കൊവിഡ് 19;'ഡെല്‍റ്റ' വൈറസ് 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' കൂട്ടുന്നതായി വിദഗ്ധര്‍

By Web TeamFirst Published Aug 5, 2021, 5:30 PM IST
Highlights

വലിയൊരു ഇടവേളയ്ക്ക് ശേഷം ചൈനയിലും, അതോടൊപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലുമെല്ലാം കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതും 'ഡെല്‍റ്റ' തന്നെ. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതാണ് 'ഡെല്‍റ്റ'യുടെ പ്രത്യേകത. ചിക്കന്‍പോക്‌സിന് സമാനമായി, അത്രയും വേഗതയില്‍ 'ഡെല്‍റ്റ' വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുമെന്നാണ് അടുത്തിടെ പുറത്തുവന്നൊരു പഠനം സൂചിപ്പിക്കുന്നത്

കൊവിഡ് 19 മഹാമാരിയുമായുള്ള തുടര്‍ച്ചയായ പോരില്‍ തന്നെയാണ് ലോകം. 2019 അവസാനത്തോടെ ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇന്ന് ലോകത്തിന്റെ എല്ലായിടങ്ങളിലേക്കും നാശം വിതച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. രോഗത്തിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രലോകത്തിന് സാധിച്ചുവെങ്കിലും വാക്‌സിനെയും അതിജീവിച്ച് മനുഷ്യശരീരത്തിലേക്ക് കടന്നുകയറാന്‍ വൈറസും ജനിതകമാറ്റങ്ങളിലൂടെ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്. 

ആദ്യഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി, പരിവര്‍ത്തനങ്ങള്‍ക്ക് വിധേയപ്പെട്ട വൈറസുകള്‍ രോഗവ്യാപനം വലിയ തോതിലാണ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട 'ഡെല്‍റ്റ' വകഭേദത്തിലുള്ള വൈറസാണ് നിലവില്‍ കാര്യമായ ആശങ്കകള്‍ക്കെല്ലാം മൂലകാരണമാകുന്നത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ തന്നെ ഇടയായത് 'ഡെല്‍റ്റ' മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. 

ഇപ്പോള്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ചൈനയിലും, അതോടൊപ്പം യുഎസ്, യുകെ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിലുമെല്ലാം കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതും 'ഡെല്‍റ്റ' തന്നെ. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതാണ് 'ഡെല്‍റ്റ'യുടെ പ്രത്യേകത. ചിക്കന്‍പോക്‌സിന് സമാനമായി, അത്രയും വേഗതയില്‍ 'ഡെല്‍റ്റ' വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എത്തുമെന്നാണ് അടുത്തിടെ പുറത്തുവന്നൊരു പഠനം സൂചിപ്പിക്കുന്നത്. 

 

 

ഇത്രയേറെ ശക്തിയുള്ളതിനാല്‍ തന്നെ 'ഡെല്‍റ്റ' വൈറസ് 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി'യും വര്‍ധിപ്പിക്കുന്നുവെന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ അറിയിക്കുന്നത്. ഒരു രോഗത്തെ ചെറുക്കാന്‍ വാക്‌സിന്‍ കുത്തിവച്ചോ, അല്ലെങ്കില്‍ ആ രോഗം തന്നെ പിടിപെട്ടോ ആകെ ജനസംഖ്യയില്‍ ഒരു വിഭാഗം പേര്‍ സജ്ജമാകുന്നതിനെയാണ് 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' എന്ന് പറയുന്നത്. 

ഇതുവരെ വന്ന മറ്റ് കൊറോണ വൈറസ് വകഭേദങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ കരുത്തുള്ള വകഭേദമാണ് 'ഡെല്‍റ്റ'. ഇക്കാരണം കൊണ്ട് തന്നെ 'ഡെല്‍റ്റ' മൂലം കൊവിഡ് 19 പിടിപെടുന്നവരിലൂടെ 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി' 80 ശതമാനത്തിലേക്കോ അല്ലെങ്കില്‍ 90 ശതമാനത്തിനടുത്തോ എത്തുമെന്നാണ് യുഎസിലെ 'ഇന്‍ഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി'യില്‍ നിന്ന് അടക്കമുള്ള വിദഗ്ധര്‍ പറയുന്നത്. 

നേരത്തെ 'ഹെര്‍ഡ് ഇമ്മ്യൂണിറ്റി'യുടെ തോത് 60 ശതമാനം- 70 ശതമാനം എന്നിങ്ങനെയായിരുന്നുവെന്നും 'ഡെല്‍റ്റ'യുടെ വരവോടുകൂടി അതില്‍ കാര്യമായ വര്‍ധനവാണ് കാണാനാകുന്നതെന്നും അവര്‍ പറയുന്നു.

 

 

'ഇക്കാര്യങ്ങളെല്ലാം നല്‍കുന്ന സൂചന എന്തെന്നാല്‍ ഡെല്‍റ്റ വൈറസ് അത്രമാത്രം അപകടകാരിയാണെന്നാണ്. ഇതുവരെ വന്നതില്‍ വച്ചേറ്റവും ഭീഷണി ഉയര്‍ത്തുന്ന കൊറോണ വൈറസ്. ഇതിനെതിരായ പ്രതിരോധത്തിനായി നാം കാര്യമായി ചിന്തിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമുണ്ട്...'- കൊവിഡ് 19മായി ബന്ധപ്പെട്ട പഠനങ്ങളില്‍ പങ്കാളിയായ, ബ്രിമിംഗ്ഹാം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ റിച്ചാര്‍ഡ് ഫ്രാങ്കോ പറയുന്നു. 

വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കുന്നത് വലിയൊരു പരിധി വരെ 'ഡെല്‍റ്റ'യുടെ ആക്രമണം തടയാന്‍ ഉപകരിക്കും. അമേരിക്കയിലാണെങ്കില്‍ അമ്പത് ശതമാനം പേരും മുഴുവനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടുകഴിഞ്ഞു. അറുപത് ശതമാനം പേരിലും ഒരു ഡോസ് വാക്‌സിനെങ്കിലും എത്തി. എന്നാല്‍ ഇന്ത്യയില്‍ സജനസംഖ്യയ്ക്ക് ആനുപാതികമായി വാക്‌സിനേഷന്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുതന്നെയാണ് രാജ്യം ഈ ഘട്ടത്തില്‍ നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയും. 

Also Read:- കൊവിഡ് 19; വാക്‌സിന്‍ ബൂസ്റ്റര്‍ നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

click me!