ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു.
ആലുവ: ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ബള്‍ബ് പുറത്തെടുത്തത്.
രാജഗിരി ആശുപത്രിയില്‍ ‘റിജിഡ് ബ്രോങ്കോസ്പി’ എന്ന സങ്കീർണ നടപടിയിലൂടെയാണ് ബള്‍ബ് പുറത്തെടുത്തത്. കൂര്‍ത്ത അഗ്രമുള്ള ബൾബ് പുറത്തെടുക്കുന്നതിനിടെ ശ്വാസകോശത്തിൽ മുറിവോ രക്തസ്രാവമോ ഉണ്ടായില്ലെന്ന് പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. അഹമ്മദ് കബീർ പറഞ്ഞു.
ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബൾബ് പുറത്തെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നതിനാൽ വെള്ളിയാഴ്ച അർധരാത്രിയോടെ രാജഗിരിയിൽ എത്തിക്കുകയായിരുന്നു. കൂര്‍ത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് ബള്‍ബ് പുറത്തെടുത്തത്.