'ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അലറിയ രോഗി, കുഞ്ഞിനു പാലൂട്ടാൻ കഴിയാതെ സഹപ്രവര്‍ത്തക'; നഴ്സിന്‍റെ കുറിപ്പ്

By Web TeamFirst Published Apr 6, 2020, 3:24 PM IST
Highlights

രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ടാണ് അവര്‍ മാറി നില്‍ക്കുന്നത്.

കൊവിഡ് ഭീതിയില്‍ ആളുകള്‍ വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. രാവും പകലും ഇല്ലാതെ കൊവിഡിനെ പിടിച്ചുകെട്ടാന്‍ പോരാടുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൊവിഡ് രോഗികളെ ശുശ്രൂഷിക്കാനായി സ്വന്തം കുടുംബത്തെയും കുട്ടികളെയും വിട്ടാണ് അവര്‍ മാറി നില്‍ക്കുന്നത്. അത്തരമൊരു നഴ്സിന്‍റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

രോഗികളിൽനിന്നു കിട്ടുന്ന സഹകരണവും എന്നാൽ ചിലരിൽ നിന്നുള്ള നിസഹകരണവും കുഞ്ഞിനു പാലൂട്ടാൻ കഴിയാതെ വിഷമിക്കുന്ന സഹപ്രവർത്തക അങ്ങനെ പല അനുഭവങ്ങളെ കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ വന്ന ഈ കുറിപ്പില്‍ പറയുന്നു. 

നഴ്സ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:

 കൊവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കാന്‍ പോകേണ്ടി വരുമെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാൻ എന്റെ രണ്ടു മക്കളെയും സഹോദരിയുടെ അടുത്തേക്ക് അയച്ചു. കാരണം അറിഞ്ഞുകൊണ്ട് എനിക്ക് അവരെ അപകടത്തിലാക്കാൻ തോന്നിയില്ല. ഭർത്താവിനോടു യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോൾ ഞാനറിഞ്ഞില്ല, ദിവസങ്ങൾ കഴിഞ്ഞേ ഇനി അദ്ദേഹത്തെ കാണൂവെന്ന്. 

കുടുംബത്തിലുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഞങ്ങൾ ആശുപത്രിയിൽതന്നെ തുടരുന്നതാണു നല്ലതെന്ന് നഴ്സുമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഞാൻ എന്റെ ഭർത്താവിനെ കണ്ടിട്ട് 10 ദിവസത്തിലധികമായി. ഒന്നിനെ കുറിച്ചും ചിന്തിക്കാൻ എനിക്കു സമയം കിട്ടാത്തതിനാൽ അദ്ദേഹം എങ്ങനെ ഒറ്റയ്ക്കു കഴിയുന്നു, എന്തു കഴിക്കും എന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. കഠിനമേറിയ സമയമാണിത്. മുഖത്തു പുഞ്ചിരിയുമായി ദിവസവും അനവധി രോഗികളുമായി ഇടപെടേണ്ടി വരും. ചിലപ്പോള്‍ മനസ്സ് മടുപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ട്.

ഒരു റസ്റ്ററന്റിന്റെ ഹെഡ് ഷെഫ് ആയ ഒരു രോഗിക്ക് നൽകിയ ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അയാള്‍ അലറി. 'എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് നിങ്ങളുടെ പാചകക്കാരന് അറിയില്ല, എന്താണ് എനിക്കു നിങ്ങൾ വിളമ്പിയത്' - അയാളോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. 

എന്നാല്‍ നന്ദി ഉള്ളവരുമുണ്ട്. കുറച്ചു ദിവസം മുൻപ് തലവേദനയുള്ള വ‍ൃദ്ധനായ ഒരാളെ ഞാൻ കൗൺസലിങ് ചെയ്യുകയായിരുന്നു. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നിട്ടുകൂടി തനിക്ക് വൈറസ് ബാധ ഉണ്ടോയെന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ഞാൻ അദ്ദേഹത്തോടൊപ്പമിരുന്ന് സമാധാനിപ്പിച്ചു. സമ്മർദം കാരണമാണ് തലവേദന വന്നതെന്ന് മനസ്സിലാക്കിക്കൊടുത്തു. കാര്യങ്ങൾ മനസ്സിലാക്കിയ അദ്ദേഹം തന്റെ മനസ്സിലെ ആശങ്കകൾ പരിഹരിച്ച് സമാധാനം നൽകിയതിന് നന്ദി അറിയിച്ചു.

തന്റെ കുഞ്ഞിനെ പാലൂട്ടാൻ കഴിയാത്തതു പറഞ്ഞ് ഇന്നലെ ഒരു നഴ്സ് കരയുകയായിരുന്നു. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങൾക്ക് കർമനിരതരായേ പറ്റൂ. എന്റെ ഒരു സഹപ്രവർത്തകനെ അദ്ദേഹത്തിന്റെ നാട്ടിലേക്കു കടക്കാൻ അനുവദിച്ചില്ല. അദ്ദേഹത്തിനു രോഗബാധ ഉണ്ടോ എന്ന ഭയമായിരുന്നു അവര്‍ക്ക്. 

സത്യം പറഞ്ഞാല്, ഞാൻ എന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇടയ്ക്ക് വീഡിയോ കോളിലൂടെ മാത്രമാണ് അവരെ കാണുന്നത്. എനിക്കറിയാം അവർ വിഷമത്തിലാണെന്ന്. നിങ്ങൾ വീടുകളിൽത്തന്നെ തുടർന്നാൽ മാത്രമേ എനിക്കവരെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കൂ..ദയവായി വീടുകളില്‍ തന്നെ തുടരൂ...

 

click me!