sexual dysfunctions ആണ് പലപ്പോഴും വില്ലന്‍ ആയി വരിക. ഉള്‍കാഴ്ച്ച ഉണ്ടായി കഴിഞ്ഞാല്‍ കൗണ്‍സലിംഗ് നടത്താന്‍ സാധിക്കും. കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വളരെ ഫലപ്രദമാണ്.

ഓര്‍ക്കുക, ദുഖമില്ലാത്ത മനുഷ്യര്‍ ഇല്ല. അധികരിച്ച ദുഖമാണ് സൂക്ഷിക്കേണ്ടത്. Depression എന്നത് ആത്മഹത്യയിലേക്ക് നയിക്കുന്ന ഗൗരവമുള്ള ഒന്നായത് കൊണ്ട് പ്രത്യേകിച്ചും..? ഭയവും ദൈന്യതയും നിശ്ശബ്ദതതയും... വിദൂരതയില്‍ നോക്കി നെടുവീര്‍പ്പിടുമ്പോ, ഉള്ള ചിന്തകളുടെ ഭീകരതയും... അവനെ /അവളെ ഒന്ന് ചേര്‍ത്ത് പിടിക്കു.

click me!